മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിൻ കൊലയാളിയാണെന്ന യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് റഷ്യ. ബൈഡെൻറ നടപടി അങ്ങേയറ്റം മോശമായിപ്പോയെന്ന് മോസ്കോ പ്രതിനിധി ദിമിത്രി സെകോവ് പ്രതികരിച്ചു. ഇങ്ങനെയൊന്ന് ചരിത്രത്തിൽ ഉണ്ടാവില്ലെന്നും റഷ്യയുമായി യു.എസിന് നല്ല ബന്ധം തുടരാൻ ആഗ്രഹമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അേന്റാനോവിനെ മോസ്കോയിലേക്ക് വിളിച്ചുവരുത്തിയ അധികൃതർ വിശദീകരണം തേടി. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടുവെന്ന ഇൻറലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമേരിക്കൻ ചാനലായ എ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡെൻറ വിവാദ പ്രതികരണം. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതക ശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ അതേയെന്നായിരുന്നു ബൈഡെൻറ മറുപടി. സംഭവത്തിൽ കൊലയാളി പുടിൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
യു.എസ് തെരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടുവെന്ന ഇൻറലിജിൻസ് റിപോർട്ടും റഷ്യ തള്ളിയിരുന്നു. നേരത്തെ റഷ്യൻ പ്രസിഡന്‍റിനെതിരെ മുൻ പ്രസിഡന്‍റ് ട്രംപ് കാര്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിൻ കൊലയാളിയാണോയെന്ന് 2017ൽ ട്രംപിനോട് മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോയെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.