തെൽഅവീവ്: ഖത്തർ ഇപ്പോൾ ഇറാനേക്കാൾ ഇസ്രായേലിന് കൂടുതൽ അപകടകാരിയായ ശത്രുവാണെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഖത്തറിനെ ഔദ്യോഗികമായി ‘ശത്രുരാജ്യ’മായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേൽ ചാനൽ 12ന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്തള സംസാരിക്കുമ്പോഴാണ് ബെനറ്റ് ഖത്തറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇറാൻ ഇസ്രായേലിനെ നശിപ്പിക്കുമെന്ന് തുറന്നുപറയുന്ന രാജ്യമാണ്. എന്നാൽ ഖത്തർ കൂടുതൽ അപകടകാരിയാണ്. 2023 ഒക്ടോബർ 7ലെ ആക്രമണത്തിൽ പങ്കെടുത്ത ഹമാസിന്റെ സേനക്ക് ഖത്തർ ധനസഹായം നൽകിയിട്ടുണ്ട്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്ന പ്രധാന ചാനലാണ്. അമേരിക്കൻ സർവകലാശാലകളിലടക്കം സ്വാധീനം ചെലുത്താൻ ഖത്തർ ശ്രമിക്കുന്നു -ബെനറ്റ് ആരോപിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുപോലും ഖത്തറിന്റെ സ്വാധീനം എത്തിയെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ചില സഹായികൾ ഖത്തറിന് അനുകൂലമായ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണമായ ‘ഖത്തർഗേറ്റ്’ വിവാദത്തെയും ബെനറ്റ് പരാമർശിച്ചു. ഇസ്രായേലിലെ ചില ഗവേഷണ സ്ഥാപനങ്ങളും സ്വാധീനശക്തിയുള്ള വ്യക്തികളും, ചില ഉദ്യോഗസ്ഥർ വരെ ഖത്തറിന്റെ ശമ്പളപ്പട്ടികയിലുണ്ടാകാമെന്നാണ് എന്റെ വിശ്വാസമെന്ന് ബെനറ്റ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ മറ്റൊരു പ്രസംഗത്തിലും ഖത്തറിന്റെ നേതാക്കൾക്ക് ഇസ്രായേലിനെ ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ബെനറ്റ് ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഖത്തർ തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഖത്തർ എംബസി ബെനറ്റിന്റെ പ്രസ്താവനകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായുള്ള തെറ്റായ പ്രചാരണമെന്ന് വിശേഷിപ്പിച്ചു.
ഗസ്സയിൽ ഹമാസ് പൂർണമായും ആയുധം ഉപേക്ഷിക്കുന്നതുവരെ യാതൊരു ഇളവും അനുവദിക്കരുതെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. ഹമാസ് വീണ്ടും ശക്തിപ്രാപിക്കുകയാണ്. 2023 ഒക്ടോബറിലെ ആക്രമണത്തിന് മുമ്പുണ്ടായിരുന്നതിലും കൂടുതൽ അംഗങ്ങളെ അവർ ഇപ്പോൾ ചേർത്തിട്ടുണ്ട്. ഈജിപ്ത് വഴി ഡ്രോണുകളും ആയുധങ്ങളും കടത്തിക്കൊണ്ടുവരുന്നുവെന്നാണ് വിവരം -ബെനറ്റ് ആരോപിച്ചു. നടക്കാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹു സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തന്റെ ജീവിത ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് യാഇർ ലാപിഡുമായി ചേർന്ന് രൂപീകരിച്ച ‘ടുഗെദർ’ സഖ്യത്തിന്റെ നേതാവായ ബെനറ്റ്, സയണിസ്റ്റ് വലതുപക്ഷം, ഇടതുപക്ഷം, മതനിരപേക്ഷരും മതവിശ്വാസികളും ഉൾപ്പെടുന്ന വിശാല സഖ്യസർക്കാരാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. എന്നാൽ ഏറ്റവും പുതിയ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനും സയണിസ്റ്റ് പ്രതിപക്ഷത്തിനും പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകളുടെ ഭൂരിപക്ഷം നേടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.