ധാക്ക: ബംഗ്ലാദേശിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ പാർട്ടിയായ അവാമി ലീഗ് നിരോധിക്കാൻ നീക്കം. അവാമി ലീഗ് നിരോധിക്കുന്ന തീരുമാനം ഉടൻ എടുക്കുമെന്ന് പ്രഫ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെയും പേരിൽ അവാമി ലീഗ് നിരോധിക്കണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനങ്ങളുടെയും ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കുമെന്നും ഇടക്കാല സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
അവാമി ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, ഈയിടെ രൂപവത്കരിച്ച നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)യുടെ നേതൃത്വത്തിൽ യൂനിസിന്റെ ഔദ്യോഗിക വസതിയായ ജമുനയിലേക്ക് കഴിഞ്ഞ രാത്രി റാലി നടത്തിയതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം നയിച്ച വിദ്യാർഥികളുടെ നേതൃത്വത്തിലാണ് എൻ.സി.പി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.