ന്യൂഡൽഹി: ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡ് നിർമിക്കുന്ന പേ വിഷബാധ വിരുദ്ധ വാക്സിനായ ‘അഭയ്റാബി’നെതിരെ ആസ്ട്രേലിയ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വിശദീകരണവുമായി കമ്പനി. ആസ്ട്രേലിയ മുന്നറിയിപ്പ് നൽകിയത് സവിശേഷ ബാച്ച് വാക്സിനുകൾക്ക് മാത്രമാണെന്നും മറിച്ചുള്ള വിശദീകരണങ്ങൾ തെറ്റിധാരണ പരത്തുന്നതാണെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
2023 നവംബർ ഒന്നിനുശേഷം ഇന്ത്യയിൽനിന്നെടുത്ത ആരഭയ്റാബ് വാക്സിനുകൾക്കെതിരെയാണ് ആസ്ട്രേലിയൻ ‘ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഇമ്യൂണൈസേഷൻ’ (എ.ടി.എ.ജി.ഐ) യാത്രികർക്കായി മുന്നറിയിപ്പ് നൽകിയത്. അത്തരത്തിൽ വാക്സിനെടുത്തവർ ഒരിക്കൽകൂടി വാക്സിൻ സ്വീകരിക്കണമെന്നും എ.ടി.എ.ജി.ഐ കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.
ഇതോടെ, അഭയ്റാബിന്റെ കാര്യക്ഷമതതന്നെ പലയിടത്തും ചോദ്യം ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡ് നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. എ.ടി.എ.ജി.ഐക്കും കമ്പനി കത്തെഴുതിയിട്ടുണ്ട്. 2024 മാർച്ചിൽ നിർമിച്ച ബാച്ച് മരുന്നിന് മാത്രമാണ് പ്രശ്നങ്ങളുണ്ടായിരുന്നതെന്നും അക്കാര്യം നേരത്തേതന്നെ തിരിച്ചറിയപ്പെട്ടതാണെന്നും കമ്പനി വിശദമാക്കി. 2000 മുതൽ അഭയ്റാബ് നിർമിക്കുന്നുണ്ട്. ഇതിനകം 21 കോടി ഡോസുകൾ നൽകിക്കഴിഞ്ഞു. ഇക്കാലയളവിനുള്ളിൽ അപകടകരമായ പാർശ്വഫലങ്ങൾ റിപ്പേർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.