കാൻബറ: ആസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിലാദ്യമായി കരസേനാ മേധാവിയായി വനിത ചുമതലയേൽക്കുന്നു. നിലവിൽ ജോയിന്റ് കേപ്പബിലിറ്റീസ് വിഭാഗം മേധാവിയായ ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലിയാണ് ചരിത്രപരമായ ഈ നേട്ടം കൈവരിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നിർണായക പ്രഖ്യാപനം.
ജൂലൈയിൽ നിലവിലെ മേധാവി ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ട് വിരമിക്കുമ്പോഴാണ് സൂസൻ കോയ്ലി ചുമതലയേൽക്കുക. ഇതോടെ ആസ്‌ട്രേലിയൻ സൈന്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങളിൽ ഒന്നിൽ തലപ്പത്തെത്തുന്ന ആദ്യ വനിത എന്ന ബഹുമതിയും 55കാരിയായ സൂസൻ സ്വന്തമാക്കും.
സൂസൻ കോയ്ലിയുടെ നിയമനം ചരിത്രപരമായ നിമിഷമാണെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് വിശേഷിപ്പിച്ചു. "നിങ്ങൾ കാണാത്ത ഒന്നായി മാറാൻ നിങ്ങൾക്ക് കഴിയില്ല" എന്ന സൂസന്റെ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ സേവനമനുഷ്ഠിക്കുന്നവർക്കും സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും ഈ നിയമനം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1987ൽ സൈന്യത്തിൽ ചേർന്ന സൂസൻ കോയ്ലി ദീർഘകാലത്തെ സേവനത്തിനിടയിൽ നിരവധി സുപ്രധാന കമാൻഡിങ് പദവികൾ വഹിച്ചിട്ടുണ്ട്. ആസ്‌ട്രേലിയൻ പ്രതിരോധ സേനയിലെ (എ.ഡി.എഫ്) വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. നിലവിൽ സേനയിൽ 21 ശതമാനം മാത്രമാണ് വനിതാ പങ്കാളിത്തം. 2030ഓടെ ഇത് 25 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. കരസേനാ മേധാവിക്ക് പുറമെ പ്രതിരോധ സേനയുടെ മറ്റ് വിഭാഗങ്ങളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ നാവികസേനാ മേധാവിയായ മാർക്ക് ഹാമ്മണ്ടിനെ ആസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ (ADF) തലവനായി നിയമിച്ചു. അഡ്മിറൽ ഡേവിഡ് ജോൺസ്റ്റണ് പകരക്കാരനായാണ് നിയമനം. പുതിയ നാവികസേനാ മേധാവിയായി റിയർ അഡ്മിറൽ മാത്യു ബക്‌ലി ചുമതലയേൽക്കും. സൈന്യത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങളും വിവേചനവും സംബന്ധിച്ച പരാതികളും കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീ സൗഹൃദമായ ഒരു സേനാ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഈ നിയമനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.