തെഹ്റാൻ: ജനുവരി എട്ടിന് തെഹ്റാനിൽനിന്ന് പറന്നുയർന്ന യുക്രെയ്ൻ യാത്രാ വിമാ നം തകർത്തത് രണ്ട് മിസൈലുകളാണെന്ന് ഇറാൻ. പഴയ സോവിയറ്റ് യൂനിയനിൽ നിർമിച്ച തോർ- എം1 ഹ്രസ്വദൂര ഭൂതല-വ്യോമ മിസൈലാണിത്. വിമാനം തകർന്നതുമായി ബന്ധപ്പെട്ട് ഇറാൻ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ പുറത്തുവിട്ട രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന് നേരെ രണ്ട് മിസൈലുകൾ ഉതിർക്കുന്ന, ന്യൂയോർക് ടൈംസി െൻറ വിഡിയോ ദൃശ്യങ്ങളെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.
തെഹ്റാൻ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 6.12ന് 8100 അടി ഉയരത്തിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് നഷ്ടമായത്. രണ്ടാമത്തെ റഡാറിൽനിന്ന് 6.15നും പ്രഥമ നിരീക്ഷണ റഡാറിൽനിന്ന് 6.18നും വിമാനം അപ്രത്യക്ഷമായി. പാർപ്പിട സമുച്ചയത്തിന് സമീപമുള്ള മൈതാനത്തിലാണ് തകർന്ന വിമാനം പതിച്ചത്. വിമാനത്തിെൻറ ഒരു ഭാഗം ഫുട്ബാൾ കോർട്ടിലും മറ്റു ഭാഗങ്ങൾ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലുമാണ് വീണത്.
തകർന്ന വിമാനത്തിൽനിന്ന് കണ്ടെടുത്ത ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും (ബ്ലാക്ക് ബോക്സ്) ഏറ്റവും നവീനമായതിനാൽ ഇവയിലെ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാനുള്ള സംവിധാനം ഇറാനിലില്ല. വിവരങ്ങൾ ഡീകോഡ് ചെയ്യാനുള്ള ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് ഫ്രഞ്ച്, യു.എസ് സിവിൽ ഏവിയേഷൻ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ ഇൻറർനാഷനൽ എയർലൈൻ വിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരും അടക്കം 176 പേരാണ് മരിച്ചത്. ഇറാഖിലെ യു.എസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ തൊടുത്ത് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു യാത്രാ വിമാനത്തിനു നേരെ ആക്രമണം.
പ്രത്യാക്രമണമാണെന്ന് സംശയിച്ച് വിമാനം വെടിവെച്ചിട്ടതാണെന്നായിരുന്നു ഇറാെൻറ വിശദീകരണം. ഉദ്യോഗസ്ഥർക്കു പറ്റിയ പിഴവാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അപകടത്തിെൻറ ഉത്തരവാദിത്തമേറ്റ ഇറാൻ വ്യോമയാന വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ അമീറലി ഹാജിസാദെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.