അങ്കാറ: തുർക്കിയിലെ പുതിയ യു.എസ് എംബസി നിർമിക്കുന്ന തെരുവിന് ‘മാൽകം എക്സ് അവന്യൂ’ എന്ന് നാമകരണം ചെയ്തു. അമേരിക്കയിലെ കറുത്തവർഗക്കാരനായ മുസ്ലിം രാഷ്ട്രീയ പ്രവർത്തകൻ മാൽകം എക്സിെൻറ പേര് തെരുവിനു നൽകിയത് യു.എസിന് രാഷ്ട്രീയ സന്ദേശം നൽകുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
തലസ്ഥാനമായ അങ്കാറയിലെ പ്രധാന തെരുവിനാണ് ഈ പേരുമാറ്റം. ഇരുരാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങൾ ശക്തമായ ഘട്ടത്തിലാണ് ഈ പേരുമാറ്റ തീരുമാനമെടുത്തിരിക്കുന്നത്.
അങ്കാറയിൽ മാൽകം എക്സിെൻറ നാമം ഒാർമിക്കപ്പെടുന്നതിനാണ് തെരുവിന് പേരു നൽകിയതെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. കഴിഞ്ഞമാസം യു.എസ് സന്ദർശനത്തിനിടെ മാൽകം എക്സിെൻറ മകളെ ഉർദുഗാൻ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ‘ഒലിവ് ബ്രാഞ്ച്’ എന്ന് നാമകരണം ചെയ്തിരുന്നു. ‘ഒലിവ് ബ്രാഞ്ച്’ എന്നത് തുർക്കിയുടെ സിറിയയിലെ സൈനിക ഒാപറേഷെൻറ പേരാണ്.
തുർക്കി തടവിലാക്കിയ അമേരിക്കൻ പാസ്റ്ററെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് നയതന്ത്രബന്ധം വഷളായിരുന്നു. എന്നാൽ, കോടതിവിധിയെ തുടർന്ന് പാസ്റ്റർ യു.എസിലേക്ക് മടങ്ങിയതോടെ വിവാദം അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.