ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ വടക്കുകിഴക്കന്‍ നഗരമായ സദ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ശിയാ ഭൂരിപക്ഷ നഗരമാണ് സദ്ര്‍. തിരക്കേറിയ അങ്ങാടിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഐ.എസാണ് ആക്രമണത്തിനു പിന്നിലെന്ന സംശയം ശക്തമാണ്. ശനിയാഴ്ച സദ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, മൂസിലില്‍ ഐ.എസ് വിരുദ്ധ നീക്കം നടത്തുന്ന ഇറാഖ് സൈന്യത്തിനുനേരെ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. ബഗ്ദാദിന് 180 കിലോമീറ്റര്‍ വടക്ക്, ബയ്ജിയിലാണ് സൈനിക ബാരക്കിനുനേരെ ആക്രമണമുണ്ടായത്. ഭീകരര്‍ സൈന്യത്തിന്‍െറ ആയുധങ്ങളും മോര്‍ട്ടാറുകളും പിടിച്ചെടുത്തു. തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസേന കര്‍ഫ്യൂ പ്രഖ്യാപിച്ചു.ബഗ്ദാദിന് 90 കിലോമീറ്റര്‍ ദൂരെ ഉദ്ദയിമില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ സുന്നി വിഭാഗക്കാരായ ഒമ്പതു ഗ്രാമീണര്‍ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.