ഇസ്ലാമാബാദ്: അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഭാവി തീരുമാനിക്കാൻ പാക് സുപ്രീംകോടതിയിൽ വാദംകേൾക്കൽ തുടങ്ങി. വിദേശത്ത് നികുതിവെട്ടിച്ച് വമ്പന്മാർ നടത്തിയ വൻ നിക്ഷേപങ്ങളുടെ കണക്ക് പുറത്തുവിട്ട പാനമ രേഖകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ ഏജൻസി എതിരെ റിപ്പോർട്ട് നൽകിയതോടെയാണ് നവാസ് ശരീഫിന് കുരുക്ക് മുറുകിയത്. ശരീഫിനെ വിചാരണ ചെയ്യുന്നതും അയോഗ്യനാക്കുന്നതുമുൾപ്പെടെ കോടതി തീരുമാനിക്കും.
അന്വേഷണ ഏജൻസി നൽകിയ 254 പേജ് റിപ്പോർട്ട് കുടുംബത്തെ പ്രതിസ്ഥാനത്ത് നിർത്തിയ സാഹചര്യത്തിൽ നവാസ് ശരീഫിനെതിരായ കേസ് അസാധുവാക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യവും അദ്ദേഹം തള്ളി.
കഠിന ശ്രമങ്ങളുമായി ഇത്രയും മുന്നോട്ടുപോയിട്ടും, രാജ്യത്തെ പിറകോട്ടുനയിക്കാനാണ് ശ്രമങ്ങളെന്ന് പുതിയ നീക്കങ്ങളെ കുറിച്ച് പാക് മുസ്ലിംലീഗ് യോഗത്തിൽ നവാസ് ശരീഫ് വികാരാധീനനായിരുന്നു.
പാനമ രേഖകൾ പുറത്തുവന്നയുടൻ പ്രതിപക്ഷത്തിെൻറ രാജിയാവശ്യം പരിഗണനക്കു വന്നിരുന്നുവെങ്കിലും തെളിവുകൾ മതിയായില്ലെന്നുപറഞ്ഞ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുന്നതും സംയുക്ത അന്വേഷണ സമിതി രൂപവത്കരിക്കുന്നതും.
തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് നവാസ് ശരീഫ് ആരോപിക്കുന്നു. ആരെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സൈന്യവും ജുഡീഷ്യറിയും വിഷയത്തിൽ ഒത്തുകളിക്കുന്നുവെന്നാണ് സ്വകാര്യമായ പാർട്ടി സംസാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.