ഇസ്ലാമാബാദ്: സിന്ധു നദിയില്‍ ജലവൈദ്യുതി പദ്ധതി നിര്‍മിക്കുന്നതിന് പാകിസ്താന്‍ ചൈനീസ് കമ്പനിക്ക് 180 ബില്യണ്‍ രൂപയുടെ രണ്ടു കരാറുകള്‍ നല്‍കി. വലിയതോതിലുള്ള ഊര്‍ജ പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ രാജ്യത്തെ വൈദ്യുതിശേഷി വര്‍ധിപ്പിക്കാന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നീക്കം. പാക് ജല-വൈദ്യുതി വികസന അതോറിറ്റിയും (വാപ്ദ) ചൈനയിലെ ഗെസൂബ ഗ്രൂപ് കമ്പനിയും വ്യാഴാഴ്ച കരാറുകളില്‍ ഒപ്പുവെച്ചു. ദാസു ജലവൈദ്യുതി പദ്ധതിയുടെ ആദ്യഘട്ട സിവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് കരാര്‍ നല്‍കിയത്.
2021ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി 2,160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് കരുതുന്നത്. പര്യാപ്തമായ ചൈനീസ് കമ്പനികള്‍ക്കിടയില്‍ നടത്തിയ ലേലത്തിലാണ് കോണ്‍ട്രാക്ടര്‍മാരെ തിരഞ്ഞെടുത്തത്. ഖൈബര്‍-പക്തൂന്‍ക്വ പ്രവിശ്യയിലെ ദാസു നഗരപ്രദേശത്തുകൂടി ഒഴുകുന്ന സിന്ധു നദിയുടെ ഭാഗത്താണ് ജലവൈദ്യുതി പദ്ധതി നിര്‍മിക്കുന്നത്. വാപ്ദക്കും പാക് സര്‍ക്കാറിനും പുറമെ ലോകബാങ്കും ആദ്യഘട്ട പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുണ്ട്.
പാകിസ്താന്‍െറ ഊര്‍ജ ആവശ്യങ്ങള്‍ക്ക് പദ്ധതി നിര്‍ണായകമാണെന്നും ഇത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുമെന്നും വൈദ്യുതി മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അഭിപ്രായപ്പെട്ടു. 8,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.