ഗസ്സ സിറ്റി: ഫലസ്തീൻ പ്രദേശമായ ഗസ്സ മുനമ്പിൽ ഇസ്രായേലിെൻറ വ്യോമാക്രമണത്തിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു. 2014ലെ ഗസ്സ യുദ്ധത്തിനു ശേഷം നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
15കാരനായ അമീർ അൽനിംറിയും 16 വയസ്സുള്ള ലുഅയ്യ് ഖലീലുമാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഗസ്സയിലെ അൽഖുതൈബ എന്ന സ്ഥലം ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വാരാന്ത്യങ്ങളിൽ ഉല്ലാസത്തിന് കുടുംബങ്ങൾ എത്തിച്ചേരുന്ന പാർക്കിനു നേരെയാണ് ആക്രമണം നടന്നത്. ഇതിനാലാണ് ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെത്തന്നെ മറ്റുചില പ്രദേശങ്ങളിലും വ്യോമാക്രമണം ഉണ്ടായിട്ടുണ്ട്. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
അതിനിടെ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഗസ്സ ഭരിക്കുന്ന ഹമാസ് റോക്കറ്റാക്രമണം നടത്തിയതായി ട്വിറ്ററിലൂടെ അവകാശപ്പെട്ടു. 90ലേറെ മോർട്ടാറുകളും റോക്കറ്റുകളും ഇസ്രായേൽ ഭാഗത്ത് പതിച്ചിട്ടുണ്ട്.
ഖുതൈബയിലെ ആക്രമണത്തിനു ശേഷം ഇരുവിഭാഗവും വെടിനിർത്തൽ കരാറിലെത്തിയതായും ഹമാസ് വൃത്തങ്ങൾ അവകാശപ്പെട്ടു. ഇൗജിപ്ത് അടക്കമുള്ള അയൽ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് കരാറിലെത്തിയതെന്നാണ് വിവരം. വെള്ളിയാഴ്ച ഗസ്സ-ഇസ്രായേൽ അതിർത്തിയിൽ പ്രകടനം നടത്തിയവർക്കെതിരെ ഇസ്രാേയൽ വെടിയുതിർത്തതോടെയാണ് പുതിയ സംഘർഷത്തിന് തുടക്കമായത്. സംഭവത്തിൽ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.