കംഫര്‍ട് വുമണ്‍ പ്രതിമ: ദക്ഷിണ കൊറിയയില്‍നിന്ന് ജപ്പാന്‍ അംബാസഡറെ തിരികെ വിളിച്ചു

ടോക്യോ: ദക്ഷിണ കൊറിയയിലെ അംബാസഡറെ ജപ്പാന്‍ തിരിച്ചുവിളിച്ചു. ദ. കൊറിയയുമായുള്ള സാമ്പത്തിക ഇടപാടുകളും റദ്ദാക്കി. ജപ്പാന്‍െറ നടപടിയില്‍ ഖേദിക്കുന്നതായി ദക്ഷിണ കൊറിയ അറിയിച്ചു. കൊറിയന്‍ തുറമുഖ നഗരമായ ബുസാനിലെ ജപ്പാന്‍ കോണ്‍സുലേറ്റിനു സമീപം യുദ്ധകാല ലൈംഗിക അടിമകളെ പ്രതിനിധാനംചെയ്യുന്ന കംഫര്‍ട്ട് വുമണ്‍ എന്ന പ്രതിമ സ്ഥാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ബുസാനിലെ കോണ്‍സുല്‍ ജനറലിനെയും സോളിലെ അംബാസഡറെയുമാണ് ജപ്പാന്‍ തിരിച്ചുവിളിച്ചത്. മന്ത്രിസഭായോഗത്തിനു ശേഷമാണ് തീരുമാനമെന്ന് കാബിനറ്റ ്സെക്രട്ടറി യോഷിഹിതി സുഗ മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടാംലോക യുദ്ധകാലത്ത് ഏഷ്യയിലെയും കൊറിയയിലെയും നിരവധി സ്ത്രീകളെ ജപ്പാന്‍ സൈനികര്‍ ലൈംഗിക അടിമകളാക്കി വെച്ചിരുന്നു. കംഫര്‍ട് വുമണ്‍ എന്നായിരുന്നു ഈ സമ്പ്രദായം അറിയപ്പെട്ടത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ 2015ല്‍ ഇരുരാജ്യങ്ങളും രമ്യമായി പരിഹരിച്ചിരുന്നു.  അതിനുശേഷമാണ് പ്രതിമ സ്ഥാപിച്ചത്.

ഈ നീക്കത്തെ ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ എതിര്‍ക്കുകയും ചെയ്തു. 2011ല്‍ സോളിലെ ജാപ്പനീസ് എംബസിക്കു സമീപവും ഇത്തരമൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഭിന്നതകള്‍ക്കിടയിലും ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ സഹകരിക്കാന്‍ തയാറെടുത്ത സാഹചര്യത്തില്‍ കോണ്‍സുലേറ്റിനുസമീപം പ്രതിമ സ്ഥാപിച്ചത് ജപ്പാനെ അപമാനിക്കാനാണെന്ന് സുഗ ആരോപിച്ചു.

Tags:    
News Summary - comfort woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.