കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ കുന്ദൂസിൽ ബസുകൾ ആക്രമിച്ച് താലിബാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150ലേറെ ആളുകളെ ബന്ദികളാക്കി. തിങ്കളാഴ്ച രാവിലെ ഖാൻ അബാദ് ജില്ലയിൽ മൂന്നു ബസുകൾ തടഞ്ഞുനിർത്തിയായിരുന്നു ആളുകളെ തടവിലാക്കിയതെന്ന് പ്രവിശ്യ കൗൺസിൽ മേധാവി മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു.
തഖാർ പ്രവിശ്യയിൽ നിന്ന് കാബൂളിലേക്കുള്ള യാത്രക്കാരായിരുന്നു ബസുകളിൽ. അവധിക്ക് വീടുകളിലേക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് താലിബാൻ ഉന്നമിട്ടതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗദുൽ അസ്ഹയോടനുബന്ധിച്ച് താലിബാനുമായി ഉപാധികളോടെ വെടിനിർത്തലിന് തയാറാണെന്ന പ്രസിഡൻറ് അഷ്റഫ് ഗനിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണം.
ആദ്യം പ്രഖ്യാപനത്തിനു താലിബാൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇൗദിനോടനുബന്ധിച്ച് നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് വെബ്സൈറ്റിലൂടെ അറിയിച്ചു. ഇൗദുൽ ഫിത്റിനോടനുബന്ധിച്ചും താലിബാനുമായി സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അന്ന് മൂന്നുദിവസത്തെ വെടിനിർത്തലിന് തയാറായ താലിബാൻ അത് നീട്ടാൻ വിസമ്മതിച്ചു. ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരെക്കുറിച്ച് താലിബാനും പ്രതികരിച്ചിട്ടില്ല.
അതേസമയം, ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രാദേശിക ഉദ്യോഗസ്ഥർ അനുരഞ്ജന ശ്രമങ്ങൾക്കായി തയാറെടുപ്പിലാണ്. അഫ്ഗാനിസ്താൻ 99ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് സംഭവം. വിദേശ ആധിപത്യം തുടരുന്നിടത്തോളം സർക്കാറുമായി അനുരഞ്ജനത്തിനില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.