വാഷിങ്ടണ്‍: ഈ വര്‍ഷം ഇറാനുമായി യു.എസും മറ്റ് ശക്തിരാജ്യങ്ങളുമുണ്ടാക്കിയ ആണവകരാര്‍ റദ്ദാക്കിയാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് ചാരസംഘടനയായ സി.ഐ.എ. സംഘടന മേധാവി ജോണ്‍ ബ്രണ്ണന്‍ ബി.ബി.സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘‘ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ അടുത്ത സര്‍ക്കാര്‍ റദ്ദാക്കുകയെന്നാല്‍ കീഴ്വഴക്കത്തിന് വിരുദ്ധമാണ്. കരാര്‍ റദ്ദാക്കിയാല്‍ ഇറാന്‍ ആണവായുധം നിര്‍മിക്കും. മേഖലയില്‍ സൈനിക സംഘര്‍ഷമുണ്ടായാല്‍ മറ്റ് രാജ്യങ്ങളും അത് ചെയ്യും. കരാര്‍ റദ്ദാക്കുകയാണെങ്കില്‍ അടുത്ത സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കും അത്’’ -ബ്രണ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളില്‍ ബ്രണ്ണന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
സിറിയയിലെ കൂട്ടക്കുരുതിക്ക് കാരണം റഷ്യയും ബശ്ശാര്‍ അല്‍അസദ് ഭരണകൂടവുമാണെന്ന് പറഞ്ഞ അദ്ദേഹം യു.എസും റഷ്യയും തമ്മിലെ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
എന്നാല്‍, പുടിനുമായി കൂടുതല്‍ അടുക്കുന്നത് അപകടം ചെയ്യുമെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നല്‍കി.‘‘സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് റഷ്യ ശ്രമിക്കുക. അതിനാല്‍തന്നെ, റഷ്യയുടെ വാഗ്ദാനങ്ങളെ കരുതിയിരിക്കണം. റഷ്യ യു.എസിന് നല്‍കിയ വാഗ്ദാനങ്ങളൊന്നും അവര്‍ ശരിയായി നിറവേറ്റിയിട്ടില്ല’’ -ബ്രണ്ണന്‍ തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.