ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ നിയന്ത്രണം.
ടോക്ക്ഷോകള്‍, റിയാലിറ്റി പരിപാടികള്‍ എന്നിവ കാണിക്കുന്നതിനാണ് പാകിസ്താനിലെ ഇലക്ട്രോണിക് മാധ്യമ നിയന്ത്രണ അതോറിറ്റി (പി.ഇ.എം.ആര്‍.എ-പെംറ) വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍നിന്നുള്ള ഇത്തരം പരിപാടികളെപ്പറ്റി നേരത്തെ പരാതിയുണ്ടെന്നും അത് കണക്കിലെടുത്താണ് വിലക്കെന്നും അതോറിറ്റി അറിയിച്ചു.
അതേസമയം, ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ചാനലുകളോടാണ് ഇന്ത്യയില്‍നിന്നുള്ള പരിപാടികള്‍ കാണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ‘പെംറ’ നിയമപ്രകാരം പ്രാദേശിക ചാനലുകളില്‍ വിദേശ പരിപാടികള്‍ അഞ്ചുശതമാനമേ പാടുള്ളൂ. എന്നാല്‍, ഭൂരിപക്ഷം ചാനലുകളും വിദേശഭാഷാ പരിപാടികളെയാണ് കൂടുതലും ആശ്രയിക്കുന്നതെന്ന് പെംറ ചൂണ്ടിക്കാട്ടി.
ഇതില്‍ ഇന്ത്യയില്‍നിന്നുള്ള ടോക്ക്ഷോകളോടൊപ്പം തുര്‍ക്കി, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പരിപാടികളും ഉള്‍പ്പെടുന്നു. ഈ മാസം 15നകം എല്ലാ ഇന്ത്യന്‍ ചാനലുകളുടെയും നിരോധം പ്രാബല്യത്തിലാക്കണമെന്നാണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.