ഇന്തോനേഷ്യയില്‍ സ്ഫോടന പരമ്പര, വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പരയും വെടിവെപ്പും. നഗരത്തിലെ തംറീൻ സ്ട്രീറ്റിലെ നാല് സ്ഥലങ്ങളിലായി ആറ് സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തിൽ 7 പേർ കൊല്ലപ്പെട്ടു. അഞ്ച് പൊലിസുകാരും അഞ്ച് അക്രമികളും ഏഴ് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. 50 മീറ്റർ ചുറ്റളവിനുള്ളിലുള്ള സ്ഥലത്താണ് ആറ് സ്ഫോടനങ്ങളും നടന്നത്. ഷോപ്പിങ് കോംപ്ലക്സിനു മുന്നിലാണ് ആദ്യം സ്ഫോടനമുണ്ടായത്.  പ്രസിഡൻറിൻെറ കൊട്ടാരവും യു.എൻ ഒാഫീസുകളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. യു.എന്നിൽ ജോലി ചെയ്യുന്ന ഡച്ച് പൗരന് അക്രമത്തിൽ പരിക്കേറ്റു.

മോട്ടോർ ബൈക്കിലെത്തിയ ആറ് ആയുധധാരികൾ പോലീസ് ഒൗട്ട് പോസ്റ്റ് ഗ്രനേഡ് സ്ഫോടനത്തിൽ തകര്‍ക്കുകയും പൊലിസിനു നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു.  ക്ലോസ് റേഞ്ചിലാണ് അക്രമി ഒരു പൊലിസുകാരനെ വെടിവെച്ചത്. പിന്നീട് ജനങ്ങൾക്ക് നേരെയും ഇവർ വെടിയുതിർത്തു. ഏറെനേരം നീണ്ട ഏറ്റുമുട്ടലിൽ പൊലിസ് ഇവരെ കീഴ്പ്പെടുത്തി. നഗരത്തിൻെറ നിയന്ത്രണം ഇപ്പോൾ പൊലിസ്  ഏറ്റെടുത്തു. ഇവിടെ ബോംബ് സ്ക്വാഡ് തെരച്ചിൽ നടത്തുന്നുണ്ട്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. അക്രമികളുടെ എണ്ണത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പൊലിസിനെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തിൻെറ ഉത്തരവാദിത്തം ആരും  ഏറ്റെടുത്തിട്ടില്ല.

10 മില്യൻ പേർ വസിക്കുന്ന നഗരത്തെ ആക്രമണം ഭീതിയിലാഴ്ത്തി.  ജക്കാർത്തക്ക് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ മാസം ഭീഷണി സന്ദേശം വന്നിരുന്നു. 150,000  സുരക്ഷാ സൈനികരെ ചർച്ചുകൾ, എയർപോർട്ടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി വിന്യസിച്ചു.  വിവിധയിടങ്ങളിൽ മുൻകരുതൽ അറസ്റ്റുകൾ നടത്തി. സർക്കാർ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും അക്രമികൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ് ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) നിന്നും ഇന്തോനേഷ്യയെ ലക്ഷ്യമാക്കി ഭീഷണി സൃഷ്ടിച്ചിരുന്നതായി മുതിർന്നാ സുരക്ഷാ ഉദ്യോഗസ്ഥൻ അൽജസീറയോട് വ്യക്തമാക്കി.

ലോകത്തിൽ ഏറ്റവും കൂടുതൽ മുസ് ലിംകൾ ജീവിക്കുന്ന രാഷ്ട്രമായ ഇന്തോനേഷ്യ ഇതിനു മുമ്പും ഭീകരാക്രമണത്തിനിരയായിട്ടുണ്ട്.  2009ൽ രണ്ട് ഹോട്ടലുകളിൽ നടത്തിയ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.