തെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി. മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്താൻ ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയതോടെ, ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ രണ്ടാഴ്ചകൂടി നീട്ടുമെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കൽകുടി ഇസ്‍ലാമാബാദിൽ ഇരു രാജ്യങ്ങളും ഒത്തുചേരുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
ചർച്ച പുനരാരംഭിക്കാൻ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ജനറൽ ആസിം മുനീറുമാണ് കഴിഞ്ഞദിവസങ്ങളിൽ തിരക്കിട്ട ചില നീക്കങ്ങൾ നടത്തിയത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തിയ ആസിം മുനീർ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. സൗദി അറേബ്യ, ഖത്തർ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ നീക്കങ്ങൾ. യു.എസും ചർച്ചാ നീക്കങ്ങളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ചർച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് വക്താവും വ്യക്തമാക്കിയതോടെ സമാധാന ചർച്ചക്കുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.
സമാധാന ചർച്ച നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഹുർമുസ് കേന്ദ്രീകരിച്ചുള്ള ആശങ്കയും അനിശ്ചിതത്വവും തുടരുകയാണ്. ഹുർമുസിൽ തിങ്കളാഴ്ച മുതൽ യു.എസ് നടപ്പാക്കിയ നാവിക ഉപരോധം തുടരുകയാണ്. ഇതുവരെ, ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിൽനിന്ന് പുറപ്പെടാനാകാത്തവിധം ഉപരോധം കടുപ്പിച്ചുവെന്നാണ് യു.എസിന്റെ അവകാശവാദം. എന്നാൽ, മൂന്ന് കപ്പലുകളെങ്കിലും ഹുർമുസ് കടന്നതായി കപ്പൽ ട്രാക്കിങ് ഡേറ്റ വ്യക്തമാക്കുന്നു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഗൾഫ് മേഖലയിലെ വ്യാപാരം തടയുമെന്നാണ് ഇറാന്റെ പ്രതികരണം. ഉപരോധം തുടരുന്നപക്ഷം മേഖലയിലെ യു.എസ് കപ്പലുകൾക്കുനേരെ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, 46 ദിവസത്തെ കനത്ത വ്യോമാക്രണത്തിനും കരയുദ്ധത്തിനുംശേഷം ലബനാനിൽ 10 ദിവസത്തെ വെടിനിർത്താലിന് ഇസ്രായേൽ തീരുമാനം. വാഷിങ്ടണിൽ ലബനാൻ-ഇസ്രായേൽ ചർച്ച നടക്കാൻ മണിക്കൂറുകൾ അവശേഷിക്കവെയാണ് പത്ത് ദിവസത്തെ വെടിനിർത്തലിന് തീരുമാനമായതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുമായും താൻ സംസാരിച്ചുവെന്നും ഇരു നേതാക്കളും വെടിനിർത്തലിന് സമ്മതിച്ചുവെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ‘ട്രൂത്തിൽ കുറിച്ചു.
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെയായിരുന്നു ചർച്ച തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ചർച്ചക്ക് മാധ്യസ്ഥ്യം വഹിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോയുമായി ഔൻ സംസാരിച്ചിരുന്നു. ലബനാനിൽ വെടിനിർത്താതെ ചർച്ച മുന്നോട്ടുപോകില്ലെന്ന് ഔൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് മാറ്റിയത്. അതേസമയം, വെടിനിത്തൽ വാർത്ത സ്ഥിരീകരിച്ച ഇസ്രായേൽ, പക്ഷെ ലബനാനിൽ സൈന്യം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.