ജീവിതം തകര്‍ന്ന് എക്വഡോര്‍

കീറ്റോ: തുടര്‍ച്ചയായ രണ്ടു ഭൂചലനങ്ങള്‍ ജപ്പാനെ ദുരന്തഭൂമിയാക്കിയതിനു പിന്നാലെ സമീപകാലത്തെ വലിയ ചലനങ്ങളിലൊന്ന് എക്വഡോറിനെയും തരിപ്പണമാക്കിയതോടെ ലോകം മുള്‍മുനയില്‍.എക്വഡോറിന്‍െറ വടക്കുപടിഞ്ഞാറന്‍ മേഖലയിലുടനീളം തുല്യതയില്ലാത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ദുരന്തത്തില്‍ മരണസംഖ്യ കുത്തനെ കൂടുമെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചന. 1979നുശേഷം ആദ്യമായാണ് ഇത്രവലിയ ഭൂകമ്പം ലാറ്റിനമേരിക്കന്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ പ്രസിഡന്‍റ് റാഫേല്‍ കൊറീയ നിരവധി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ഗയാക്വിലില്‍ ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.


നൂറുകണക്കിന് വീടുകള്‍ ഇവിടെ കല്‍ക്കൂമ്പാരമായി. ഒരു നഗരം സമ്പൂര്‍ണമായി നാമാവശേഷമായതാണ് ഗയാക്വിലിലെ കാഴ്ചയെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയായിട്ടും ഗയാക്വില്‍ ദുരന്തഭൂമിയായി. തലസ്ഥാന നഗരമായ കീറ്റോയിലും വന്‍ നാശം സംഭവിച്ചു. രാജ്യത്തുടനീളം രക്ഷാപ്രവര്‍ത്തനത്തിന് 10,000 സൈനികരെയും 3500 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചതിനു പുറമെ ഹെലികോപ്ടറുകള്‍, ബസുകള്‍ എന്നിവയും സേവനസജ്ജമായി രംഗത്തിറക്കിയതായി അധികൃതര്‍ വ്യക്തമാക്കി.


ഇതിനിടെ, സൂനാമി ഭീഷണി ഉയര്‍ന്നത് തീരദേശങ്ങളില്‍ പരിഭ്രാന്തി പരത്തി. ആയിരങ്ങള്‍ താമസകേന്ദ്രങ്ങള്‍ വിട്ടോടിയെങ്കിലും പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു.
12 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം.മിനിറ്റുകള്‍ നീണ്ടുനിന്ന വന്‍ ഭൂചലനത്തിനു പിന്നാലെ തുടര്‍ചലനങ്ങളുണ്ടായത് ആശങ്ക ഇരട്ടിയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.