ശ്രീലങ്കയില്‍ ഫെഡറല്‍ സംവിധാനം വേണമെന്ന് തമിഴ് ദേശീയ സഖ്യം

കൊളംബോ: കാലങ്ങളായി തമിഴ് ന്യൂനപക്ഷം അനുഭവിക്കുന്ന രാഷ്ട്രീയ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ശ്രീലങ്കയില്‍ ഫെഡറല്‍ ഭരണസംവിധാനം നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ദേശീയ സഖ്യം (ടി.എന്‍.എ) രംഗത്ത്. പ്രതിപക്ഷ നേതാവും ടി.എന്‍.എ തലവനുമായ ആര്‍. സമ്പന്തന്‍ ആണ് ജാഫ്നയില്‍ പാര്‍ട്ടി നിലപാട് അറിയിച്ചത്. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ ഭരണഘടനക്ക് രൂപംനല്‍കുന്നതിനുള്ള  നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

1978ല്‍ രൂപവത്കൃതമായ നിയമവ്യവസ്ഥയാണ് ഇതിലൂടെ മാറ്റിയെഴുതാനൊരുങ്ങുന്നത്. വടക്കു കിഴക്കന്‍ പ്രവിശ്യകളെ ലയിപ്പിക്കുന്ന അവിഭക്ത ശ്രീലങ്കയിലധിഷ്ഠിതമായ ഫെഡറല്‍ സംവിധാനമാണ് ആവശ്യമെന്നും പുതിയ സര്‍ക്കാറിന് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാകുമെന്നും സമ്പന്തന്‍ പറയുന്നു.


സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചില്ളെങ്കില്‍ അന്താരാഷ്ട്ര സമിതികള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. 1948ല്‍ ബ്രിട്ടീഷ് കോയ്മയില്‍നിന്ന് സിലോണ്‍ അഥവാ ശ്രീലങ്ക മോചിതമാകുന്ന സമയത്തുതന്നെ രാജ്യത്ത് ന്യൂനപക്ഷമായ തമിഴ് വംശജര്‍ ഫെഡറല്‍ ഭരണസംവിധാനമെന്ന ആവശ്യവുമായി രംഗത്തത്തെിയിരുന്നു. ഇതു പിന്നീട് സ്വതന്ത്ര സംസ്ഥാനമെന്ന ആവശ്യത്തിലേക്ക് എല്‍.ടി.ടി.ഇ മാറ്റിയത് തിരിച്ചടിയായി.


2009ല്‍ എല്‍.ടി.ടി.ഇ പരാജയപ്പെട്ടതോടെ ഫെഡറല്‍ സംവിധാനമെന്ന ആവശ്യത്തിലും തമിഴര്‍ അയവുവരുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എന്‍.എ മികച്ച സാന്നിധ്യമറിയിച്ച പശ്ചാത്തലത്തിലാണ് ആവശ്യത്തിന് വീണ്ടും ജീവന്‍വെക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.