ന്യൂഡൽഹി: കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഡീലറുടെ ഭാഗത്ത് നിന്നുണ്ടായ ട്വീറ്റിൽ പ്രതികരണവുമായി ഹോണ്ട. ഹോണ്ട കാർ ഇന്ത്യയുടെ മാതൃകമ്പനിയായ ഹോണ്ട മോട്ടോർ കമ്പനിയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ഹോണ്ടക്ക് നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര്യമായ ഡീലറുടെ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് കമ്പനി ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
ഹോണ്ടയുടെ നയമനുസരിച്ച് ലോകത്തിന്റെ ഏത് ഭാഗത്തും വർണ്ണം, രാഷ്ട്രീയം, മതം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമ്പനി അഭിപ്രായം പറയാറില്ല. ഇതിൽ നിന്നും വിരുദ്ധമായൊരു പ്രസ്താവന ഒരു ഡീലറുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഹോണ്ടയുടെ നയമല്ല. പ്രവർത്തനം നടത്തുന്ന എല്ലാ രാജ്യങ്ങളിലേയും നിയമങ്ങൾക്കും വൈകാരിക വിഷയങ്ങൾക്കും ഹോണ്ട പ്രാധാന്യം നൽകുന്നുണ്ട്. തങ്ങൾ പ്രവർത്തനം നടത്തുന്ന ഏതെങ്കിലും രാജ്യത്തെ പൗരൻമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഹോണ്ട ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ഹ്യുണ്ടായ്, കിയ, ഡൊമിനോസ്, കെ.എഫ്.സി, പിസഹട്ട് തുടങ്ങിയ പല സ്ഥാപനങ്ങളും കശ്മീരുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ കമ്പനികളുടെ പാകിസ്താൻ വിഭാഗത്തിൽ നിന്നുള്ള ട്വീറ്റുകളാണ് വിവാദത്തിലായത്. കശ്മീരിലെ സ്വാതന്ത്ര്യ പോരാട്ടത്തെ സംബന്ധിച്ചായിരുന്നു ട്വീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.