വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നടുവിരൽ ഉയർത്തി കാണിച്ചതിന് യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. 50 വയസുകാരി ജൂലിയ ബ്രിസ്ക് മാനെയാണ് ട്രംപിന്‍റെ വാഹന വ്യൂഹത്തിന് നേരെ നടുവിരൽ ഉയർത്തിയതിന് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഗോൾഫ് കോഴ്സിനു ശേഷം വിർജീനിയയിലെ സ്റ്റെർലിംഗ് വഴി തിരികെ വൈറ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു ട്രംപിന്‍റെ വാഹനവ്യൂഹം. അതേ സമയം തന്നെ ഇതുവഴി സൈക്കിളിൽ പോയ ബ്രിക്സ്മാന്‍ വാഹനം ഒപ്പമെത്തിയപ്പോൾ വിരൽ ഉയർത്തുകയായിരുന്നു.
പ്രസിഡന്‍റിനൊപ്പം യാത്ര ചെയ്തിരുന്ന വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറാണ് ജൂലിയയുടെ ചിത്രം പകർത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായതോടെ ജൂലിയ ജോലി ചെയ്തിരുന്ന അക്കീമ ഹ്യൂമൻ റിസോഴ്സസ് കമ്പനിയുടെ സാമൂഹ്യ മാധ്യമ നയം ലംഘിച്ചുവെന്ന് ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. ജൂലിയയുടെ ചിത്രം ഗവൺമെന്‍റ് കരാറുകാർ കൂടിയായ കമ്പനിയുടെ ബിസിനസിനെയും തകർക്കുമെന്നും അവർ പറഞ്ഞു.
എന്നാൽ സംഭവം നടക്കുമ്പോൾ താൻ ജോലിയിൽ അല്ലായിരുന്നെന്നും സാമൂഹ്യ മാധ്യമങ്ങളിൽ തന്‍റെ പേര് പരമാർശിച്ചിട്ടില്ലെന്നും ജൂലിയ പറഞ്ഞു. വിരൽ ഉയർത്തിയത് തന്‍റെ ഉള്ളിലെ അമർഷവും നിരാശയും മൂലമാണ്. അന്ന് തന്നെ പല തവണ വാഹനവ്യൂഹത്തിന് നേരെ താൻ ഇത്തരത്തിൽ വിരൽ ഉയർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ട്രംപിനോട് തനിക്കുള്ള ദേഷ്യത്തിന് പിന്നിലെ കാരണം ജൂലിയ പറയുന്നതിങ്ങനെ- ആരോഗ്യ പരിപാലന പദ്ധതി നടപ്പായില്ല. മറ്റ് വശങ്ങളിൽ നിന്നും നിങ്ങൾ അതിനെ തകർക്കാൻ ശ്രമിക്കുന്നു. ലാസ് വേഗാസിൽ 500 പേർക്കാണ് വെടിയേറ്റത്. അതിനെതിരെ ട്രംപ് ഒന്നും ചെയ്തില്ല. വെള്ളക്കാരുടെ വർഗം ഷാർലെറ്റ് വില്ലെയിൽ നടത്തിയ പ്രക്ഷോഭത്തിൽ അനവധി പേരെയാണ് ആക്രമിച്ചത്. എന്നിട്ടും താങ്കൾ അവരെ നല്ല മനുഷ്യർ എന്നു വിളിച്ചു. യു.എസ് അഡ്മിനിസ്ട്രേഷൻ ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രസിഡന്‍റ് ഗോൾഫ് കളിച്ചു നടക്കുന്നതും തന്നെ പ്രകോപിപ്പിച്ചെന്നും ജൂലിയ പറയുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് ജൂലിയയുടെ കമ്പനി പ്രതികരിച്ചിട്ടില്ല. ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയാണ് ജൂലിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.