കറാക്കാസ്: പഴയ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വെനിസ്വേലന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. രാജ്യത്തെ കറന്‍സിയായ ബൊളിവറിന്‍െറ 100 മൂല്യമുള്ള നോട്ടുകളാണ് ഒരാഴ്ച മുമ്പ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ പിന്‍വലിച്ചത്. പകരം 500, 2000, 20,000 ബൊളിവര്‍ നോട്ടുകള്‍ ബാങ്ക് വഴി ലഭ്യമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനം ബാങ്കുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി.
എന്നാല്‍, കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് പുതിയ നോട്ടുകള്‍ ലഭിച്ചത്. ചിലര്‍ക്ക് ചില്ലറ നാണയങ്ങള്‍ ലഭിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും പുതിയ നോട്ടുകള്‍ മാറ്റിക്കിട്ടിയില്ല. ബാങ്കില്‍ വേണ്ടത്ര കറന്‍സിയത്തെിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പരിഭ്രാന്തരായ ജനം തെരുവിലിറങ്ങുകയും കട കമ്പോളങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഇതോടെ പ്രസിഡന്‍റ് നിക്കോളാസ് മദുറോ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനുവരി രണ്ടുവരെ മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെ പഴയ നോട്ടുകള്‍ വിപണിയില്‍ ഉപയോഗിക്കാമെന്നും പ്രതിഷേധങ്ങളില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെയാണ് ജനം ശാന്തരായത്.
പഴയ നോട്ടുകള്‍ക്ക് പകരം രാജ്യത്തിന്‍െറ പുറത്തുനിന്ന് അച്ചടിക്കുന്ന പുതിയ നോട്ടുകള്‍ വിമാനമാര്‍ഗം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. പുതിയ നോട്ടുകളുമായി വന്ന വിമാനം കള്ളപ്പണ മാഫിയകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും വിമാനം മറ്റൊരു രാജ്യത്തേക്ക് വഴിമാറിപ്പോയതാണ് പുതിയ നോട്ടുകള്‍ എത്താന്‍ വൈകുന്നതിന്‍െറ കാരണമെന്നും പ്രസിഡന്‍റ് മദുറോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. ലോക ബാങ്കിന്‍െറ കണക്കുകള്‍ പ്രകാരം 475 ശതമാനമാണ് ഇവിടത്തെ പണപ്പെരുപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.