പാക് സൈനീക വക്താവായ ലെഫ്റ്റനന്റ് ജനറൽ അഹ്മദ് ഷരീഫ് ചൗധരിയുടെ വാർത്തസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ഇസ്‍ലാമാബാദ്: വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തയെ അശ്ലീല ആംഗ്യം കാണിക്കുന്ന പാക് സൈനീക വക്താവിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോടാണ് പാക് സൈനീക വക്താവായ ലെഫ്റ്റനന്റ് ജനറൽ അഹ്മദ് ഷരീഫ് ചൗധരി അപമര്യാദയായി പെരുമാറിയത്.
വാർത്തസമ്മേളനത്തിന്റെ വൈറലായ വീഡിയോയിൽ ഇമ്രാൻ ഖാനെ ഷരീഫ് ചൗധരി ‘ദേശസുരക്ഷ ഭീഷണി,’‘ദേശവിരുദ്ധൻ’ എന്നിങ്ങനെ വിശേഷിപ്പിച്ചതിനെ മാധ്യമപ്രവർത്തക ചോദ്യം ചെയ്യുന്നത് കാണാം. ഇതിന് മറുപടിയായി ഒരുകാര്യം കൂടെ പറയാനുണ്ടെന്നും ഇമ്രാൻ ഖാൻ ഒരു മനോരോഗി കൂടിയാണെന്നും പറഞ്ഞ ചൗധരി ചിരിച്ചുകൊണ്ട് യുവതിക്ക് നേരെ കണ്ണിറുക്കുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായതിന് പിന്നാലെ, നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. പലരും ‘നാണംകെട്ടവൻ’ എന്ന വിശേഷണത്തോടെയാണ് വീഡിയോ പങ്കുവെക്കുന്നത്. ‘ഇങ്ങനെയാണ് പാക് സൈന്യം സ്ത്രീകളോട് പെരുമാറുന്നത്.. നാണംകെട്ടവർ!! ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു.
ഇമ്രാൻ ഖാനെ ബുദ്ധിസ്ഥിരതയില്ലാത്തയാളെന്നും ദേശസുരക്ഷക്ക് ഭീഷണിയെന്നുമടക്കം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ചൗധരിയുടെ വാർത്തസമ്മേളനം. ഒരുമണിക്കൂർ നീണ്ട വാർത്തസമ്മേളനത്തിനിടെ, ഇതാദ്യമായാണ് ഒരു മുൻഭരണാധികാരിക്കെതിരെ സൈന്യം പരസ്യമായി നിലപാട് സ്വീകരിക്കുന്നതെന്നും ചൗധരി വ്യക്തമാക്കി.
സംയുക്ത സൈനീക മേധാവി അസിംമുനീറിന്റെ നിർദേശത്തിൽ ജയിലിൽ തന്നെ ക്രൂരമായി മാനസിക സമ്മർദ്ദത്തിലാക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി സഹോദരി ഉസ്മ ഖാൻ വെളിപ്പെടുത്തിയിരുന്നു. അഡിയാല ജയിലിൽ ഖാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഉസ്മയുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് വാർത്തസമ്മേളനം വിളിച്ചുചേർത്ത സൈനീക വക്താവ് ഖാന്റെയും കുടുംബാംഗങ്ങളുടെയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.