വാഷിങ്ടൺ: ധനബിൽ സെനറ്റിൽ പാസായതോടെ മൂന്നു ദിവസം യു.എസ് സർക്കാർ പ്രവർത്തനം സ്തംഭിപ്പിച്ച പ്രതിസന്ധി നീങ്ങി. തിങ്കളാഴ്ച വൈകീട്ട് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബില്ലിൽ ഒപ്പുവെക്കുകകൂടി ചെയ്തതോടെ ചൊവ്വാഴ്ച മുതൽ സർക്കാർ പ്രവർത്തനം സാധാരണ നിലയിലായി. കുടിയേറ്റ വിഷയത്തിൽ പിന്നീട് തുറന്ന ചർച്ചക്ക് തയാറാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സമ്മതിച്ചതോടെയാണ് പ്രശ്നം ഒത്തുതീർപ്പിലെത്തിയത്. സെനറ്റിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗം മിത്ച് മക്കോണലിെൻറ ഇടപെടലിനെത്തുടർന്നാണ് അനുനയത്തിലെത്തിയത്. എന്നാൽ, റിപ്പബ്ലിക്കൻസ് വിഷയത്തിൽ വിജയിച്ചതായും ഡെമോക്രാറ്റുകൾ കീഴടങ്ങിയതായും ട്രംപ് പ്രസ്താവിച്ചു.
ശനിയാഴ്ച മുതൽ താൽക്കാലികമായി ലീവിൽ പ്രവേശിക്കേണ്ടിവന്ന ഫെഡറൽ ജീവനക്കാർ ചൊവ്വാഴ്ച ജോലിയിൽ പ്രവേശിച്ചു. പ്രവർത്തനം നിലച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളും മ്യൂസിയങ്ങളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. 18നെതിരെ 81 വോട്ടിനാണ് സെനറ്റിൽ ബിൽ പാസായത്. ഫെബ്രുവരി എട്ടുവരെ സർക്കാറിന് പ്രവർത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്ന ബില്ലാണ് പാസായിരിക്കുന്നത്. ഇതിനുശേഷം വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
മതിയായ രേഖകളില്ലാതെ കുട്ടികളായി അമേരിക്കയിലെത്തിയ എട്ടു ലക്ഷത്തോളം പേർക്ക് (ഡ്രീമേഴ്സ്) സംരക്ഷണം നൽക്കുന്ന ‘ഡാക’ എന്നറിപ്പെടുന്ന കുടിയേറ്റ ബില്ലിലാണ് ഇരു പാർട്ടികളും പ്രധാനമായും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത്. അടുത്ത മാസമാണ് ഇൗ ചർച്ച നടക്കുക. ‘ഡ്രീമേഴ്സി’നെ നാടുകടത്താനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കം ഉപേക്ഷിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. പ്രതിസന്ധിയെത്തുടർന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് യു.എസ് ഫെഡറൽ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും മ്യൂസിയങ്ങളും അടഞ്ഞുകിടന്നു. അവസാനമായി 2013ലാണ് സമാനമായ രീതിയിൽ സർക്കാർ സ്തംഭിച്ച അവസ്ഥ അമേരിക്കയിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.