വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ ഇറാ നിലെ 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. ഇറാന്‍റെ 52 സ്ഥലങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്. അതിൽ പലതും ഇറാനിയൻ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
‘സൈനിക ഉപകരണങ്ങൾക്കായി അമേരിക്ക രണ്ട് ട്രില്യൺ ഡോളറാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണിത്. ഇറാൻ ഒരു അമേരിക്കൻ താവളത്തെയോ ഏതെങ്കിലും അമേരിക്കക്കാരെയോ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ആ പുത്തൻ മനോഹരമായ ഉപകരണങ്ങൾ അവരുടെ നേരെ അയക്കും, ഒരു മടിയും കൂടാതെ!’ -ട്രംപ് വ്യക്തമാക്കി. വ്യത്യസ്ത ട്വീറ്റുകളിലൂടെയാണ് ഇറാനെതിരെ യു.എസ് പ്രസിഡന്‍റ് ഭീഷണി മുഴക്കിയത്.
‘അവർ ഞങ്ങളെ ആക്രമിച്ചു, ഞങ്ങൾ തിരിച്ചടിച്ചു. അവർ വീണ്ടും ആക്രമിക്കുകയാണെങ്കിൽ, അത് ചെയ്യരുതെന്ന് ഞാൻ ശക്തമായി ഉപദേശിക്കുന്നു. പക്ഷേ ചെയ്താൽ നേരത്തെ ആക്രമിച്ചതിനെക്കാൾ കഠിനമായി ഞങ്ങൾ തിരിച്ചടിക്കും’ -മറ്റൊരു ട്വീറ്റിൽ ട്രംപ് പറഞ്ഞു.
മേഖലയിലെ സംഘർഷത്തിന് അയവുണ്ടാവില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് പകരം ഇറാന്‍റെ സാംസ്കാരിക സ്ഥലങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന അന്താരാഷ്്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.