വാഷിങ്ടൺ: വികസ്വര രാജ്യങ്ങൾക്ക് യു.എസ് നൽകുന്ന വ്യാപാര മുൻഗണന ഇന്ത്യക്ക് ജൂൺ അഞ്ച് വരെയേ നൽകുകയുള്ളൂവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിൽ (ജി.എസ്.പി) നിന്ന് പുറത്താക്കും. യു.എസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി.
ഇന്ത്യക്കെതിരെ കൈക്കൊള്ളുന്ന ഈ നടപടിയെ കുറിച്ച് മാർച്ചിൽ ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. രണ്ടാം മോദി സർക്കാറിന് ആശംസകൾ നേരുകയും ഇന്ത്യയുമായുള്ള ബന്ധം തുടർന്നും മികച്ച നിലയിൽ മുന്നോട്ട് കൊണ്ടു പോകണമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ത്യക്ക് നൽകുന്ന വ്യാപാര മുൻഗണന നിർത്തലാക്കുമെന്ന പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നു.
വികസ്വര രാജ്യങ്ങൾക്ക് വ്യാപാര മുൻഗണന നൽകുമ്പോൾ പകരം അവരുടെ വിപണി യു.എസ് കമ്പനികൾക്ക് തുറന്നുകൊടുക്കണമെന്നതാണ് വ്യാപാര മുൻഗണനാ കരാറിൻെറ നിബന്ധന. 1970കൾ മുതൽ തന്നെ യു.എസിൽ വികസ്വര രാജ്യങ്ങൾക്കുള്ള മുൻഗണനാ പട്ടിക നിലവിലുണ്ട്. 2017ൽ 5.6 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ് യു.എസിനെ ചൊടിപ്പിച്ചത്.
ഇന്ത്യയെ കൂടാതെ തുർക്കിയേയും യു.എസ് മുൻഗണനാ കരാറിൽ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. തുർക്കിയെ ഇനിയും വികസ്വര രാജ്യമായി പരിണഗണിക്കാൻ സാധിക്കില്ലെന്നാണ് ഇതിന് യു.എസ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.