കാന്‍സസ് സിറ്റി: അമേരിക്കയിലെ കാന്‍സസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡന്‍ സിറ്റിയില്‍ സോമാലി കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന കെട്ടിടം ബോംബ്വെച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്ന സായുധസംഘത്തില്‍പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.
നവംബര്‍ എട്ടിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതി തയാറാക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. എഫ്.ബി.ഐയുടെ എട്ടുമാസം നീണ്ട നിരീക്ഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് അഭിഭാഷകന്‍ ടേം ബെല്‍ പറഞ്ഞു. കേര്‍ട്ടിസ് വെയ്ന്‍ അലേന്‍, പാട്രിക് സ്റ്റീന്‍, ഗെവിന്‍ വെയ്ന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തീവ്ര കുടിയേറ്റ, മുസ്ലിം വിരുദ്ധത വെച്ചുപുലര്‍ത്തുന്ന സംഘത്തിലുള്ളവരാണിവര്‍. സോമാലി കുടിയേറ്റക്കാര്‍ കൂടുതലായി താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. മാത്രമല്ല, ഈ കെട്ടിടത്തില്‍ നമസ്കരിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയതും ഇവിടെ ആക്രമണ പദ്ധതിയിടാന്‍ കാരണമായതായി പൊലീസ് പറഞ്ഞു. നേരത്തേ മുസ്ലിം അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ഗാഡന്‍ സിറ്റിയിലെ മറ്റൊരു സ്ഥലവും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം ജീവപര്യന്തം തടവിന് ശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.