ദെൻവർ: ആഗോളതാപനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യുവജനങ്ങൾ പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുൻബർഗ്. കൊളറാഡോ സംസ്ഥാനമായ ദെൻവറിൽ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഗ്രെറ്റ.
വൻശക്തികളോട് ഈ പോരാട്ടത്തിൽ പങ്കാളിയാവണമെന്ന് യാചിക്കാനില്ല. കാരണം ഞങ്ങളുടെ ആവശ്യങ്ങളെ പുച്ഛിച്ചു തള്ളിയവരാണ് അവർ. പകരം അവരോട് കാര്യങ്ങൾ ബോധിപ്പിക്കും. അവർ നടപടിയെടുക്കുന്നില്ലെങ്കിൽ തീർച്ചയായും ഞങ്ങളതിനു മുന്നിലുണ്ടാകും. നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം കടന്നുവരുമെന്നും സംസാരത്തിനിടെ ഗ്രെറ്റ സൂചിപ്പിച്ചു. സ്റ്റേറ്റ് കാപിറ്റോളിനു സമീപത്തെ സിവിക് സെൻറർ പാർക്കിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. മാധ്വി ചിറ്റൂരിനെ പോലുള്ള കൊളറാഡോയിലെ കുട്ടി ആക്ടിറ്റിവിസ്റ്റുകളാണ് റാലിയിലെ ശ്രദ്ധാകേന്ദ്രം. കൊളറാഡോയിൽ പ്ലാസ്റ്റിക്കിനെതിരായ പോരാട്ടമാണ് മാധ്വി നടത്തുന്നത്. ഒമ്പതു വയസ്സുള്ള സാരിയ എഡ്വാഡ്, മാലിസ് ഡങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശാസ്ത്രത്തെ അവഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതലൊന്നും ചെയ്യാത്ത രാഷ്ട്രത്തലവന്മാരെ തുൻബർഗ് വിമർശിച്ചു. സെപ്റ്റംബറിൽ യു.എൻ വേദിയിൽ ഗ്രെറ്റ നടത്തിയ പ്രസംഗത്തിലെ ചില ഈരടികൾ ജനക്കൂട്ടം ആവർത്തിച്ചു. ഡിസംബറിൽ ചിലിയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിലും ഗ്രെറ്റ പെങ്കടുക്കും. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഗ്രെറ്റ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്.
തുടർച്ചയായി വെള്ളിയാഴ്ചകളിൽ ക്ലാസ് ബഹിഷ്കരിച്ച് സ്വീഡിഷ് പാർലമെൻറിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയാണ് അവൾ ലോകത്തിെൻറ ശ്രദ്ധ കവർന്നത്. ഫ്രൈഡേ സ്കൂൾ പ്രൊട്ടസ്റ്റ് എന്നാണിത് അറിയപ്പെട്ടത്. ഈ സമരം പിന്നീട് ലോകം ഏറ്റെടുക്കുകയായിരുന്നു. ലോകത്തെ 137 രാജ്യങ്ങളിലെ അയ്യായിരത്തിലധികം സ്ഥലങ്ങളിലേക്ക് ഇൗ സമരം കത്തിപ്പടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.