കോളറാഡോ: കറുത്തവര്‍ഗക്കാരെയും ജൂതന്മാരെയും ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. യു.എസ് സംസ്ഥാനമായ കോളറാഡോയിലെ ബൗള്‍ഡര്‍ നഗരത്തിലാണ് സംഭവം.
നാസി അനുകൂല ഫേസ്ബുക് ഗ്രൂപ്പിലാണ് എല്ലാ ജൂതരെയും കറുത്തവര്‍ഗക്കാരെയും ഉന്മൂലനം ചെയ്യണമെന്നും ദൗത്യം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ ആളുകളെ ഗ്രൂപ്പില്‍ ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ വംശീയപ്രചാരണങ്ങള്‍ രാജ്യത്ത് തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഭിന്ന സംസ്കാരങ്ങള്‍ക്ക് പരിഗണന നല്‍കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന കോളറാഡോ സംസ്ഥാനത്തുപോലും തീവ്രവലതുപക്ഷ വാദങ്ങള്‍ വ്യാപകമാവുന്നതിന് തെളിവായാണ് വിദ്യാര്‍ഥികളുടെ ഫേസ്ബുക് ആഹ്വാനം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹിറ്റ്ലറെ വിശേഷിപ്പിക്കുന്ന ഫ്യുറര്‍ എന്ന പേര് ഉപയോഗിച്ചാണ് ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. ഇതര വംശജരെ കൊന്നുരസിക്കാമെന്നും, ഇഷ്ടമുള്ളത്രയാളുകളെ വിഷവാതകം ശ്വസിപ്പിച്ച് കൊല്ലാമെന്നും അംഗങ്ങള്‍ പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.