മെക്സികോ സിറ്റി: മെക്സികോയിൽ രണ്ടു മാസം മുമ്പാണ് മാരിസോൾ ഹെർണാണ്ടേഴ്സ് എന്ന 23കാരിയുടെ ഭർത്താവ് ഗുണ്ടകളുടെ വെടിയേറ്റുമരിച്ചത്. രണ്ടു മാസം ഗർഭിണിയായിരുന്നു അവരപ്പോൾ. ജീവിക്കാനുള്ള വഴികളടഞ്ഞപ്പോൾ രണ്ടു കുട്ടികൾക്കും മുത്തശ്ശിക്കുമൊപ്പം മാരിസോൾ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു. ജനിക്കാനിരിക്കുന്ന കുഞ്ഞിന് അമേരിക്കൻ പൗരത്വം ലഭിക്കണമെന്ന ആശയായിരുന്നു അതിനു പിന്നിൽ.
രണ്ടു മാസം മുമ്പ് ഭർത്താവിനൊപ്പം മെക്സികോയിലെ വസ്ത്രക്കടയിൽ ജോലിനോക്കുകയായിരുന്നു മാരിസോൾ. കൊള്ളക്കാരനാകാൻ വിസമ്മതിച്ചതിനാലാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. മാരിസോളിനെയും ഗുണ്ടാസംഘം വെറുതെവിടാൻ തയാറായില്ല. ഭീഷണി തുടർന്നതോടെയാണ് അമേരിക്കയിലേക്ക് രക്ഷപ്പെടാൻ തീരുമാനിച്ചത്.
മെക്സികോയിൽ ദാരിദ്ര്യത്തിലും സംഘർഷത്തിലും പൊറുതിമുട്ടിക്കഴിയുന്ന ആളുകളുടെ സ്വപ്നഭൂമിയാണ് അമേരിക്ക. ആയിരക്കണക്കിന് ഹോണ്ടുറസ് അഭയാർഥികൾക്കൊപ്പമായിരുന്നു യാത്ര. നിരവധി ഗർഭിണികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയിൽ വെച്ച് പിറക്കുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും നൽകാമെന്ന് അവർ മോഹിച്ചു.
എന്നാൽ, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് യു.എസ് പൗരത്വം അവകാശമാക്കുന്ന നിയമത്തിൽ ഭേദഗതി വരുത്താൻ പോവുകയാണെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം അവരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കിയിരിക്കയാണ്. എക്സിക്യൂട്ടിവ് ഉത്തരവിലൂടെ അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തുകളയാനാണ് ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നത്.
നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിലവിലെ നിയമം പരിഹാസ്യമാണെന്നാണ് ട്രംപിെൻറ നിലപാട്.എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം ഇല്ലാതാക്കാൻ ട്രംപിന് കഴിയില്ലെന്ന് കോൺഗ്രസ് സ്പീക്കർ പോൾ റയാൻ പറഞ്ഞു.
ഭരണഘടനയാണ് പരമപ്രധാനമെന്നും ഒബാമ ഭരണകൂടം എക്സിക്യൂട്ടിവ് ഉത്തരവിലൂടെ കുടിയേറ്റ വിസനിയമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി എതിർത്ത കാര്യവും റയാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.