ചാപ്പെകോ (ബ്രസീല്‍): ‘‘ഈ നഗരം അത്ര വലുതല്ല... അതുകൊണ്ടുതന്നെ ഇവിടത്തുകാരെ ഞങ്ങള്‍ക്കൊക്കെ നല്ല പരിചയമാണ്. ഇന്നലെവരെ ഈ നഗരത്തിന്‍െറ തെരുവുകളില്‍ കണ്ടിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതായത്...’’ അതു പറയുമ്പോള്‍ അലീന്‍ ഫൊണ്‍സെക എന്ന ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അലീന്‍െറ മാത്രമല്ല, സാന്താ കാതറിനയിലെ അറീന കോണ്ട സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരുടെ കണ്ണുകളില്‍ ഈറനണിയാത്തവ അപൂര്‍വമായിരുന്നു.
എത്രയോ തവണ തങ്ങളുടെ പ്രിയതാരങ്ങള്‍ കാലില്‍കൊരുത്ത പന്തുമായി ഗോള്‍മുഖം ലക്ഷ്യമാക്കി പായുമ്പോള്‍ ആര്‍ത്തുവിളിച്ച് ആവേശംപകര്‍ന്ന അതേ സിമന്‍റ് പടവുകളില്‍ ആരാധകര്‍ കണ്ണീര്‍ വാര്‍ത്തു. അതേ സ്റ്റേഡിയത്തില്‍ മുമ്പൊരിക്കലും അവരങ്ങനെ കണ്ണീരണിഞ്ഞിരുന്നിട്ടില്ല.
ചൊവ്വാഴ്ച കൊളംബിയയിലെ കെറോ ഗോര്‍ഡോ പര്‍വത പ്രദേശത്ത് തകര്‍ന്നുവീണ ലാമിയ എയര്‍ലൈന്‍സ് വിമാനത്തിനൊപ്പം കരിഞ്ഞുപോയത് ചാപ്പെകോ നഗരത്തിന്‍െറ ഫുട്ബാള്‍ സ്വപ്നങ്ങളായിരുന്നു. 22 പേരടങ്ങിയ ചാപ്പെകോയന്‍സ് ക്ളബിലെ 19 പേരും അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ആകെ രക്ഷപ്പെട്ടത് മൂന്നുപേര്‍ മാത്രം. അതില്‍ തന്നെ റിസര്‍വ് ഗോള്‍ കീപ്പര്‍ ജാക്സണ്‍ ഫോള്‍മാന്‍െറ കാല്‍ മുറിച്ചുമാറ്റി. ഡിഫന്‍ഡര്‍മാരായ അലന്‍ റുഷെല്ലും ഹീലിയോ നെറ്റോയുമാണ് രക്ഷപ്പെട്ട മറ്റു കളിക്കാര്‍.
അന്തരിച്ച കളിക്കാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ അറീന കോണ്ടയില്‍ ടീമിന്‍െറ പച്ച നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ആരാധകര്‍ തടിച്ചുകൂടിയത്.
ബ്രസീലിലെ ലോവര്‍ ഡിവിഷന്‍ ക്ളബായിരുന്ന ചാപ്പെകോയന്‍സ് കൊളംബിയയില്‍ നടക്കുന്ന കോപ സുഡാമേരിക്ക ഫൈനല്‍ കളിക്കാന്‍ പോന്ന ടീമായി മാറിയത് സ്വന്തം നാട്ടുകാരുടെ കണ്‍മുന്നിലൂടെയായിരുന്നു. പക്ഷേ, ആ യാത്ര അവര്‍ക്ക് മുഴുമിപ്പിക്കാനായില്ല. ഫൈനലിനുമുമ്പ് മരണത്തിന്‍െറ വിസില്‍ മുഴങ്ങിക്കഴിഞ്ഞിരുന്നു.‘‘കപ്പും നേടി തിരിച്ചുവരുന്ന അവര്‍ക്കായി ഇതിനേക്കാള്‍ ഇരട്ടി പേര്‍ പങ്കെടുക്കുന്ന സ്വീകരണം നല്‍കിയേനെ. പക്ഷേ, വിധി എല്ലാം തകര്‍ത്തുകളഞ്ഞു’’ 73കാരനായ നെലിയോ ഡല്‍ബോസ്കോ നെടുവീര്‍പ്പിട്ടു.
കളിക്കാരുടെ മൃതദേഹങ്ങള്‍ ഈയാഴ്ച അവസാനത്തോടെ ബ്രസീലില്‍ തിരികെയത്തെിക്കുമെന്നാണറിയുന്നത്. ചാപ്പെകോയന്‍സ് ടീമിന്‍െറ ഹോം ഗ്രൗണ്ടില്‍ അവര്‍ക്ക് അന്ത്യാഞ്ജലി ഒരുക്കാനാണ് നാട്ടുകാര്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.