സാന്‍ഫ്രാന്‍സിസ്കോ: വിയറ്റ്നാം യുദ്ധത്തിന്‍െറ ജീവിക്കുന്ന പ്രതീകമായ നാപാം പെണ്‍കുട്ടി(കിം ഫുക്)യുടെ ഫോട്ടോ ഫേസ്ബുക് പുനസ്ഥാപിച്ചു. അശ്ളീലമെന്നാരോപിച്ച് ഫോട്ടോ നീക്കം ചെയ്തതിനെതിരെ നോര്‍വേ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തുവന്നതോടെയാണിത്.
ഫോട്ടോക്കുള്ള ആഗോള ചരിത്ര പ്രാധാന്യം തിരിച്ചറിയുന്നുവെന്നു കുറ്റസമ്മതം നടത്തിയ ഫേസ്ബുക് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോല്‍ബെര്‍ഗിനോട് മാപ്പുപറയുകയും ചെയ്തു. വിയറ്റ്നാം യുദ്ധകാലത്ത് നാപാം ബോംബാക്രമണത്തില്‍നിന്ന് രക്ഷതേടി വസ്ത്രമില്ലാതെ നിലവിളിച്ചോടുന്ന ഒമ്പതുവയസ്സുകാരിയുടെ ഫോട്ടോ, കുട്ടികളുടെ നഗ്നത വിലക്കുന്ന സാമൂഹികമാധ്യമത്തിന്‍െറ പൊതുവ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നാരോപിച്ചാണു ഫേസ്ബുക് നീക്കം ചെയ്തത്.
നോര്‍വീജിയന്‍ പത്രത്തിന്‍െറയും എഴുത്തുകാരുടെയും ഫേസ്ബുക് പേജുകളില്‍നിന്ന് നീക്കം ചെയ്തതിനു പിന്നാലെ, ചിത്രം പോസ്റ്റ് ചെയ്ത കിം ഫുകിന്‍െറ ഫേസ്ബുക് പേജില്‍നിന്നും നീക്കി. ഇത് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നാരോപിച്ച നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോല്‍ബെര്‍ഗ് സ്വന്തം പേജില്‍ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ ഫേസ്ബുക് പേജില്‍നിന്നും ഫോട്ടോ നീക്കം ചെയ്യപ്പെട്ടു.ഫേസ്ബുക് ചരിത്രത്തെ മുറിച്ചുനീക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നോര്‍വേ പ്രധാനമന്ത്രി, കുട്ടികളുടെ അശ്ളീലനഗ്നത നീക്കം ചെയ്യുന്നതും ചരിത്രത്തെ മുറിച്ചുനീക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും ഓര്‍മിപ്പിച്ചു. പിന്തുണയുമായി പത്രങ്ങളും രംഗത്തുവന്നതോടെ ഫോട്ടോ പുന$സ്ഥാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.