മരണം പതിച്ച മണ്ണില്‍തൊട്ടു; ക്ഷമാപണമില്ലാതെ

ഹിരോഷിമ: ഏഴു ദശകങ്ങള്‍ക്കു ശേഷം ആദ്യമായി യു.എസ് പ്രസിഡന്‍റ് ജപ്പാന്‍െറ ആണവ ദുരന്ത ഭൂമിയിലത്തെി ചരിത്രം കുറിച്ചു. 1945 ആഗസ്റ്റ് ആറിന് ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന്‍െറ ദു$ഖസ്മരണ പേറുന്ന മണ്ഡപത്തില്‍ ബറാക് ഒബാമ ആദരാഞ്ജലി അര്‍പ്പിച്ചു. യാഥാര്‍ഥ്യവും വൈകാരികതയും ഇഴചേര്‍ന്ന സന്ദര്‍ശനവേള ഇരു രാജ്യങ്ങളുടെയും സൗഹൃദവും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതിന്‍െറ സാധ്യതകള്‍ വിളിച്ചോതി. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ദുരന്തത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് മാപ്പുപറയാന്‍ യു.എസ് പ്രസിഡന്‍റ് തയാറായില്ല.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കിലേക്ക് ഒബാമ കടന്നു ചെന്നത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ പാര്‍ക്കിന്‍െറ ചുറ്റിലും വന്‍ ജനാവലി തിങ്ങിനിറഞ്ഞിരുന്നുവെങ്കിലും അതീവ ശാന്തമായിരുന്നു രംഗം. സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഇങ്ങനെ: ‘ആത്മശാന്തി നേരുന്നു, ഈ തെറ്റ് ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ’.  ആരുചെയ്ത ‘തെറ്റ്’ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല എന്നത് ശ്രദ്ധിക്കപ്പെട്ടു.
‘എഴുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ആകാശത്തുനിന്നും മരണം മണ്ണില്‍ വന്നുപതിക്കുകയായിരുന്നു. ലോകം മാറിമറിഞ്ഞു. വെളിച്ചത്തിന്‍െറ പിണരുകളും അഗ്നിയുടെ മതിലുകളും ചേര്‍ന്ന് ഒരു നഗരത്തെ തകര്‍ത്തെറിഞ്ഞു.  മനുഷ്യന്‍ സ്വന്തം കുലത്തെതന്നെ ഇല്ലാതാക്കുന്നത് അവിടെ പ്രകടമാക്കപ്പെട്ടു. പിന്നെ എന്തിനാണ് ഈ സ്ഥത്ത്, ഹിരോഷിമയില്‍ നമ്മള്‍ വീണ്ടും വന്നത്? അത്ര വിദൂരമല്ലാത്ത ഭൂതകാലത്തില്‍ കെട്ടഴിച്ചുവിട്ട ഭയാനകമായ ദുശ്ശക്തിയെക്കുറിച്ച് പുനരാലോചിക്കുന്നതിനു വേണ്ടിയാണത്’ -17 മിനിറ്റ് നീണ്ട ഒബാമയുടെ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

ശേഷം ഷിന്‍സോ ആബെയും ജനങ്ങളെ അഭിസംബോധന ചെയ്തു. ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച മൂന്നു പേരുമായി (ജപ്പാനീസ് ഭാഷയില്‍ ഹിബാകുഷകള്‍) ഇരു മേധാവികളും കൂടിക്കാഴ്ച നടത്തി. 91കാരനായ ജപ്പാന്‍ പൗരന്‍ സുനായോ ത്സുബോയ് ഒബാമയെ സ്വാഗതം ചെയ്യുകയും സന്ദര്‍ശനത്തിന് നന്ദിപറയുകയും ചെയ്തു. പ്രസിഡന്‍റിന്‍െറ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്‍െറ ചെറുപ്പം ഓര്‍മ വന്നുവെന്നും ആണവ ആയുധങ്ങള്‍ ഇല്ലാത്ത ലോകത്തിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ ആഗ്രഹിച്ചുവെന്നും സുനായോ ത്സുബോയ് ഒബാമയോട് പറഞ്ഞു.

ഹിരോഷിമ സന്ദര്‍ശിക്കാന്‍ തയാറായ ഒബാമയെ പ്രസംഗത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. അണുബോംബിന്‍െറ കഠിന യാഥാര്‍ഥ്യത്തെ യു.എസ് പ്രസിഡന്‍റ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്നും ആണവായുധമുക്തമായ ലോകത്തെക്കുറിച്ച് പ്രതിജ്ഞ പുതുക്കിയ അദ്ദേഹം ലോകത്തുടനീളമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും ഷിന്‍സോ ആബെ പറഞ്ഞു.
ചടങ്ങിനുശേഷം സദാകോ സസാക്കിയുടെ സ്മരണകുടീരത്തിലൂടെ ഇരു നേതാക്കളും നടന്നു. പേപ്പറുകള്‍ കൊണ്ട് സമാധാനത്തിന്‍െറ ആയിരം വെള്ളക്കൊക്കുകളെ നിര്‍മിച്ച് ലോക പ്രശസ്തി നേടിയ  സദാകോ എന്ന പെണ്‍കുട്ടിയുടെ സ്മരണക്കായി തീര്‍ത്ത കുടീരം ദുരന്തത്തിന്‍െറ ഇരകളായ മുഴുവന്‍ കുട്ടികളുടേതും കൂടിയാണ്.  ഹിരോഷിമയില്‍ എത്തുന്നതിനുമുമ്പ് സ്വന്തമായി നിര്‍മിച്ച നാലു വെള്ള പേപ്പര്‍ കൊക്കുകളെ ഒബാമ കൈയില്‍ കരുതിയിരുന്നു. ഇതില്‍ രണ്ടെണ്ണം പ്രദേശത്തെ സ്കൂള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുകയും ബാക്കിയുള്ളവ മ്യൂസിയത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ മടക്കിവെക്കുകയും ചെയ്തു.
തുടര്‍ന്ന് അണുബോബ് കുംഭത്തിന്‍െറ  (അറ്റോമിക് ബോംബ് ഡോം) പരിസരത്തുനിന്ന് ഇരുവരും  സമാധാനത്തിന്‍െറ അണയാത്ത ജ്വാലയെ വീക്ഷിച്ചു. 1.4ലക്ഷം  പേരാണ് ഹിരോഷിമ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയില്‍ യു.എസ് നടത്തിയ രണ്ടാമത്തെ അണുംബോംബാക്രമണത്തില്‍ 74,000 പേരും മണ്ണിലമര്‍ന്നു.

അതിനിടെ യു.എസ് പ്രസിഡന്‍റിന്‍െറ ഹിരോഷിമ സന്ദര്‍ശനത്തെ പരിഹസിച്ച് ഉത്തര കൊറിയ രംഗത്ത്. ആണവയുദ്ധ ഭ്രാന്തിന്‍െറ ഭാഗമായ ഈ നയതന്ത്ര പര്യടനം ഒബാമയുടെ കുട്ടിക്കളിയാണെന്നും കാപട്യമാണെന്നുമാണ് അവർ പരിഹാസിച്ചത്. നശിപ്പിക്കപ്പെട്ട നഗരം ഒബാമ സന്ദര്‍ശിക്കുകയാണെങ്കില്‍ ആണവയുദ്ധ ഭ്രാന്തിലും ആണവായുധങ്ങളുടെ നിര്‍വ്യാപകന്‍ എന്ന നിലയിലും തന്‍െറ ഐഡന്‍റിറ്റി മറച്ചുവെക്കാനാവില്ളെന്നും  ഉത്തര കൊറിയയുടെ ഒൗദ്യോഗിക ഏജന്‍സിയായ കെ.സി.എന്‍.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.