ന്യൂയോര്‍ക്: അമേരിക്കയിലെ ജനപ്രിയ എഴുത്തുകാരനും കവിയുമായ ജിം ഹാരിസണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. മുപ്പതിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കൃതികളില്‍ പച്ചയായ ജീവിതാസക്തികളെ മൂര്‍ത്തമായി അവതരിപ്പിച്ചു. ലജന്‍ഡ്സ് ഓഫ് ഫാള്‍ (1979), വോള്‍ഫ്, എ ഗുഡ് ഡേ ടു ഡൈ(1973), ഫാര്‍മര്‍ (1976), വാര്‍ലോക് (1981) തുടങ്ങിയവ പ്രധാന നോവലുകളാണ്. ഡെഡ് മാന്‍സ് ഫ്ളോട്ട്, ലെറ്റേഴ്സ് ടു യെസനീന്‍, എന്നിവ കവിതാ സമാഹാരങ്ങളാണ്. ഒന്നാം ലോകയുദ്ധത്തെ അതിജീവിച്ച കുടുംബത്തിന്‍െറ ജീവിതം പ്രമേയമാക്കിയ ലജന്‍ഡ്സ് ഓഫ് ഫാള്‍, 1994ല്‍ ഏറെ ജനപ്രീതിയാര്‍ജിച്ച സിനിമയായി. ഡാല്‍വ, കാരീഡ് അവേ, റിവഞ്ച്, വോള്‍ഫ്, കോള്‍ഡ് ഫീറ്റ് എന്നീ സിനികമളുടെ തിരക്കഥാകൃത്തായി. ഓഫ് ടു ദ സൈഡ് എന്ന ആത്മകഥ 2002ല്‍ പുറത്തിറങ്ങി. കംപാരറ്റീവ് ലിറ്ററേച്ചറില്‍ ബിരുദവും ബിരുദാനന്തരവും പൂര്‍ത്തിയാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം ന്യൂയോര്‍ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്നു. തന്‍േറതായ ജനപ്രിയ ശൈലിയില്‍ എഴുതിയ അദ്ദേഹത്തിന്‍െറ പ്രമേയങ്ങള്‍ ഏണസ്റ്റ് ഹെമിങ്വെയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഭാര്യ ലിന്‍ഡ കിങ് ഹാരിസണ്‍ കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ചു. രണ്ട് പെണ്‍മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.