കംബോഡിയയില്‍നിന്ന്  മോഷണം പോയ  ശ്രീരാമപ്രതിമ തിരിച്ചുനല്‍കി

വാഷിങ്ടണ്‍: കംബോഡിയയില്‍നിന്ന് മോഷ്ടിക്കപ്പെട്ട് യു.എസിലത്തെിയ പുരാതന ശ്രീരാമപ്രതിമ യു.എസ് മ്യൂസിയം കംബോഡിയക്കു തിരിച്ചുനല്‍കി. 10 ാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട  ശ്രീരാമ കബന്ധം എന്നറിയപ്പെട്ട തലയില്ലാത്ത പ്രതിമ 1970ല്‍ കംബോഡിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടെയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 


ന്യൂയോര്‍ക് നഗരത്തിലെ ഡോറിസ് വെയ്നര്‍ ഗാലറിയില്‍നിന്ന് കൊളറാഡോയിലെ ഡെന്‍വര്‍ ആര്‍ട്ട് മ്യൂസിയത്തില്‍ (ഡാം) 30 വര്‍ഷം മുമ്പാണ് നേടിയെടുത്തത്. അടുത്തിടെ കംബോഡിയയുമായി നടത്തിയ ചര്‍ച്ചക്കിടയാണ് പ്രതിമ രാജ്യത്തെ കോ കേര്‍ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. തങ്ങള്‍ പ്രതിമ ഏറ്റെടുത്തപ്പോള്‍ അതിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച ഒരു തെളിവും ലഭിച്ചില്ല. 


എങ്കിലും ഉടമകള്‍ക്ക് പ്രതിമ തിരിച്ചുനല്‍കാനുള്ള ശ്രമങ്ങളെല്ലാം അപ്പോള്‍തന്നെ തുടങ്ങിയതായി ഡാം മ്യൂസിയം ഡയറക്ടര്‍ ക്രിസ്റ്റഫ് ഹെയ്ന്‍റിക് പറഞ്ഞു. കംബോഡിയന്‍ തലസ്ഥാനമായ ഫനൊംപെനില്‍ നടന്ന ചടങ്ങില്‍ 62 ഇഞ്ച് നീളമുള്ള കല്‍പ്രതിമ കംബോഡിയന്‍ ഗവണ്‍മെന്‍റിന് മ്യൂസിയം അധികൃതര്‍ കൈമാറി. കബന്ധപ്രതിമ തിരിച്ചുകിട്ടിയതില്‍ ഏറെ സന്തോഷത്തിലാണ് തങ്ങളെന്ന് സര്‍ക്കാര്‍ പ്രതിനിധി യിം നോള്‍സന്‍ പറഞ്ഞു. 
ചടങ്ങിനിടെ മ്യൂസിയം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും പ്രതിമക്ക് മുല്ലപ്പൂമാല ചാര്‍ത്തിക്കൊടുത്തു. കഴിഞ്ഞ വര്‍ഷം മേയില്‍ യു.എസിലെ വേഡ്പാര്‍ക്ക് ജില്ലയിലെ മ്യൂസിയമായ ക്ളെവലാന്‍ഡ് മ്യൂസിയം ഓഫ് ആര്‍ട്ട് 10ാം നൂറ്റാണ്ടിലെ ഹനുമാന്‍ പ്രതിമ കംബോഡിയക്ക് തിരിച്ചുനല്‍കിയിരുന്നു. വിഷ്ണുവും ശിവനും ഒത്തുചേരുന്ന ഹരിഹരശില്‍പവും ഫ്രാന്‍സില്‍നിന്ന് കംബോഡിയക്ക് തിരിച്ചുകിട്ടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.