ഒബാമയുടെ സിറിയന്‍ നയത്തിന് വിമര്‍ശം; സൈനിക നടപടി വേണമെന്ന് നയതന്ത്രജ്ഞര്‍

വാഷിങ്ടണ്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന ബശ്ശാര്‍ സര്‍ക്കാറിനെതിരെ സൈനിക നടപടി വേണമെന്നാവശ്യപ്പെട്ട് യു.എസ് നയതന്ത്രജ്ഞര്‍ ഒപ്പുവെച്ച രഹസ്യ മെമ്മോ പുറത്ത്. ബശ്ശാര്‍ അല്‍അസദ് റഷ്യന്‍ പിന്തുണയോടെ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണെന്ന സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രെന്നാന്‍െറ വെളിപ്പെടുത്തലിനു പിന്നാലെയാണ് മെമ്മോ പുറത്തായത്.

മെമ്മോയില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ സിറിയന്‍ നയത്തിനെതിരെ രൂക്ഷവിമര്‍ശവുണ്ട്. രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാന്‍ ഐ.എസിനെ പരാജയപ്പെടുത്തുകയല്ലാതെ വഴിയില്ളെന്നും പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ സിറിയയില്‍ പരിശീലനത്തിലുള്ള യു.എസ് സൈനികരെ ആക്രമിക്കുന്നത് തുടരുന്നതായും  ഉദ്യോഗസ്ഥര്‍ ആരോപിച്ചു. രഹസ്യസ്വഭാവത്തിലുള്ള നയതന്ത്ര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന കേബിളിലൂടെ വിവരം പുറത്തായത് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മെമ്മോയെക്കുറിച്ച് പ്രതികരിക്കാന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിസമ്മതിച്ചു.
 ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് സര്‍ക്കാറിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള ഒൗദ്യോഗിക ഫോറമാണ് ‘ഡിസെന്‍റ് ചാനല്‍’ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
സിറിയയിലെ ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളെ ആക്രമിക്കുന്നതിന് ഒബാമ ഭരണകൂടം സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ബശ്ശാര്‍ സര്‍ക്കാറിനെ ആക്രമിക്കുകയാണെങ്കില്‍ റഷ്യയും ഇറാനും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിന് വഴിതുറക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. സൈനിക നീക്കം നടത്തുകയാണെങ്കില്‍ ഒബാമ ഭരണകൂടത്തിനകത്തുതന്നെ അഭിപ്രായഭിന്നതക്ക് വഴിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയയില്‍ നിലവില്‍ യു.എസിന്‍െറ 300 പ്രത്യേക സേനകള്‍ ഉണ്ടെങ്കിലും ഇവ ഐ.എസിനെതിരെ ചെറിയ തോതിലുള്ള ആക്രമണം നടത്തുന്നതൊഴിച്ചാല്‍ അസദ് സര്‍ക്കാറിനെ ലക്ഷ്യമിട്ടിട്ടില്ല.
അതേസമയം, സംഘര്‍ഷ മേഖലയില്‍ കടുത്ത തോതിലുള്ള സൈനിക നീക്കത്തെ വൈറ്റ് ഹൗസ് തുടര്‍ന്നും എതിര്‍ക്കാനാണ് സാധ്യതയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ ചില ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്. യു.എസ്-റഷ്യ മാധ്യസ്ഥത്തില്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമംനടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.