ബ്രസീലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

ബ്രസീലിയ: ബജറ്റ് തിരിമറി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ദില്‍മ റൗസഫിനെതിരായ  ഇംപീച്ച്  നടപടികള്‍  പാര്‍ലമെന്‍റ് സമിതിയായ കോണ്‍ഗ്രഷനല്‍ കമ്മിറ്റി  ശരിവെച്ചു. ഇതോടെ ഇംപീച്ച്മെന്‍റിനെ മറികടക്കാനുള്ള ദില്‍മയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.  65 അംഗ കോണ്‍ഗ്രഷനല്‍ കമ്മിറ്റിയിലെ 38 പേരും ഇംപീച്ച്മെന്‍റിനെ അനുകൂലിച്ചു.  27 പേര്‍ എതിര്‍ത്തു. ഏപ്രില്‍ 17 നോ 18 നോ നടക്കുന്ന അധോസഭയിലെ വോട്ടെടുപ്പിനെയാണ് രാജ്യം ഉറ്റുനോക്കുന്നത്. അധോസഭയില്‍ 513 അംഗങ്ങളാണുള്ളത്. സെനറ്റിന് കൈമാറാന്‍ 342 അംഗങ്ങളുടെ പിന്തുണ വേണം. സെനറ്റ് കൂടി  പ്രതികൂലമായാല്‍ ദില്‍മക്ക് പുറത്തേക്കുള്ള വഴിതെളിയും. കേവല ഭൂരിപക്ഷം  ലഭിച്ചാല്‍ സെനറ്റില്‍ പ്രസിഡന്‍റിനെ കുറ്റവിചാരണ ചെയ്യാം. നടപടിക്രമങ്ങളുടെ ഭാഗമായി ആറുമാസത്തേക്ക് ദില്‍മയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യും.   വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടിമര്‍ പ്രസിഡന്‍റിന്‍െറ ചുമതലയേറ്റെടുക്കും. ദില്‍മയെ അനുകൂലിക്കുന്നവരുടെയും  പ്രതികൂലിക്കുന്നവരുടെയും പ്രകടനങ്ങള്‍ക്കിടെയാണ്  വോട്ടെടുപ്പ് നടന്നത്. രാജ്യത്തിന്‍െറ പുരോഗതിക്ക് ദില്‍മയുടെ ഇംപീച്ച്മെന്‍റ് അനിവാര്യമാണെന്ന് പ്രതിപക്ഷ എം.പിമാര്‍ പറഞ്ഞു.  1992ല്‍ അഴിമതിയാരോപണത്തിന്‍െറ പേരില്‍ പ്രസിഡന്‍റായിരുന്ന ഫെര്‍ണാഡോ കോളര്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ആദ്യമായാണ് ബ്രസീലില്‍  ഇംപീച്ച്മെന്‍റ് നടപടികള്‍ നടക്കുന്നത്.
തീരുമാനത്തില്‍ ദില്‍മ ദു$ഖിതയാണെന്ന ്അവരുടെ ഓഫിസ് അറിയിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്‍െറതെന്നും അഴിമതിയില്‍ പങ്കില്ളെന്നും ദില്‍മ വ്യക്തമാക്കിയിരുന്നു. ദില്‍മക്കെതിരായ അഴിമതിയാരോപണങ്ങളും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും രാജ്യത്തെ സാമ്പത്തികനില താറുമാറാക്കിയിരുന്നു. റൂസഫിനെതിരെയുള്ള  അഴിമതിയാരോപണങ്ങളെ തുടര്‍ന്ന്  ബ്രസീലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സഖ്യം വിട്ടിരുന്നു.  
 അതിനിടെ, ഇംപീച്ച്മെന്‍റ് നടപടികള്‍ അട്ടിമറിശ്രമമാണെന്നാരോപിച്ച് ആയിരക്കണക്കിന് അനുകൂലികള്‍ റിയോ ഡെ ജനീറോവില്‍ മാര്‍ച്ച ്നടത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.