പാനമ വിവാദം: സുതാര്യമായ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പാനമ സിറ്റി: കള്ളപ്പണം സംബന്ധിച്ച സുപ്രധാന രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍  സര്‍ക്കാര്‍ അന്താരാഷ്ട്രതലത്തിലുള്ള ഉന്നതരുള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ചു.  
വിവാദം സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന്   പ്രസിഡന്‍റ് ജോണ്‍ കാര്‍ലോസ് പറഞ്ഞു. സുതാര്യമായ അന്വേഷണം ഉറപ്പിക്കുന്നതിനും  വിഷയത്തിന്‍െറ സങ്കീര്‍ണത കണക്കിലെടുത്തുമാണ്  വിദേശത്തുനിന്നുള്ള സംഘത്തെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
അന്വേഷണത്തിന്‍െറ ഓരോ ഘട്ടവും മറ്റു രാജ്യങ്ങളുമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിയില്ലാത്ത 35 ചെറു ദ്വീപ്രാഷ്ട്രങ്ങളില്‍ കള്ളപ്പണനിക്ഷേപത്തിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന നിയമസഹായ സ്ഥാപനത്തിന്‍െറ 1.15 കോടി രേഖകളാണ് പാനമ പേപേഴ്സ് എന്ന പേരില്‍ പുറത്തായത്.
വിവാദം പുറത്തുവന്നപ്പോള്‍  കസേരകള്‍ക്ക് ഇളക്കംതട്ടുമോയെന്ന് ലോകനേതാക്കളില്‍ പലരും ഭയന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ സുഹൃത്തുക്കള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ ബന്ധുക്കള്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, യുക്രെയ്ന്‍ പ്രസിഡന്‍റ്  പെട്രോ പൊറോഷെങ്കോ എന്നിവരാണ് വിവാദച്ചുഴിയില്‍പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.