വാഷിങ്ടൺ: ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാരെ ശമ്പളമില്ലാത്തവരാക്കിയും പ്രധാന പരിപാടികളെ അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലും ഒരു മാസത്തോളമായി തുടരുന്ന സർക്കാർ അടച്ചുപൂട്ടലുകൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കോൺഗ്രസിലെ റിപ്പബ്ലിക്കൻമാരെയും കുറ്റപ്പെടുത്തി വലിയൊരു ശതമാനം അമേരിക്കക്കാർ. വാഷിങ്ടൺ പോസ്റ്റും എ.ബി.സി ന്യൂസും ഇപ്‌സോസും സംയുക്തമായി നടത്തിയ സർവെയിലാണ് ഇക്കാര്യം പ്രതിഫലിച്ചത്.
യു.എസിലെ മുതിർന്നവരായ 10പേരിൽ 4ൽ കൂടുതലാളുകളും ( 45 ശതമാനം) ഡെമോക്രാറ്റുകളെക്കാൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും ആണ് അടച്ചുപൂട്ടലിന് പ്രധാനമായും ഉത്തരവാദികളാണെന്ന് പറയുന്നു. ഇതുമൂലം ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾ പിരിച്ചുവിടപ്പെട്ടു. സർക്കാറിന്റെ പട്ടിണി വിരുദ്ധ ആനുകൂല്യങ്ങൾ നിർത്തലാക്കാനും വിമാന ഗതാഗതത്തിലെ കാലതാമസത്തിനും അടക്കം വലിയ പ്രതിസന്ധികൾക്ക് കാരണമായി.
ഡെമോക്രാറ്റുകൾ ആണ് തെറ്റുകാരാണെന്ന് പറയുന്നവരുടെ എണ്ണവും അൽപം കൂടിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ, 37 ശതമാനം പേർ ഇപ്പോഴും ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുന്നു. 46 ശതമാനം പേർ റിപ്പബ്ലിക്കൻമാരെയും.
അടച്ചുപൂട്ടപ്പെട്ട സർക്കാർ ഏജൻസികളെക്കുറിച്ച് അമേരിക്കക്കാർ പൊതുവെ ആശങ്കാകുലരാണെന്ന് സർവെ കണ്ടെത്തി. മുതിർന്നവരിൽ മുക്കാൽ ഭാഗവും ഈ ഗണത്തിൽപ്പെടുന്നു. 25,000 ഡോളറിൽ താഴെ കുടുംബ വരുമാനമുള്ളവരിൽ 56 ശതമാനം പേരും വളരെ ആശങ്കാകുലരാണെന്നും പോൾ കാണിക്കുന്നു.
സർക്കാറിന്റെ ഈ നീക്കം തുടരുന്നതിനനുസരിച്ച് ആശങ്ക വർധിക്കുന്നതായാണ് സൂചന. അടച്ചുപൂട്ടൽ ആരംഭിച്ചപ്പോൾ 25 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 43 ശതമാനം കവിഞ്ഞു.
കൂടുതൽ കൃത്യമായി പറഞ്ഞാൽ 63 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ ഫെഡറൽ ഗവൺമെന്റിന്റെ കൈകാര്യകർതൃത്വത്തെ അംഗീകരിക്കുന്നില്ല. ഫെബ്രുവരിയിൽ 54 ശതമാനവും ഏപ്രിലിൽ 57 ശതമാനവും ആയിരുന്നു ഇത്.
പാർട്ടി പരിധികൾക്കപ്പുറം ഉയർന്ന തലത്തിലുള്ള ആശങ്കയായി അത് വളർന്നിട്ടുണ്ട്. സ്വതന്ത്രർക്കിടയിലുള്ള വിയോജിപ്പ് 60 ശതമാനത്തിൽ നിന്ന് 72 ശതമാനമായി ഉയർന്നു.
ഒക്ടോബർ 24 മുതൽ 28 വരെ 2,725 മുതിർന്നവരിൽ ഓൺലൈനായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യങ്ങൾ സമാഹരിച്ചത്. ഒക്ടോബർ ഒന്നു മുതൽ ആരംഭിച്ച നടപടി തുടരുകയാണ്. നവംബർ 5 വരെ ഈ പ്രതിസന്ധി നീണ്ടുനിന്നാൽ അത് യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ അടച്ചുപൂട്ടലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.