ഹരാരെ: സൈനിക അട്ടിമറിയോടെ സിംബാബ്വെയിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവിൽ. പ്രസിഡൻറ് റോബർട്ട് മുഗാബെ നേതൃസ്ഥാനത്തു നിന്ന് ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി പുറത്താക്കി. മുഗാബെക്ക് അനഭിമതനായ മുൻ വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാവ(75)യാണ് പകരക്കാരൻ. 37 വർഷം നീണ്ട മുഗാബെ യുഗത്തിനാണ് ഇതോടെ അന്ത്യമായത്.
ആഭ്യന്തരമന്ത്രി ഒാബർട്ട് പോഫുവിെൻറ അധ്യക്ഷതയിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ ഭൂരിഭാഗം അംഗങ്ങളും പി ന്തുണക്കുകയായിരുന്നു. യോഗത്തിൽ മുഗാബെയുടെ ഭാര്യ ഗ്രേസിനെതിരെയും രൂക്ഷവിമർശനമുയർന്നു. പാർട്ടിയിൽനിന്ന് ഗ്രേസിനെ പുറത്താക്കുകയും ചെയ്തു. നിലവിൽ പാർട്ടിയിൽ വനിത വിഭാഗം നേതാവായിരുന്നു അവർ. തീരുമാനമറിഞ്ഞ് പാട്ടും നൃത്തവുമായി ജനം തെരുവുകളിൽ ആഘോഷത്തിനിറങ്ങി. ഞായറാഴ്ച മുഗാബെയും സൈനിക മേധാവികളുമായും ചർച്ച നടത്തിയിരുന്നു. യോഗത്തിൽ അടുത്ത വർഷം കാലാവധി അവസാനിക്കുന്നതുവരെ അധികാരത്തിൽ തുടരാൻ അനുവദിക്കണമെന്നും സൈന്യം നിയമവിരുദ്ധമായാണ് അധികാരം പിടിച്ചെടുത്തതെന്നും മുഗാബെ വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. 2018 ആഗസ്റ്റിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. അതേസമയം, അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് സൈന്യം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
നവംബർ ആറിന് നംഗാവയെ മുഗാബെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ഭരണം പിടിച്ചെടുത്ത സൈന്യം മുഗാബെയെ വീട്ടുതടങ്കലിലുമാക്കി. ഭാവി തീരുമാനിക്കാനാണ് സാനു പി.എഫ് പാർട്ടി ഞായറാഴ്ച അടിയന്തരയോഗം ചേർന്നത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുഗാബെ രാജിവെക്കുന്നതാണ് അഭികാമ്യമെന്നാണ് അണികളുടെ പക്ഷം. പാർട്ടിയിൽ വിശ്വസ്തരായിരുന്ന യൂത്ത് ലീഗും ഇപ്പോൾ മുഗാബെക്ക് എതിരാണ്.അതിനിടെ കാത്തലിക് പുരോഹിതെൻറ മാധ്യസ്ഥത്തിൽ രാജിക്ക് സമ്മർദം ചെലുത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിഅംഗങ്ങളടക്കം ആയിരക്കണക്കിനാളുകൾ കഴിഞ്ഞദിവസം ഹരാരെയിൽ പ്രകടനം നടത്തിയിരുന്നു.
സ്ഥാനമൊഴിയാത്തപക്ഷം അടുത്തയാഴ്ച മുഗാബെയെ ഇംപീച്ച് ചെയ്യാനാണ് പാർലമെൻറിെൻറ തീരുമാനം. മുഗാബെ ഒഴിയുന്ന പക്ഷം നംഗാവ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
1980 മുതൽ സിംബാബ്വെയിൽ ഭരണം തുടരുകയാണ് 93കാരനായ മുഗാബെ. ബുധനാഴ്ചയാണ് രാജ്യത്ത് സൈനികഅട്ടിമറിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.