ഹരാരെ: റോബർട്ട് മുഗാബെയുടെ മൂന്നു പതിറ്റാണ്ടിലേറെനീണ്ട ഭരണത്തിന് അന്ത്യംകുറിച്ചശേഷം സിംബാബ്വെ ജനത തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുകയാണ്. 37 വർഷത്തെ അധികാരത്തിനുശേഷമാണ് മുഗാബെ കഴിഞ്ഞ നവംബറിൽ അധികാരമൊഴിയാൻ നിർബന്ധിതനായത്. മുൻ ബ്രിട്ടീഷ് കോളനിയായിരുന്ന സിംബാബ്വെക്ക് നിർണായകമാണ് ഇൗ തെരഞ്ഞെടുപ്പ്. എന്നാൽ, സാധാരണക്കാർ വലിയ പ്രതീക്ഷയൊന്നും െവച്ചുപുലർത്തുന്നില്ല.
മുഗാബെ സ്ഥാനമൊഴിഞ്ഞശേഷം വൈസ്പ്രസിഡൻറായിരുന്ന എമ്മേഴ്സൺ നംഗാഗ്വ ആണ് ഇടക്കാല പ്രസിഡൻറായി അധികാരമേറ്റത്. നംഗാഗ്വയാണ് പ്രധാന സ്ഥാനാർഥി. മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് സഖ്യത്തിെല നെൽസൺ ചമൈസയാണ് പ്രധാന എതിരാളി. 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യംനേടിയതിനുശേഷം ചരിത്രത്തിലാദ്യമായി റോബർട്ട് മുഗാബെയുടെ പേരില്ലാത്ത ബാലറ്റാണ് വോട്ടർമാരെ കാത്തിരിക്കുന്നത്. 56 ലക്ഷം വോട്ടർമാരിൽ 60 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്. അതിനാൽ യുവാക്കളെ ആകർഷിക്കാനുള്ള വാഗ്ദാനങ്ങളുമായാണ് സ്ഥാനാർഥികളുടെ പ്രചാരണം.
20ലേറെ സ്ഥാനാർഥികളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എല്ലാവർക്കും തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം. പണപ്പെരുപ്പം കുതിച്ചുയരുന്നതാണ് നിലവിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തുടർന്ന് 2009ൽ സ്വന്തം കറൻസി പിൻവലിക്കേണ്ടിവന്നു. പകരം യു.എസ് ഡോളറും ദക്ഷിണാഫ്രിക്കയുടെ കറൻസിയുമാണ് സിംബാബ്വെ ജനത ഉപയോഗിക്കുന്നത്. ഡോളർ നോട്ടുകൾക്ക് പകരം ബോണ്ട് നോട്ടുകൾ പുറത്തിറക്കി.
നവംബറിൽ സ്ഥാനമൊഴിഞ്ഞശേഷം 94കാരനായ മുഗാബെ പിന്നീട് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനുശേഷം രണ്ടുതവണ സിംഗപ്പൂരിൽപോയി ആരോഗ്യ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.