ന്യൂഡൽഹി: യു.എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് 36 മണിക്കൂർ ഇന്ത്യയിൽ തങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ പരിചരണത്തിനായി ഇന്ത്യ ചെലവിട്ടത് 38 ലക്ഷം രൂപ. 2020ൽ ട്രംപ് ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഭക്ഷണം, താമസം, സുരക്ഷ എന്നീ ഇനത്തിൽ മാത്രമാണ് ഇത്രയും തുക ചെലവഴിച്ചത്. വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിവരവാകശ കമ്മീഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.
2020 ഫെബ്രുവരി 24,25 തിയ്യതികളിൽ നടത്തിയ സന്ദർശനത്തിൽ ഭാര്യ മെലാനിയ, മകൾ ഇവാൻക, മരുകൻ ജാരെദ് കുഷ്നർ എന്നിവർ ട്രംപിനൊപ്പമുണ്ടായിരുന്നു. ഫെബ്രുവരി 24ന് 22 കി.മി റോഡ് ഷോയും സബർമതി ആശ്രമത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിക്കലും മൊതെരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടിയുമടക്കം മൂന്ന് മണിക്കൂറാണ് അവിടെ ചെലവഴിച്ചത്. പിന്നീട് ട്രംപ് താജ് മഹൽ സന്ദർശിച്ചു.
25 ന് ഡൽഹിയിലെത്തിയ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴച നടത്തുകയും ചെയ്തിരുന്നു. മിഷാൽ ഭഥെന എന്നയാളാണ് മോദിയുടെ സന്ദർശനത്തിന്‍റെ ചെലവുകൾ സംബന്ധിച്ച് 2020 ഓകോബർ 24 ന് വിദേശ കാര്യ മന്ത്രാലയത്തിനോട് വിവരാവകാശ പ്രകാരം ചോദിച്ചത്. ട്രംപിന്‍റെ ഭക്ഷണം, താമസം, സുരക്ഷ എന്നീ ഇനത്തിൽ എത്ര തുക ചെലവഴിച്ചു എന്നാണ് ഇദ്ദേഹം അന്വേഷിച്ചത്.
എന്നാൽ, അദ്ദേഹത്തിന് മറുപടി ലഭിച്ചില്ല. തുടർന്ന് നൽകിയ അപ്പീലിനും മറുപടിയുണ്ടായില്ല. പിന്നീട് മിഷാൽ ഭഥെന കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിവരവകാശ കമ്മീഷൻ വിശദീകരണം തേടിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയം കണക്കുകൾ കൈമാറിയത്. കോവിഡ് കാരണം വിവരം നൽകുന്നത് വൈകിയെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.