ഓട്ടവ: കാനഡയിലെ ഡൊറന്റോയിൽ ഹിന്ദി സിനിമകൾ പ്രദർശിപ്പിച്ച കാനഡയിലെ മൂന്ന് തിയേറ്ററുകൾക്കു നേരെ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ ആക്രമികൾ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി അഞ്ജാതമായ ലായനി വായുവിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സിനിമ കാണാനെത്തിയവരെ തിയേറ്ററുകളിൽ നിന്ന് ഒഴിപ്പിച്ചു. വോണിലെ സിനിമ സമുച്ചയത്തിൽ ചൊവ്വാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം.
അജ്ഞാത പദാർഥം സ്പ്രേ ചെയ്തയുടൻ ആളുകൾ ചുമ തുടങ്ങി. മാസ്കും കൈയുറയും ധരിച്ചാണ് ആക്രമികൾ എത്തിയത്. സിനിമ തുടങ്ങിയ ശേഷമാണ് ഇവർ എത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് ആക്രമികൾ രക്ഷപ്പെട്ടു. ഒരു തിയേറ്ററിൽ ഹിന്ദി സിനിമ കാണാനായി 200 ഓളം ആളുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
മൂന്നു തിയേറ്ററുകളിലും ഒരേ സമയത്താണ് ആക്രമണം നടന്നത്. ഇത് ആസൂത്രിതമാണോ എന്ന് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച ബ്രാംപ്ടണിലെ തിയേറ്ററിൽ അജ്ഞാത പദാർഥം തളിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതായി പീൽ പൊലീസ് അറിയിച്ചു. അതിനിടെ,ചൊവ്വാഴ്ച രാത്രി സ്കാർബറോ ടൗൺ സെന്ററിലെ ഒരു തിയേറ്ററിൽ സ്റ്റിക് ബോംബ് സ്ഥാപിച്ചതായി അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് തിയേറ്റർ ഒഴിപ്പിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.