ട്രംപ്

‘യുറേനിയം സമ്പുഷ്ടീകരണത്തിൽ വിട്ടുവീഴ്ചയില്ല’; സമാധാന കരാറിൽ യു.എസും ഇറാനും രണ്ട് തട്ടിൽ

വാഷിങ്ടൺ: മൂന്ന് മാസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള സമാധാന കരാറിനായി ലോകം കാത്തിരിക്കെ, നിർണ്ണായക വെളിപ്പെടുത്തലുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാമെന്നും ഇറാൻ ഉറപ്പുനൽകിയതായി തിങ്കളാഴ്ച കരാർ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി. എന്നാൽ എത്ര കാലത്തേക്കാണ് ഈ നിയന്ത്രണമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

യുറേനിയം സമ്പുഷ്ടീകരണം കുറച്ചു വർഷത്തേക്ക് നിർത്തിവെക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെങ്കിലും, കൃത്യമായ കാലയളവിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ 20 വർഷത്തേക്ക് സമ്പുഷ്ടീകരണം നിർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും, എന്നാൽ 15 വർഷമെന്ന വ്യവസ്ഥയിൽ താൻ വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

എന്നാൽ 10 വർഷത്തിൽ കൂടുതൽ നിയന്ത്രണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇനി ഇറാനെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവദിക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.

60% സമ്പുഷ്ടീകരിച്ച തങ്ങളുടെ 440 കിലോഗ്രാം യുറേനിയം ശേഖരത്തിന്റെ പകുതി ഉപേക്ഷിക്കാമെന്നും ബാക്കി പകുതി സൈനികേതര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലേക്ക് ലഘൂകരിക്കാമെന്നും ഇറാൻ സമ്മതിച്ചിട്ടുണ്ട്. എങ്കിലും ബാക്കിയുള്ള ആണവശേഖരത്തിന്റെ ഭാവി എന്താകുമെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേസമയം, യു.എസുമായുള്ള 60 ദിവസത്തെ ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയം ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക, ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ തിരികെ നൽകുക എന്നീ ആവശ്യങ്ങൾ അമേരിക്ക നിറവേറ്റിയാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്നാണ് ഇറാന്റെ നിലപാട്. കരാറിലെ നിഗൂഢതകളെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

‘യു.എസ്-ഇറാൻ കരാറിന്റെ പൂർണ്ണരൂപം ഒപ്പുവെച്ച് പുറത്തുവിടുന്നത് വരെ ഇരുപക്ഷത്തുനിന്നും പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകും. ആണവ വിഷയത്തിൽ ചർച്ചകൾ നടത്താമെന്നതൊഴിച്ചാൽ കൃത്യമായ ഒരു കരാറിൽ ഇരുരാജ്യങ്ങളും എത്തിയിട്ടില്ല. ചർച്ചകൾ നീട്ടിക്കൊണ്ടുപോകാനും ആ സമയം കൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനും ഇറാന് നന്നായറിയാം’ മുൻ യുഎസ് അംബാസഡർ ഡാനിയൽ ബി. ഷാപ്പിറോ പറഞ്ഞു.

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ, കരാറിൽ ഒപ്പിട്ടില്ലെങ്കിൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ട്രംപിന്റെ ഭീഷണിയെ ഇറാൻ ഗൗരവമായി കാണാൻ സാധ്യതയില്ലെന്നും ഷാപ്പിറോ നിരീക്ഷിക്കുന്നു. ലബനാനെ വെടിനിർത്തലിൽ ഉൾപ്പെടുത്തിയതും ഹിസ്ബുല്ലക്കെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ ട്രംപ് കടുപ്പത്തിൽ തടഞ്ഞതും ഇറാന്റെ വിജയമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

Tags:    
News Summary - US and Iran in two stages of peace deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.