ലണ്ടൻ: ഒരു ദിവസം പോലും ക്ലാസ് മുടക്കാതെ 50 രാജ്യങ്ങൾ സന്ദർശിച്ച 10 വയസുള്ള ഇന്ത്യൻ വംശജയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്ന്. ഉലകം ചുറ്റുന്നതിൽ ഏറെ താൽപര്യമുള്ള മാതാപിതാക്കൾക്കൊപ്പമാണ് അദിതിയുടെ യാത്ര. സൗത്ത് ലണ്ടനിലാണ് അദിതിയും മാതാപിതാക്കളായ ദീപകും അവിലാഷയും താമസിക്കുന്നത്. ഏറ്റവും കൂടുതൽ അദിതി യാത്ര ചെയ്തത് യൂറോപ്പിലേക്കാണ്. നേപ്പാൾ, സിംഗപൂർ, തായ്‍ലൻഡ് എന്നിവയും സഞ്ചരിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
അദിതി ജനിച്ചപ്പോൾ തൊട്ടേ മാതാപിതാക്കൾ ഉറപ്പിച്ചതാണ് അവളെ വലിയൊരു സഞ്ചാരിയാക്കണമെന്നത്. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക വഴി അവിടങ്ങളിലെ സംസ്കാരങ്ങളും ഭക്ഷണങ്ങളും ആളുകളെയും കുറിച്ച് മകൾ നേരിട്ടറിഞ്ഞ് മനസിലാക്കട്ടെ എന്നതായിരുന്നു ഈയൊരു ചിന്തക്ക് പിറകിൽ. എന്നാൽ യാത്രക്കായി ഒരു ദിവസം പോലും സ്കൂൾ മുടക്കരുതെന്നും രക്ഷിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ മാത്രം അവർ യാത്രകൾ പ്ലാൻ ചെയ്തു. ഒരു വർഷം ഏതാണ്ട് 21 ലക്ഷം രൂപ യാത്രക്കായി ചെലവഴിച്ചതായി ദീപകും അവിലാഷയും പറയുന്നു. എന്നാൽ യാത്രയുടെ മൂല്യം ഇതിലൊന്നുമൊതുങ്ങില്ലെന്നാണ് അവരുടെ അഭിപ്രായം.
നേപ്പാൾ, ഇന്ത്യ, തായ്‍ലൻഡ് രാജ്യങ്ങളിലെ സംസ്കാരങ്ങൾ മകളെ ആകർഷിച്ചതായി ഇവർ പറയുന്നു. അദിതിക്ക് മൂന്നു വയസായതു തൊട്ടാണ് ഈ കുടുംബം യാത്ര തുടങ്ങിയത്. ഇപ്പോൾ വെള്ളിയാഴ്ച മകൾക്ക് ക്ലാസ് കഴിഞ്ഞാൽ അവർ യാത്രക്ക് പ്ലാൻ ചെയ്യും. എവിടെ പോയാലും ഞായറാഴ്ച അർധ രാത്രിക്ക് മുമ്പ് തിരിച്ചെത്തും. തിങ്കളാഴ്ച പുലർച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയ ദിവസങ്ങളുമുണ്ട്. അങ്ങനെയാകുമ്പോൾ വിമാനത്താവളത്തിൽ നിന്ന് നേരെ സ്കൂളിലേക്ക് പോകും.
അദിതിയുടെ മാതാപിതാക്കൾ ലണ്ടനിൽ അക്കൗണ്ടന്റായാണ് ജോലി ചെയ്യുന്നത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി സ്വന്തമായി കാറ് പോലും വാങ്ങാത്ത ഈ ദമ്പതികൾ പൊതുഗതാഗത സംവിധാനത്തെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. കോവിഡിനു ശേഷം വീട്ടിലിരുന്നാണ് ജോലി. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും വിരളമാണ്.കോവിഡിനു മുമ്പ് ഒരു വർഷം 12 രാജ്യങ്ങളൊക്കെ സന്ദർശിക്കുമായിരുന്നു. അദിതിക്ക് രണ്ടുവയസുള്ള അദ്‍വിത എന്ന സഹോദരി കൂടിയുണ്ട്.
ഇത്രയധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അങ്ങനെയൊന്നില്ലെന്നാണ് അദിതി പറയുക. മൂന്നു പ്രിയപ്പെട്ട രാജ്യങ്ങൾ പറയാൻ ആവശ്യപ്പെട്ടാൽ നേപ്പാൾ, ജോർജിയ, അർമീനിയ എന്ന് പെട്ടെന്ന് മറുപടി പറയും ഈ മിടുക്കി. കുതിര സവാരിയാണ് നേപ്പാളിനെ ഇഷ്ടപ്പെടാൻ കാരണം. നേപ്പാളിലെ എവറസ്റ്റ് കൊടുമുടിയും നീളം കൂടിയ കേബിൾ കാറും അദിതിയെ മോഹിപ്പിക്കുന്നതാണ്. മൂന്നാം വയസിൽ ജർമനിയിലേക്കായിരുന്നു അദിതിയുടെ ആദ്യ യാത്ര. അതിനു പിന്നാലെ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ രാജ്യങ്ങളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.