ഓസ്റ്റിൻ വെടിവെപ്പിൽ തോക്കുധാരിയടക്കം നാല് പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്

ടെക്സസ്: ഓസ്റ്റിനിലുള്ള ഒരു ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസുമായുള്ള വെടിവെപ്പിനിടെ തോക്കുധാരിയും കൊല്ലപ്പെട്ടു. ഓസ്റ്റിനിലെ വിനോദമേഖലയിലുള്ള 'ബ്യൂഫോർഡ്സ്'ബിയർ ഗാർഡനിൽ ഞായറാഴ്ച പുലർച്ചെ ഏകദേശം 1:39നായിരുന്നു സംഭവം. പ്രതി തന്റെ എസ്‌.യു.വി വാഹനത്തിൽ നിന്ന് പുറത്തിരുന്നവർക്ക് നേരെ വെടിയുതിർക്കുകയും, പിന്നീട് പുറത്തിറങ്ങി തെരുവിലൂടെ നടന്ന് വെടിവെപ്പ് തുടരുകയുമായിരുന്നു.

കൊല്ലപ്പെട്ട പ്രതി 53 വയസ്സുകാരനായ എൻഡിയാഗ ഡിയാഗ്നെ ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സെനഗലിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ഇയാൾ 2006ലാണ് യു.എസിൽ എത്തിയത്. ടെക്സസിലേക്ക് മാറുന്നതിന് മുമ്പ് ഇയാൾ ന്യൂയോർക്കിലായിരുന്നു താമസമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രതിയുടെ വാഹനത്തിൽ നിന്നും ശരീരത്തിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം ഇതിന് ഭീകരവാദവുമായി ബന്ധമുണ്ടോ എന്ന് എഫ്.ബി.ഐയുടെ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സ് പരിശോധിച്ചുവരികയാണ്. പ്രതി സ്വയം തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായതാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. കൂടാതെ, ഇയാൾക്ക് മുമ്പ് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവോ വിവരമോ ഉള്ളവർ 1-800-CALL-FBI എന്ന നമ്പറിലോ അല്ലെങ്കിൽ tips.fbi.gov എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാൻ എഫ്.ബി.ഐ അഭ്യർത്ഥിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഗവർണർ, ഓസ്റ്റിനിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ ഫ്യൂറി ഷീൽഡ്' വഴി സൈനിക സേവനത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ പ്രാദേശിക പൊലീസിനെ സഹായിക്കാൻ എഫ്.ബി.ഐ സംഘം സ്ഥലത്തുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരു ഹാൻഡ്‌ഗണ്ണും റൈഫിളും കണ്ടെടുത്തു. കൂടാതെ ഇയാളുടെ വാഹനത്തിനുള്ളിൽ നിന്ന് കൂടുതൽ ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags:    
News Summary - Four people, including the gunman, were killed in Austin shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.