'എെൻറ ഡോക്ടര്‍ അവര്‍കള്‍ക്ക്, യോഗത്തിെൻറ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസാകുന്നതുകൊണ്ടും യോഗത്തിെൻറ ആനുകൂല്യങ്ങള്‍ ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിെൻറ ജാത്യാഭിമാനം വർധിച്ചു വരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സില്‍നിന്ന് വിട്ടപോലെ ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും നാം യോഗത്തെ വിട്ടിരിക്കുന്നു. -എന്ന്, നാരായണ ഗുരു''
എസ്.എന്‍.ഡി.പി യോഗത്തില്‍നിന്ന് രാജിവെച്ച് 1916 മേയ് 22ന് ഗുരു, ഡോ. പല്‍പ്പുവിനെഴുതിയ കത്തിലെ വാചകങ്ങളാണിത്. ഈ കത്ത് ചില അന്വേഷണങ്ങള്‍ക്ക് വഴിമരുന്നാകേണ്ടതുണ്ട്.
ഗുരുവും യോഗവും തമ്മിലുള്ള ബന്ധത്തെ സാമാന്യേന നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്? അത് ഒരുവഴിക്ക് ഒരുപോലെ നീങ്ങിയ ഒന്നായിരുന്നോ? ശ്രീനാരായണ ധർമപരിപാലന യോഗം പ്രതിനിധാനം ചെയ്ത നവോത്ഥാന മൂല്യങ്ങളുടെ അന്തഃസത്ത എന്താണ്? സമുദായ പരിഷ്കരണ പ്രക്രിയ, ജാതിനിര്മൂലനമായിരുന്നോ ലക്ഷ്യം വെച്ചത്? അതോ അത് കേവലം ജാതിപരിഷ്കരണം മാത്രമായിരുന്നോ? ജാതികള്‍ക്കകത്തെ വർഗവ്യത്യാസങ്ങള്‍ അവയുടെ ഘടനയെ എങ്ങനെയാണ് സ്വാധീനിച്ചത്? വിശാലമായ ഒരു സമുദായത്തെയാകെ പ്രതിനിധാനംചെയ്യുന്ന ഒരു പ്രസ്ഥാനമായി എസ്.എന്‍.ഡി.പി യോഗത്തെ എല്ലാ കാലത്തേക്കുമായി പരിഗണിക്കാനാവുമോ? ഇന്ന് നാം കാണുന്നതും മനസ്സിലാക്കുന്നതുമായ ഘടനാ സവിശേഷതകളോടെത്തന്നെയാണോ ജാതികള്‍ ചരിത്രത്തില്‍ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ളത്? ഒരേ ജാതി വിഭാഗം മലയാളക്കരയുടെ വടക്കും തെക്കും, ഒരേ തരം രാഷ്ട്രീയ പ്രതിനിധാനങ്ങളെത്തന്നെയാണോ സ്വാംശീകരിച്ചിരുന്നത്? ശ്രീനാരായണെൻറ എസ്.എന്‍.ഡി.പി, വെള്ളാപ്പള്ളി നടേശെൻറയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും സുഭാഷ് വാസുവിെൻറയും മഹേഷിെൻറയും എസ്.എന്‍.ഡിപിയായി രൂപപ്പെടുമ്പോള്‍, അതിനെ കേവലമായി ഒരു പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയം മാത്രമായി മനസ്സിലാക്കിയാല്‍ മതിയോ? ഇന്നത്തെ കേരളീയ സമൂഹത്തിെൻറ ആന്തരിക ചലനങ്ങളെ ശരിയായി മനസ്സിലാക്കണമെങ്കില്‍ മേല്‍ച്ചൊന്ന വിഷയങ്ങളെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
1903 മേയ് 15നാണ് നാമിന്നു കാണുന്ന എസ്.എന്‍.ഡി.പി യോഗത്തിെൻറ തുടക്കം എന്ന് സാങ്കേതികമായി പറയാം. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്ന്, രൂപംകൊണ്ട 'അരുവിപ്പുറം ക്ഷേത്ര യോഗ' (വാവൂട്ട് യോഗം) ത്തിെൻറ വിശേഷാല്‍ സമ്മേളനം കൂടിയാണ് 'അരുവിപ്പുറം ശ്രീനാരായണ ധർമപരിപാലന യോഗം' എന്ന പേരില്‍ എസ്.എന്‍.ഡി.പി യോഗം പിറവിയെടുക്കുന്നത്. തിരുവിതാംകൂര്‍ ഒന്നാം റെഗുലേഷന് ആക്ട് അനുസരിച്ച് ഒരു ജോയൻറ് സ്റ്റോക്ക് കമ്പനിയായി അത് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 100 രൂപയായിരുന്നു അംഗത്വ ഫീസ്. ഡോ. പല്‍പ്പുവാണ് ഇത്തരം ഒരു സംരംഭത്തിെൻറ മുഖ്യ സംഘാടകനും ബുദ്ധികേന്ദ്രവും. കുമാരനാശാന് ക്ഷണക്കത്തയച്ച് വിളിച്ചുകൂട്ടിയ വിശേഷാല്‍ യോഗമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. ഡോ. പല്‍പ്പു, കുമാരനാശാന് എന്നിവര്‍ക്കു പുറമെ എം. ഗോവിന്ദന്, എന്‍. കുമാരന്, വരണപ്പള്ളില്‍ പത്മനാഭപ്പണിക്കര്‍ എന്നീ കോളജ് വിദ്യാർഥികളും വിശേഷാല്‍ യോഗത്തില്‍ പങ്കെടുത്തു.
1895 ഡിസംബറില്‍ പുണെയിൽ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബാരിസ്റ്റര്‍ ജി.കെ. പിള്ള ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. തിരുവിതാംകൂറിലെ ഈഴവരുടെ ദുരിതജീവിതമായിരുന്നു ഉള്ളടക്കം. ഈ പ്രമേയം തയാറാക്കി നല്‍കിയത് ഡോ. പല്‍പ്പുവായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ ഈഴവര്‍ക്കിടയില്‍ ഒരു സംഘടന കെട്ടിപ്പടുക്കാന്‍ പല്‍പ്പു നിരന്തരം ശ്രമിച്ചിരുന്നു. 'ഈഴവ മഹാജനസഭ' ഉള്‍പ്പെടെ പല സംഘടനകള്‍ക്കും രൂപം നല്‍കിയെങ്കിലും അവയൊന്നും അതിജീവിച്ചില്ല. ഇതിനിടയിലാണ് അദ്ദേഹം ബംഗളൂരുവില്‍ സ്വാമി വിവേകാനന്ദനുമായി കണ്ടുമുട്ടുന്നത്. വിവേകാനന്ദനുമായുള്ള ദീര്‍ഘസംഭാഷണത്തിലാണ് ഒരു ആത്മീയാചാര്യനെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക പരിഷ്കരണ പ്രസ്ഥാനമേ വിജയം കൈവരിക്കുകയുള്ളൂ എന്ന കാഴ്ചപ്പാടിലേക്ക് ഡോ. പല്‍പ്പു എത്തിയത്. അങ്ങനെയാണ് അദ്വൈതവേദാന്തിയും അവധൂതസന്ന്യാസിയുമായ ശ്രീനാരായണനെ മുന്‍നിര്‍ത്തിയുള്ള സംഘടനാ പ്രവര്‍ത്തന സാധ്യതകളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
അക്കാലത്ത് ശ്രീമൂലം മഹാരാജാവിെൻറ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങള്‍ക്കെല്ലാം പരിഗണിക്കപ്പെട്ടിരുന്നത് പരദേശികളായ തമിഴ് ബ്രാഹ്മണരെയായിരുന്നു. ഇതില്‍ അമര്‍ഷമുണ്ടായിരുന്ന, ''തിരുവിതാംകൂര്‍ തിരുവിതാംകൂർക്കാര്ക്ക്'' എന്ന ആശയക്കാരുടെ നേതൃത്വത്തില്‍ 1891ല്‍ 10,028 പേരുടെ ഒപ്പു ശേഖരിച്ച് മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ടു. ഉദ്യോഗങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കണമെന്നും ആനുപാതിക പ്രാതിനിധ്യവും ഭരണപങ്കാളിത്തവും വേണമെന്നുമൊക്കെയായിരുന്നു ആവശ്യം. ബാരിസ്റ്റര്‍ ജി.പി. പിള്ള, കെ.പി.ശങ്കരമേനോന്, സി.വി. രാമന്‍പിള്ള എന്നിവരായിരുന്നു നേതാക്കള്‍. ഇൗ 'മലയാളി മെമ്മോറിയല്‍' ഇടപെടലിനു പിന്നിലും ഡോ. പൽപ്പു ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മലയാളി മെമ്മോറിയല്‍ മുന്നോട്ടുവെച്ച ആശയങ്ങളെ എതിർത്ത് തമിഴ് ബ്രാഹ്മണരുടെ മുന്‍കൈയില്‍ ഒരു കൗണ്ടര്മെമ്മോറിയലും സമര്‍പ്പിക്കപ്പെട്ടു. മലയാളി മെമ്മോറിയലില്‍ എല്ലാവരും ഒന്നിച്ചണിനിരന്നെങ്കിലും കേവലം 19 ശതമാനം വരുന്ന നായര്‍ വിഭാഗങ്ങള്‍ മാത്രമാണ് നേട്ടം കൊയ്തത് എന്നുമുള്ള അടക്കിപ്പിടിച്ച വിമര്‍ശനങ്ങളുയര്‍ന്നു.1896ലാണ് ഡോ. പല്പ്പുവിെൻറ നേതൃത്വത്തില്‍ 'അധിക ഈഴവ സംഘടന' (Greater Ezhava Association) എന്നൊരു യോഗം വിളിച്ചു ചേര്‍ക്കപ്പെടുന്നത്. 300ലധികം ഈഴവര്‍ പങ്കെടുത്ത ഈ യോഗത്തിെൻറ തീരുമാനമനുസരിച്ച് 13,176 പേര് ഒപ്പിട്ട ഒരു നിവേദനം രാജാവിന് സമര്‍പ്പിക്കപ്പെട്ടു. ഈഴവ വിഭാഗങ്ങള്‍ക്ക് സര്ക്കാര്തൊഴിലുകളില് സംവരണം, വിദ്യാഭ്യാസ അവകാശങ്ങള്‍, ഈഴവരുടെ വോട്ടവകാശം, അധികാര പങ്കാളിത്തം എന്നിവയും ഉന്നയിക്കപ്പെട്ടു. 1896 സെപ്റ്റംബര്‍ മൂന്നിനായിരുന്നു 'ഈഴവ മെമ്മോറിയല്‍' സമര്‍പ്പണം. ഈഴവര്‍ ഒരു രാഷ്ട്രീയശക്തിയായി രൂപംകൊള്ളുന്നതിെൻറയും അധികാരത്തില്‍ പങ്കു ചോദിക്കുന്നതിെൻറയും തുടക്കമായി ഇത് കണക്കാക്കാം. ഇൗ സംഭവപരമ്പരകളുടെ സ്വാഭാവിക വളര്‍ച്ചയാണ് എസ്.എന്‍.ഡി.പി യോഗത്തിെൻറ ആവിര്ഭാവത്തില് ചെന്നെത്തിയത്. എസ്.എന്‍.ഡി.പി യോഗ രൂപവത്കരണത്തിന് ശേഷം അതുമായി ചേര്‍ത്തുവെച്ച് പരിശോധിക്കേണ്ട ഒന്നാണ് നിവര്‍ത്തന പ്രക്ഷോഭം.1931-38 കാലത്തായിരുന്നു ഈ പ്രക്ഷോഭം. ഈഴവരുടെയും മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി (സംയുക്ത സമര കോണ്‍ഗ്രസ്) ആണ് സമരത്തിന് നേതൃത്വം കൊടുത്തത്. സി. കേശവന്, എന്‍.വി. ജോസഫ്, സി.ജെ. ജോര്‍ജ്, പി.കെ. കുഞ്ഞ്, സി.വി. കുഞ്ഞുരാമന് തുടങ്ങിയവരായിരുന്നു നേതാക്കള്‍. ശ്രീമൂലം സഭയിലുള്‍പ്പെടെ ഈഴവര്‍, മുസ്ലിംകള്, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം ലഭിക്കണമെന്നും ഉദ്യോഗങ്ങളില്‍ അര്‍ഹമായ രീതിയില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. സര്‍ക്കാര്‍ സര്‍വിസില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം, തൊഴില്‍ റിക്രൂട്ട്മെൻറ് ബോര്‍ഡ്, നിയമസഭയിലും മറ്റും പ്രാതിനിധ്യം, ഒരണ നികുതി അടയ്ക്കുന്നവര്ക്കൊക്കെ വോട്ടവകാശം തുടങ്ങി കുറെയധികം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. മലയാളക്കരയില്‍ സമുദായ സംവരണം, അധികാരപങ്കാളിത്തം എന്നിവ സ്ഥാപിച്ചെടുക്കുന്നതില്‍ നിവര്‍ത്തനപ്രക്ഷോഭം വഹിച്ച പങ്ക് വളരെ വലുതാണ്.
എസ്.എന്‍.ഡി പി യോഗത്തിൽ 100 രൂപയാണ് അംഗത്വ ഫീസ് എന്ന് നേരത്തേ സൂചിപ്പിച്ചു. നാലണയില്‍ കുറവാണ് അന്ന് ഒരു ഈഴവന് പകലന്തിയോളം ജോലി ചെയ്താല്‍ കിട്ടുന്ന കൂലി. കൂലിക്കര്ഹതയില്ലാത്ത തൊഴിലുകാരും ധാരാളം. അതായത് ഒരു സാധാരണ ഈഴവന് എസ്.എന്‍.ഡി.പിയില്‍ അംഗത്വമെടുക്കാൻ ഒരു വര്‍ഷത്തിലധികം പണിയെടുത്ത കൂലി മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കാതെ കരുതിവെക്കേണ്ടി വരും. 100 രൂപ ഒരാളുടെ കൈവശമുണ്ടെങ്കില്‍ അയാള്‍ക്ക് ചുരുങ്ങിയത് പത്ത് കണ്ടി പറമ്പ് ആ വിലയ്ക്ക് വാങ്ങാം. തിരുവിതാംകൂറിലെ കാര്‍ഷിക അടിമകളായിരുന്ന ഈഴവരുടെ സംഘടന എന്ന നിലയിലല്ല എസ്.എന്‍.ഡി.പി യോഗം പിറവിയെടുത്തത് എന്നർഥം. ആലംമൂട്ടില്‍ ചാന്നാര്‍ (എ.പി. ഉദയഭാനുവിെൻറ കുടുംബം) ഒരീഴവ പ്രമാണിയായിരുന്നു. ധാരാളം സ്വത്തും സ്വന്തമായി കാറും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, തിരുവിതാംകൂറിലെ പൊതുനിരത്തുകളിലൂടെ ചാന്നാർക്ക് സ്വന്തം കാറില്‍ സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, അന്ന് പൊതുവഴികളിലൂടെ നടക്കാനുള്ള അധികാരം ഉന്നതജാതിക്കാര്‍ക്ക് മാത്രമായിരുന്നു. അപ്പോഴും ചാന്നാറുടെ ഡ്രൈവറായ മുസ്ലിമിന് ഏത് വഴിയിലൂടെ കാറോടിക്കുന്നതിനും വിലക്കുണ്ടായിരുന്നുമില്ല. തനിക്ക് പ്രവേശിക്കാനവകാശമില്ലാത്ത നിരത്തിലെത്തുമ്പോള്‍ ചാന്നാര്‍ അവിടെ ഇറങ്ങി സവർണ സാന്നിധ്യമില്ലാത്ത പാടങ്ങളിലൂടെയും കാട്ടുവഴികളിലൂടെയുമൊക്കെ നടന്ന് മറുഭാഗത്തെത്തി കാറില്‍ കയറുകയായിരുന്നത്രേ പതിവ്. അപ്പോഴേക്കും മുസ്ലിമായ ഡ്രൈവര്‍ പൊതുനിരത്തിലൂടെ കാറോടിച്ച് വന്ന് ചാന്നാരെ കാത്തിരിപ്പുണ്ടാകും. മലബാറിലെ ഈഴവര്‍ക്ക് ഇത്തരമൊരു സാമൂഹികമായ തിരസ്കാരം അനുഭവപ്പെട്ടിരുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു എന്നതാണ്.
തിരുവിതാംകൂറിലേതുപോലെ അഞ്ചു രൂപയിൽ കൂടുതൽ ശമ്പളമുള്ള ജോലികളിലൊന്നും തിയ്യരെ നിയമിക്കരുത് എന്ന നിലപാടൊന്നും ബ്രിട്ടീഷുകാർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് സർക്കാർ ജോലികളിൽ ധാരാളം കീഴ്ജാതിക്കാർക്ക് പ്രവേശിക്കാൻ അവസരം കിട്ടി. ഡെപ്യൂട്ടി കലക്ടർ തസ്തികയിൽവരെ തിയ്യരുണ്ടായിരുന്നു. മലബാറിലെ ഏഴ് താലൂക്കുകളിൽ ഏഴിലും തിയ്യന്മാരായ തഹസിൽദാർമാർ ഉണ്ടായിട്ടുണ്ട്. പട്ടാളത്തിലും ധാരാളം തൊഴിലവസരങ്ങൾ തിയ്യർക്ക് ലഭിച്ചു. പട്ടാളത്തിൽ നായന്മാരുടെ സംഖ്യ വലിയതോതിൽ വർധിക്കുന്നത് നിർണായക സമയങ്ങളിൽ ദോഷകരമായി ഭവിക്കാം എന്ന് ബ്രിട്ടീഷുകാർ കണക്കുകൂട്ടി. അതുകൊണ്ട് തിയ്യ വിഭാഗങ്ങളിൽനിന്ന് പട്ടാളത്തിലേക്കുള്ള റിക്രൂട്ട്മെൻറ് വർധിപ്പിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഇത്തരം അവസരങ്ങളൊന്നും തിരുവിതാംകൂറിലെ ഈഴവർക്ക് ലഭ്യമായിരുന്നില്ല. മലബാറിൽ മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകി സർക്കാർ സർവിസുകളിലെത്തിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമൊക്കെ അത് ധാരാളം അവസരങ്ങൾ തുറന്നു നൽകി. തിരുവിതാംകൂറിലെ ഈഴവർക്കിടയിൽ മക്കത്തായം, മരുമക്കത്തായം, മിശ്രദായം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ദായക്രമങ്ങൾ നിലനിന്നിരുന്നു. സ്വത്തിെൻറ കൈമാറ്റവും വിവാഹബന്ധങ്ങളുമൊക്കെ അയവില്ലാത്തതായിരുന്നു. എന്നാൽ മലബാറിലെ തിയ്യർക്കിടയിൽ മരുമക്കത്തായമാണ് നിലനിന്നത്. വിവാഹബന്ധങ്ങളും ചാരി ത്ര സങ്കൽപങ്ങളുമൊക്കെ അയവേറിയതായിരുന്നു. ഹ്രസ്വകാലത്തേക്കുള്ള വിവാഹബന്ധങ്ങൾ നായർ, തിയ്യ, മുസ്ലിം വിഭാഗങ്ങളിലൊക്കെ മലബാറിൽ പതിവുള്ളതായിരുന്നല്ലോ. തിരുവിതാംകൂറിലെ 16 അടി തീണ്ടാപ്പാടകലമൊക്കെ മലബാറിലെ തിയ്യനെ അത്രക്കങ്ങ് ബാധിച്ചിരുന്നില്ല. അധികാരസ്ഥാനങ്ങളിലെത്തിയ തിയ്യന്മാർ, ജാതീയമായ അവശതകൾ നേരിടുമ്പോഴും, അവരെ സാമൂഹികമായി തിരസ്കരിക്കുക പ്രയാസമായിരുന്നു.
മലബാറിലെ തിയ്യരും തിരുവിതാംകൂറിലെ ഈഴവരും ഒരു പൊതു ജാതി വിഭാഗമാണ് എന്ന കാഴ്ചപ്പാട് ഇരുകൂട്ടർക്കും ഉണ്ടായിരുന്നില്ല. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ അതിനുള്ള വലിയ ശ്രമം നടന്ന ശേഷവും ഇക്കാര്യത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായതുമില്ല. ടി.കെ. മാധവെൻറ കാലത്ത് എസ്.എൻ.ഡി.പിയെ ജനകീയമാക്കാൻ തീരുമാനിക്കുകയും മെംബർഷിപ്പ് തുക കുറക്കുകയും ചെയ്തു. ഇതേ തുടർന്ന് 67,000 പേരാണ് തിരുവിതാംകൂറിൽ അംഗത്വമെടുത്തത്. എന്നാൽ എല്ലാ പരിശ്രമങ്ങൾക്കുമൊടുവിൽ, മലബാറിൽ അത് 1500ൽ താഴെ മാത്രമായിരുന്നു. 'തിയ്യ മഹാസഭ' എന്ന പേരിൽ തിയ്യരുടെ മാത്രമായ സംഘടന ഇന്ന് മലബാറിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്ത് അവർക്ക് ഒരു സാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് സർക്കാർ അനുവദിച്ചു നൽകിയിട്ടുമുണ്ട്. ''തിയ്യനും ഈഴവനും ഒന്നല്ല'' എന്നതാണ് ഇവരുടെ തലക്കുറി മുദ്രാവാക്യം. ഫിലാഡെൽഫിയയിൽ താമസിക്കുന്ന ഡോ. സി.എൻ. ശ്യാമളെൻറ(ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളെൻറ പിതാവ്) ഗവേഷണ പ്രബന്ധങ്ങൾ എന്ന നിലയിൽ ചില അവകാശവാദങ്ങളും അവർ അവതരിപ്പിക്കുന്നുണ്ട്. അതുപ്രകാരം റഷ്യയുടെ തെക്ക് കിഴക്ക്, കിർഗിസ്താനിലെ തിയ്യാസ് താഴ്വരക്കടുത്തുള്ള 'തിയ്യാൻഷാൻ' മലനിരകളിൽനിന്നാണ് മലബാറിലെ തിയ്യരുടെ ചരിത്രം ആരംഭിക്കുന്നത്. ഹാേപ്ലാ ഗ്രൂപ്പ് കെ എന്ന നരവംശ വിഭാഗത്തിെൻറ ഉപവിഭാഗമാണ് ഹാേപ്ലാ ഗ്രൂപ്പ് എൽ സമൂഹം. ഇവർ 7000 വർഷം മുമ്പ് തിയ്യാൻ ഷാൻ മലനിരകളിൽനിന്ന് പുറപ്പെട്ട് പോന്നു. ഇവരുടെ പിൻമുറക്കാരാണത്രേ മലബാറിലെ തിയ്യരുടെ പൂർവികർ. തിയ്യരും ഈഴവരും രണ്ട് ജാതിയാണ് എന്ന് സ്ഥാപിക്കാൻ മറ്റു പല 'ദൃഷ്ടാന്തങ്ങളും' അവർ അവതരിപ്പിക്കുന്നുണ്ട്.
ക്ഷേത്രാരാധനക്കുള്ള സംവിധാനങ്ങൾ മലബാറിലെ തിയ്യപ്രമാണിമാർക്ക് നേരത്തേതന്നെയുണ്ടായിരുന്നു. നാരായണ ഗുരുവിനെ സ്വീകരിക്കാനും ക്ഷേത്രങ്ങൾ സ്ഥാപിക്കാനുമൊക്കെ മലബാറിലും നീക്കം നടന്നത് ശരിയാണ്. പക്ഷേ, അത് ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നതിനേക്കാളുപരി ഇതര സമുദായ പ്രമാണികളുമായി സാമൂഹിക പദവിയിൽ മത്സരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ആഢ്യനായ നായരോട് മത്സരിക്കാൻ ശേഷിയുള്ള ആഢ്യനായ തിയ്യനാവാനായിരുന്നു ശ്രമം. മലബാറിലെ തിയ്യ ക്ഷേത്രങ്ങളിലാകട്ടെ മറ്റ് കീഴ്ജാതിക്കാരെ പ്രവേശിപ്പിച്ചിരുന്നുമില്ല. ഇതുസംബന്ധിച്ച് ഗുരുവുമായി മൂർക്കോത്ത് കുമാരൻ തർക്കിക്കുകപോലും ചെയ്യുന്നുണ്ട്.
മലബാറും തിരുവിതാംകൂറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം, കാർഷിക അടിമകളുടെ കാര്യത്തിലായിരുന്നു. തിരുവിതാംകൂറിലെ സാധാരണ ഈഴവർ കാർഷിക അടിമകളായിരുന്നു. മലബാറിൽ പക്ഷേ കീഴാള ജാതികളിൽ കാർഷിക അടിമകൾ ധാരാളമായി ഉണ്ടായിരുന്നപ്പോഴും തിയ്യരിൽ അത് തുലോം കുറവായിരുന്നു. തിരുവിതാംകൂറിലെ ഈഴവരുടെ ജനനം മുതൽ മരണം വരേയുള്ള ജീവിതത്തിൽ, ഓരോ നിമിഷവും ഇടപെട്ടുകൊണ്ടിരുന്ന സംഘടനയായിരുന്നു എസ്.എൻ.ഡി.പി. പക്ഷേ മലബാറിൽ കുടുംബങ്ങൾക്കകത്ത് സ്വാധീനമുറപ്പിക്കാനൊന്നും അവർക്ക് കഴിഞ്ഞില്ല. അതൊക്കെ നിർവഹിച്ചത് കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമൊക്കെയായിരുന്നു. അവർ വർഗസമര സിദ്ധാന്തങ്ങളും സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാടുകളും മുന്നോട്ടുവെക്കുമ്പോഴും ജാതീയവും സത്താപരവുമായ സ്വാധീനങ്ങൾ പ്രകടമായി കാണാം. ജാത്യാഭിമാനം, കുലബോധം, തറവാട്ടു മഹിമ, കുടുംബദേവസ്ഥാനങ്ങൾ, കുലദൈവങ്ങൾ, തറവാട്ടു തെയ്യങ്ങൾ തുടങ്ങിയ സ്വത്വാഭിമാനങ്ങളൊക്കെ മലബാറിൽ അടിയിളക്കം തട്ടാതെ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. അവക്കു മുകളിലാണ് പാർട്ടിയും നേതാക്കളും ശക്തമായി ചുവടുറപ്പിച്ചത്. പിണറായി വിജയനും മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുരേന്ദ്രനുമൊക്കെ തിയ്യപ്രമുഖരാണെന്നഭിമാനിക്കുന്ന ഇടതുപക്ഷ പ്രവർത്തകരെപോലും മലബാറിൽ ധാരാളമായി കണ്ടുമുട്ടാനാകും. ഒരേ സമയം ജാതിസംഘടനകളിലും പാർട്ടിയിലും പ്രവർത്തിക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ ജാതിസംഘടനകൾ പ്രത്യക്ഷമല്ലെങ്കിൽപോലും സാമൂഹിക വ്യവഹാരങ്ങളിൽ ജാതി അതിശക്തമായ സ്വാധീനശക്തി തന്നെയാണ്. മലബാറിലെയും തിരുവിതാംകൂറിലെയും ജാതികളിലെ ഇൗ പ്രധാന വ്യത്യാസങ്ങൾ പിന്നീട് എസ്.എൻ.ഡി.പിയിലും ഒരു വൈരുധ്യമായി തുടർന്നു.
നാരായണഗുരുവും യോഗവും തമ്മിലുള്ള ഇടര്‍ച്ച തുടര്‍ച്ചകളെ ശരിയായി മനസ്സിലാക്കണമെങ്കില്‍ ഗുരുവിെൻറ ജീവിതദശയും വ്യക്തിത്വ സവിശേഷതകളും പരിശോധിക്കേണ്ടി വരും. ഗുരുവിെൻറ ജീവിതത്തെ ഏകമുഖമായി മനസ്സിലാക്കാനുള്ള എല്ലാ ശ്രമങ്ങളും വിഭാഗീയമായി സങ്കോചിക്കുകയാണ് ചെയ്യുക. ഗുരുവിെൻറ ജീവിതദശക്ക് അടിസ്ഥാനപരമായി നാല് ഭാവതലങ്ങളുണ്ട് എന്ന് പറയാം. ഒന്ന്, അവധൂത സന്ന്യാസിയായുള്ള ജീവിതം. രണ്ട്, എസ്.എന്‍.ഡി.പി യോഗത്തിെൻറ സ്ഥാപനത്തിലൂടെ ഈഴവ സമുദായത്തെ, ജാതിപരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ നവീകരിക്കാന്‍ നടത്തുന്ന ശ്രമം. മൂന്ന്, നവോത്ഥാനത്തിെൻറയും ആധുനികതയുടെയും മൂല്യങ്ങളെ സ്വാംശീകരിച്ച സാമൂഹിക പരിഷ്കര്‍ത്താവായ, നവോത്ഥാന നായകനായ ശ്രീനാരായണനാണ്. നാല്, മതം, ജാതി, ഈശ്വരാസ്തിത്വം തുടങ്ങിയ എല്ലാ ഭേദചിന്തകളും വെടിഞ്ഞ പ്രായോഗികാദ്വൈത ദര്‍ശനത്തിെൻറ ഉത്തുംഗത്തിലെത്തിയ ഗുരുവാണ്. ഈ വ്യത്യസ്ത ഭാവങ്ങളെയാകെ സമഗ്രതയില്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ ശ്രീനാരായണ ദര്‍ശനവും ജീവിതവും അതിെൻറ സത്തയില്‍ ഉള്‍ക്കൊള്ളാനാകൂ.
ഇന്ത്യൻ അവധൂത സന്ന്യാസി പാരമ്പര്യത്തിലെ മറ്റിതര സന്ന്യാസിമാരുടേതിന് സമാനമായ ഒരു ജീവദശ നാരായണനുമുണ്ടായിരുന്നു. ജ്ഞാനവും ജീവിതസത്തയും തേടിയുള്ള അലച്ചിലും, ഭൗതിക സുഖസൗകര്യങ്ങളുടെ നിരാസവും സഹനവും ധ്യാനവും ഒക്കെച്ചേര്‍ന്ന ഒരു ഘട്ടം. മറ്റ് അവധൂതന്മാരെപ്പോലെ, ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന സവിശേഷ സിദ്ധികളുള്ള മനുഷ്യരാണ് തങ്ങള്‍ എന്ന് അവധൂതന്മാര് കരുതുന്നു. ദിവ്യാത്ഭുത അനാവരണങ്ങളൊക്കെ സന്ന്യാസത്തിെൻറ ആദ്യകാലങ്ങളില്‍ ശ്രീനാരായണനും കാണിച്ചതായുള്ള കഥകള്‍ ധാരാളമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും അവധൂതന്മാരുമായി ബന്ധപ്പെട്ടും ഇത്തരം കഥകള്‍ പ്രചാരത്തിലുള്ളതാണല്ലോ. അത്തരം അവധൂതന്മാരിലൊരാളായി ഒതുങ്ങിപ്പോകാതെ ശ്രീനാരായണന് ലോകമാകെ ശ്രദ്ധിക്കപ്പെട്ട നവോത്ഥാന നായകനായി മാറിയത് എന്തുകൊണ്ടാണ്? മുതലാളിത്ത ആധുനികത വികസിച്ചു തുടങ്ങിയ, ജാതിവിരുദ്ധമായ, മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് തീപിടിച്ചു തുടങ്ങിയ ഒരു കാലത്ത്, ജ്ഞാനസമ്പാദനം നടത്താന്‍ അവസരമുണ്ടായിരുന്ന ഒരീഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് എന്നതുകൊണ്ട് കൂടിയാണിത്. ജ്ഞാനവും സമ്പത്തും വേണ്ടുവോളമുണ്ടായിട്ടും സാമുദായികമായ തിരസ്കാരങ്ങള്‍ക്ക് വിധേയനാകേണ്ടി വന്ന ഡോ. പല്‍പ്പുവിനെപ്പോലെ അതുല്യനായ സംഘാടകനോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനായതും പ്രധാനം തന്നെ. കീഴാള നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ അരുവിപ്പുറം പ്രതിഷ്ഠയാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ശ്രീനാരായണനില്നിന്നാണ് നാം തുടങ്ങുക. എന്നാല്‍ 1809ല്‍ ജനിച്ച് 51ല്‍ മരിച്ചുപോയ (1955 ലാണല്ലോ ഗുരു ജനിച്ചത്.1888ലാണ് അരുവിപ്പുറം പ്രതിഷ്ഠ) അയ്യാ വൈകുണ്ഠന്‍ കീഴാളര്‍ക്ക് പ്രാർഥന നടത്താന്‍, ഒരു കണ്ണാടി പ്രതിഷ്ഠിച്ചയാളാണ്. കീഴാളര്‍ കുളിച്ച് ശുദ്ധിയായി തലപ്പാവ് ധരിച്ച് കണ്ണാടിക്ക് മുന്നിലെത്തി സ്വന്തം പ്രതിരൂപം നോക്കി പ്രാർഥിക്കാനായിരുന്നു വൈകുണ്ഠെൻറ ആഹ്വാനം. . 'സമത്വ സമാജം' എന്നൊരു സംഘടന സ്ഥാപിച്ച് കൂലിത്തര്ക്കങ്ങളിലിടപെട്ട് വൈകുണ്ഠ സ്വാമികള്‍ നടത്തിയ ജാതിവിരുദ്ധ കലാപങ്ങളും പ്രസിദ്ധമാണ്. അതേപോലെ പ്രത്യേകം പഠിക്കപ്പെടേണ്ടത് തന്നെയാണ് തമിഴ് സ്വദേശിയായ വെള്ളലാരുടെ ചരിത്രവും. കണ്ണാടിയില്‍ പ്രതിഫലിക്കുന്ന കെടാവിളക്കിനെ പ്രതിഷ്ഠയാക്കി, കീഴാളര്‍ക്ക് ക്ഷേത്രത്തില്‍ ഭക്ഷണം നല്കി, ഒരു സ്ത്രീയെ തെൻറ പിന്തുടര്ച്ചക്കാരിയായി തെരഞ്ഞെടുത്ത വെള്ളലാര്‍.
കേരളത്തില്‍ ഈഴവര്‍ക്ക് വേണ്ടി ആദ്യമായി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. 1851ലാണ് സംഭവം. ക്ഷേത്രം സ്ഥാപിക്കുക മാത്രമല്ല അവിടെ ഈഴവര്‍ക്ക് കഥകളിപോലുള്ള വരേണ്യ കല പഠിക്കാനുള്ള കലാക്ഷേത്രവും വേലായുധപ്പണിക്കര്‍ സ്ഥാപിച്ചിരുന്നു. വലിയ ധനവാനും ധാരാളം ഭൂമിക്ക് ഉടമയുമായിരുന്ന ചേകവനായിരുന്നു വേലായുധന്. അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം എന്നിവക്ക് നേതൃത്വം നല്കിയതും വേലായുധനായിരുന്നു. 1861ല്‍ കീഴാളര്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിനും 1866ല്‍ കര്‍ഷക തൊഴിലാളികളുടെ പണിമുടക്ക് സമരത്തിനുമൊക്കെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അതായത് മലയാളക്കരയില്‍ ജാതിവിരുദ്ധ - നവോത്ഥാന പ്രേക്ഷാഭം ആരംഭിക്കുന്നത് ഗുരുവില്‍നിന്നും അയ്യൻകാളിയില്നിന്നുമല്ല. ഇവര്‍ക്ക് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പു തന്നെ ഇത്തരം ചലനങ്ങള്‍ ദൃശ്യമായിരുന്നു. മുതലാളിത്ത ആധുനികത ഒരു ഭൗതിക യാഥാർഥ്യമായിത്തീരുകയും കുലത്തൊഴില്‍ -കുടുംബ ഉൽപാദന വ്യവസ്ഥക്ക് പകരമായി, പൊതു ഇടങ്ങളും ഫാക്ടറി ഉൽപാദന വ്യസ്ഥയും വികസിച്ചുതുടങ്ങുകയും ചെയ്ത കാലത്താണ് പിറവിയെടുത്തത്, എന്നതുകൊണ്ട് കൂടിയാണ് നാമിന്ന് കാണുന്ന ശ്രീനാരായണ ഗുരു സാധ്യമായത്. ഈഴവസമൂഹത്തെ ജാതി അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാതെ സ്വന്തം വികാസംപോലും അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ഡോ. പല്‍പ്പു, കുമാരനാശാന് എന്നിവരുടെ സംഘടനാമികവും ഗുരുവിെൻറ ആത്മീയപദവിയും ഒത്തുചേര്‍ന്നപ്പോഴാണ് ജാതി പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് കടലിരമ്പമായി മുന്നേറാനായത്. പല്പ്പുവിനും കുമാരനാശാനുമൊക്കെ എസ്.എന്‍.ഡി.പി ഈഴവ സംഘടനയായി നിലനിന്നാല്‍ മതിയാകുമായിരുന്നു. ആധുനികതാ മൂല്യങ്ങള്‍ ഉൾക്കൊണ്ട ഗുരുവിന്, ജാതിസംഘടനയില്നിന്ന് ജാതിക്കതീതമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി എസ്.എന്‍.ഡി.പിയെ വികസിപ്പിച്ചേ മതിയാകുമായിരുന്നുള്ളൂ.
തിരുവിതാംകൂറിലെ ഒരു പ്രബല സമുദായം എന്ന നിലയില്‍, ഈഴവസമുദായത്തെ ജാതിബന്ധനങ്ങളില്നിന്ന് മോചിപ്പിക്കുന്നതോടൊപ്പം മറ്റിതര സമുദായങ്ങളെയും ആധുനിക വ്യവസായ സമൂഹമായി വികസിപ്പിക്കേണ്ടതുണ്ടായിരുന്നു ഗുരുവിന്. ''മതമേതായാലും മനുഷ്യന് നന്നായാല്‍ മതി'', ''വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് വിദ്യ'', ''വിവേകം താനെ വരില്ല വായിക്കണം ധാരാളം'', ''ശുചിത്വം അടുക്കളയില്‍നിന്ന്'', ''കൃഷി ചെയ്യണം. കൃഷിയാണ് നട്ടെല്ല്'', ''അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം'', ''വിദ്യകൊണ്ട് സ്വതന്ത്രരാകുവിന് സംഘടനകൊണ്ട് ശക്തരാകുവിന്'', ''ഇരുളടച്ച വവ്വാലിെൻറ നാറ്റമുള്ള ക്ഷേത്രങ്ങള്‍കൊണ്ട് എന്തു പ്രയോജനം?'', ''ഇനി അമ്പലങ്ങള്‍ വേണ്ട പള്ളിക്കൂടങ്ങളും തൊഴില്ശാലകളുമാണ് വേണ്ടത്'', ''മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'', ''ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്'', ''ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതില്‍''... ഈ ഗുരുവചനങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന ഒരാള്‍ക്ക് കേവലം ജാതി പരിഷ്കര്‍ത്താവ് എന്ന നിലയില്‍നിന്ന് ആധുനികതയുടെ സമഗ്ര ജീവിതവീക്ഷണമുള്ക്കൊണ്ട നവോത്ഥാന നായകനായി ശ്രീനാരായണന് വികസിക്കുന്നത് കാണാം. അപ്പോഴും പല്പ്പുവിനും കുമാരനാശാനുമൊന്നും ജാതി പരിഷ്കരണത്തിനപ്പുറത്തേക്ക് കടക്കാന്‍ കഴിയുന്നുമില്ല. 1905ല്‍ തന്നെ അരുവിപ്പുറം ക്ഷേത്രയോഗത്തില്‍ നായര്‍ ജാതിയിൽപെട്ട ഒരാളെ ഉള്‍പ്പെടുത്താനുള്ള ഗുരുവിെൻറ നിർദേശം കുമാരനാശാന് നിരസിക്കുന്നത് ഗുരുവിെൻറ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. ആദ്യകാലത്ത് സ്തോത്രകൃതികളും ദേവീസ്തുതികളും കീര്ത്തനങ്ങളുമൊക്കെയാണ് ഗുരു ധാരാളമായി എഴുതിയതെങ്കില്‍ താരതമ്യേന അവസാന കാലത്താണ് അദ്ദേഹത്തിെൻറ ദാര്‍ശനിക കൃതികള്‍ പലതും രചിക്കപ്പെടുന്നത്. 'അദ്വൈതദീപിക' (1894), 'ആത്മോപദേശ ശതകം' (1897), 'ദൈവദശകം' (1914), 'ദര്‍ശനമാല' (1914), 'ജീവകാരുണ്യ പഞ്ചകം' (1914), 'അനുകമ്പാദശകം' (1914) ഇവയിലൂടെയൊക്കെ കടന്നുപോകുന്ന ഒരാള്‍ക്ക് ശങ്കരെൻറ താത്ത്വികാദ്വൈതത്തെ, ജീവിതത്തിെൻറ ഓരോ അണുവിലും പിന്തുടരാവുന്ന പ്രായോഗികാദ്വൈതമായി വികസിപ്പിച്ച ഒരു ഗുരുവിനെ കാണാം. എസ്.എന്‍.ഡി.പിയില്‍നിന്ന് രാജിവെച്ചൊഴിയുക മാത്രമല്ല, ''നമുക്ക് ജാതിയില്ല'' പ്രഖ്യാപനം നടത്തുന്ന ഗുരുവിനെയും നമുക്കിവിടെ കാണാം. ''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'' എന്ന ഗുരുവചനം ''ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്'' എന്ന് മാറ്റി എഴുതിയ സ്വന്തം ശിഷ്യപ്രമുഖനായ സഹോദരനയ്യപ്പനെ തിരുത്താനൊന്നും ഗുരു പുറപ്പെടുന്നുമില്ല. അയ്യപ്പന് നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി തന്നെ സമീപിച്ച മറ്റു ശിഷ്യന്മാരോട് ''സാരമില്ല അയ്യപ്പെൻറ പ്രവൃത്തികളില്‍ ധാരാളം ദൈവത്വമുണ്ടല്ലോ'' എന്ന് പതിവുപോലെ തറുതല പറയുകയാണദ്ദേഹം ചെയ്യുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും രണ്ടായി കാണുന്ന ദ്വൈതഭാവം വെടിഞ്ഞ, എല്ലാ ഭേദചിന്തകളില്നിന്നും വിടുതല്‍ നേടിയ ഗുരുവിനെയാണ് നമുക്കിവിടെയൊക്കെ കാണാനാവുക. മനുഷ്യരോട് മാത്രമല്ല, ജൈവമണ്ഡലത്തോടാകെയും പ്രപഞ്ചത്തോടുതന്നെയും അപരോന്മുഖത്വം വെടിഞ്ഞ സ്നേഹം, അനുകമ്പ, സോദരത്വം എന്നീ ആത്മഭാവങ്ങളില്‍ സമ്പൂർണനാക്കപ്പെടുന്ന ഒരു ഗുരുവാണ് പിന്നീട് നമുക്ക് മുന്നിലുള്ളത്. അേപ്പാഴും എസ്.എന്‍.ഡി.പി യോഗം ഒരീഴവ സംഘടനയായി നമുക്ക് മുന്നില്‍ നിലനില്ക്കുകയും ചെയ്യുന്നുണ്ട്.
ജാതിയുടെ ശ്രേണീബന്ധങ്ങളെക്കുറിച്ചും അതിെൻറ ആന്തരിക ബലതന്ത്രങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ ധാരാളമായി ഇന്ന് നടന്നുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും അക്കാദമികമായ പാഠപുസ്തക വ്യാഖ്യാനങ്ങളായി പരിമിതപ്പെട്ടുപോകുന്നുണ്ട്. നമുക്ക് തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളിലെ ജാതി ഉപജാതി രൂപങ്ങളെയും അവയുടെ ഉള്ളടക്കത്തെയും സ്ഥായിയായി നിലനിന്ന ചില പ്രതിഭാസങ്ങളായി കണ്ട് നിലപാടുകള്‍ മുന്നോട്ടുവെക്കുകയാണ് പലരും ചെയ്യുന്നത്. ചരിത്രശാസ്ത്രത്തിെൻറ കേവലതകളെയും യാന്ത്രികതയെയും കുടഞ്ഞെറിഞ്ഞ് വൈരുധ്യാത്മക സമീപനം കൈക്കൊള്ളുന്നു എന്നവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില് ഏറിയകൂറും ഇതേ നിലപാടുകള്‍ തന്നെയാണ് പിന്തുടരുന്നത് എന്ന് പറയേണ്ടി വരും. ത്രൈവർണികര്‍ മേല്‍ത്തട്ട്, ശൂദ്രന് കീഴ്ത്തട്ട്, പഞ്ചമര്‍ സമൂഹത്തിന് പുറത്തുള്ള േമ്ലച്ഛര്, ശൂദ്രന് അക്ഷരം കേള്‍ക്കരുത്, പഠിക്കരുത്, ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥ, എന്നൊക്കെ വിശദീകരിക്കുമ്പോള്‍ അത് ജാതി വ്യവസ്ഥയെ ഭാഗികമായി മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ. ഇനിയും വിശദീകരിക്കപ്പെടേണ്ട ധാരാളം സങ്കീർണതകളെ അഭിമുഖീകരിക്കാന്‍ അവര്‍ വിമുഖത കാട്ടുകയും ചെയ്യുന്നു. ഒരു വർണവിഭാഗം നേരിട്ടൊരു ജാതിയായി ഉറക്കുന്നതല്ല കേരളത്തിലെ ജാതി രൂപവത്കരണ പ്രക്രിയ. ''ദേശം, കാലം എന്നിവയോട് ചേര്‍ന്ന് ഉൽപാദന പ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങളും ഗോത്രാദി കുടുംബ- ഗോത്ര രക്തബന്ധങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളും ആചാരാനുഷ്ഠാന ഘടകങ്ങളും തുടങ്ങി പലവകകള്‍ നീണ്ടകാലം കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ജാതി രൂപമെടുത്ത് വളരുന്നത്'' (കേരളപ്പഴമ: ഒരു ചരിത്രസഞ്ചാരം. എം.എം. സോമശേഖരന്‍). ഉൽപാദനബന്ധങ്ങളുമായി ബന്ധപ്പെടുത്തി മാത്രം ജാതിയെ വിശദീകരിക്കാനാവില്ല എന്ന് ചുരുക്കം.
എസ്.എന്‍.ഡി.പിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും ഒരാളുടെ മനസ്സിലേക്ക് കടന്നുവരുക നവോത്ഥാന പ്രസ്ഥാനവുമായുള്ള അതിെൻറ നാഭീനാള ബന്ധമാണ്. ചരിത്രത്തില്‍ എസ്.എന്‍.ഡി.പി ഒരു ജാതി പരിഷ്കരണ പ്രസ്ഥാനമായി പരിമിതപ്പെട്ടാണ് എക്കാലവും നിലയുറപ്പിച്ചത്. നാരായണഗുരുവും അദ്ദേഹം രൂപപ്പെടുത്തിയ ആശയാവലികളും കാഴ്ചപ്പാടുകളുമാകട്ടെ, ജാതി പരിഷ്കരണ പ്രസ്ഥാനത്തിെൻറ അതിരുകളെ ലംഘിച്ച് നവോത്ഥാന പ്രസ്ഥാനത്തോട് കണ്ണി ചേര്‍ന്ന്, വലിയതോതില്‍ വികസിച്ചു മുന്നേറുന്നതുമാണ്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു നമ്മുടെ നവോത്ഥാന നായകരില്‍ പ്രഥമഗണനീയനാകുന്നത്. നിവര്‍ത്തനപ്രക്ഷോഭം, വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍, അയിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍, ആചാര പരിഷ്കരണം, തൊഴില്‍ പ്രക്ഷോഭങ്ങള്‍, വ്യവസായ പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നേതൃനിരയിലൊക്കെ മറ്റിതര സമുദായങ്ങളുമായി സഹകരിച്ച് എസ്.എന്‍.ഡി.പി സജീവമായിരുന്നു. അപ്പോഴും അതിെൻറ അച്ചുതണ്ട് ഈഴവ താൽപര്യങ്ങളിലൂന്നിയ ജാതി പരിഷ്കരണത്വര തന്നെയായിരുന്നു. എസ്.എന്‍.ഡി.പിയെ അതിെൻറ തന്നെ ജനനപ്രക്രിയകളില് അന്തര്‍ലീനവും അതുകൊണ്ടുതന്നെ സ്വാഭാവികവുമായ പരിമിതികളെ അതിലംഘിച്ച് മുന്നോട്ട് നടത്തേണ്ടിയിരുന്നത് നമ്മുടെ ദേശീയ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമായിരുന്നു. ഇവയൊക്കെ വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ 'തെരഞ്ഞെടുപ്പ്, വോട്ട്, അധികാരം' എന്നൊരു വിഷമവൃത്തത്തില്‍ കുരുങ്ങിപ്പോയതോടെ അത്തരമൊരു ദൗത്യം നിര്‍വഹിക്കാന്‍ ശേഷിയില്ലാതെപോയി.
ടി.കെ. മാധവെൻറയും സി. കേശവെൻറയുമൊക്കെ കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസുമായി ചില ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു എസ്.എന്‍.ഡി.പി. ഗാന്ധിയെ ഭക്തിയാദരപൂർവം കണ്ടപ്പോള്‍ മാര്‍ക്സിനോടും ബഹുമാനം പുലര്‍ത്തിയവരായിരുന്നു അക്കാലത്തെ നേതാക്കള്‍. സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരണത്തില്‍ വലിയ പങ്കുവഹിച്ച സി. കേശവന്, പിന്നീട് തിരുകൊച്ചി മുഖ്യമന്ത്രിയായി. മതരഹിത യുക്തിവാദ ചിന്തകളില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. നിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ എസ്.എന്‍.ഡി.പി ഉള്‍പ്പെട്ട സംയുക്ത സമരസമിതി പട്ടം താണുപിള്ളയുടെ സ്റ്റേറ്റ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നു. എസ്.എന്‍ ട്രസ്റ്റിന് രൂപം കൊടുക്കുകയും കൊല്ലത്ത് എസ്.എന്‍ കോളജ് സ്ഥാപിക്കുകയുംചെയ്ത ആര്. ശങ്കര്‍ കെ.പി.സി.സി പ്രസിഡൻറും കേരള മുഖ്യമന്ത്രിയുമായിരുന്നിട്ടുണ്ട്. തികഞ്ഞ യുക്തിവാദ നിലപാടുകള്‍ മുന്നോട്ടുവെച്ച സഹോദരനയ്യപ്പനാകട്ടെ ഗാന്ധിയോട് ആദരവും മാര്‍ക്സിനോട് കൂറുമുണ്ടായിരുന്നയാളാണ്. അംബേദ്കറുടെ നിലപാടുകളിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. പി. ഗംഗാധരെൻറയൊക്കെ കാലത്ത് തിരുകൊച്ചിയിലെ എസ്.എന്‍.ഡി.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വേര്‍പിരിയാന്‍ ബുദ്ധിമുട്ടുള്ള ഇരട്ടകളെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങളും തൊഴിലാളി സമരങ്ങളുമൊക്കെ എസ്.എന്‍.ഡി.പിയോടൊപ്പമാണ് മുന്നേറിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായ പി. ഗംഗാധരന് (പി.ജി) എസ്.എന്‍.ഡി.പിയുടെ നേതൃനിരയിലും പ്രമുഖനായിരുന്നു. എസ്.എന്‍.ഡി.പിയുടെ ശാഖകള്‍ മിക്കവാറും കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്പോലെയാണ് അക്കാലത്ത് പ്രവര്‍ത്തിച്ചത്. ജാതി-സംവരണ-ദലിത്-ആദിവാസി പ്രശ്നങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് വലിയ സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പി. ഗംഗാധരന് ഒരുവശത്തും ഇ.എം.എസ് മറുവശത്തുമായി വലിയ ഏറ്റുമുട്ടലുകള്‍ വരെ ഇക്കാര്യത്തില്‍ നടന്നു. ''കുളം കുഴിക്കുമ്പോള്‍ കുറ്റി പ്രത്യേകം പൊരിച്ചെടുക്കേണ്ട കാര്യമില്ലല്ലോ. അതേപോലെ വർഗസമരം മുന്നേറുമ്പോള്‍ ജാതിപ്രശ്നമൊക്കെ അതിന് കീഴ്പ്പെട്ട് ഇല്ലാതാവും'' എന്ന നിലപാടിെൻറ ശക്തനായ വക്താവായിരുന്നു ഇ.എം.എസ്. പിന്നീടദ്ദേഹം ഭരണപരിഷ്കാര കമീഷന് ചെയര്മാന് എന്ന നിലയില്‍ സാമ്പത്തിക സംവരണത്തിന് സാധൂകരണം നല്കുന്ന ചില നിലപാടുകള്‍ മുന്നോട്ടുവെച്ചത് ഈ ഏറ്റുമുട്ടല്‍ രൂക്ഷമാക്കി. ഭരണഘടനയുടെ സമ്പൂർണ പരിരക്ഷയോടെ നിലനിന്ന സാമുദായിക സംവരണത്തിെൻറ ഇടത്തിലേക്ക് (Space) സാമ്പത്തിക സംവരണത്തിന് കയറി ഇരിക്കാന്‍ സാക്ഷ നീക്കിക്കൊടുത്ത നടപടിയായിരുന്നു ഇത് എന്ന വിമര്‍ശനം ഇന്നും ശക്തമാണ്.
ജാതികള്‍ ഉള്‍പ്പെടെ സാമൂഹിക രൂപങ്ങളെക്കുറിച്ചുള്ള നമ്മുടെ നിലപാടുകള്‍ പലപ്പോഴും കുരുടെൻറ ആനക്കാഴ്ചകളായി പരിമിതപ്പെട്ടുപോകുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാശ്ചാത്യ വിശകലനോപാധികളെ 'അവിടത്തെപ്പോലെ ഇവിടെയും' പ്രയോഗിക്കുമ്പോള്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളാണ്. പ്രകൃത്യുപാസകരായ ദ്രാവിഡരുടെ പിന്മുറക്കാരാണ് മലയാളക്കരയിലെ ഈഴവര്‍ എന്ന് കരുതുന്നവരുണ്ട്. ശൈവ പാരമ്പര്യത്തിെൻറ ഭാഗമാണിവരെന്ന് അവര്‍ വാദിക്കുന്നു. സിംഹള ദീപില്‍നിന്ന് (ശ്രീലങ്ക) പുറപ്പെട്ടുപോന്നവരാണിവര് എന്നതിന് വലിയ പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ജാട്ടുകളുമായും ബംഗാളിലെ നാമശൂദ്ര വിഭാഗങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട് എന്നും അഭിപ്രായമുള്ളവരുണ്ട്. ശിവന് വേണ്ടി മധു (തെങ്ങിന് കള്ള്) ശേഖരിക്കാനിറങ്ങിയ ശിവപുത്രനായ 'ദിവ്യെൻറ' പിന്മുറക്കാരാണിവര് തുടങ്ങിയ നാനാവിധം പുരാവൃത്തങ്ങള്‍ വേറെയുമുണ്ട്. തെക്കന്‍ കേരളത്തില്‍ ഈഴവര്‍, ചോവര്‍, മുതലിയാര്‍, ചാന്നാര്‍, മദ്യകേരളത്തില്‍ ചോവര്‍, വടക്കന്‍ കേരളത്തില്‍ തിയ്യന്, തണ്ടാന്‍, തണ്ടാകന്, മൂപ്പന്, ചേകോന്, കർണാടകത്തിലെ തുളുനാട്ടില്‍ ബില്ലവര്‍ എന്നൊക്കെ അറിയപ്പെടുന്ന വിഭാഗങ്ങളെയാണ് നാമിന്ന് പൊതുവായി ഈഴവര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. മലബാറിലെ തിയ്യ വിഭാഗങ്ങളില്‍ ഹരിഗിരി അഥവാ മഹാ തിയ്യര് (ഗുരുക്കന്മാര്, അധ്യാപകര്‍, സംസ്കൃതപണ്ഡിതന്മാര്, വൈദ്യന്മാര്), വൈശ്യത്തിയ്യര് അഥവാ സാക്ഷാല്‍ തിയ്യര് (ഭൂഉടമകള്‍, പ്രഭുക്കന്മാര്), സേവകത്തിയ്യര് (മേൽപറഞ്ഞ രണ്ട് വിഭാഗങ്ങളുടെ സേവകരും പണിക്കാരും) കൊടുവാത്തിയ്യന് (തെങ്ങുമായി ബന്ധപ്പെട്ട മരം കയറ്റം, കള്ളു ചെത്ത്, കയര്‍പിരി തുടങ്ങിയ ജോലി ചെയ്യുന്നവര്‍) എന്നീ നിലയിലുള്ള സാമ്പത്തികവും തൊഴില്‍പരവുമായ വിഭജനങ്ങളുണ്ട്. ഇതിനുപുറമെ മരണാനന്തര ക്രിയകള്‍, ക്ഷൗരക്രിയകള് എന്നിവയിലേര്‍പ്പെടുന്ന കാവുതിയ്യര്‍ വേറെത്തന്നെയുണ്ട്. മലബാറില്‍ തലക്കോടന്‍ തിയ്യര്, നെല്ലിക്കാത്തിയ്യര്, പരക്കത്തിയ്യര്, പാലത്തിയ്യര്, ഓളോടതിയ്യര്, പുതിയോടന്‍ തിയ്യര്, കാരാടന്‍ തിയ്യര്, വാവു തിയ്യര് എന്നിങ്ങനെ എട്ടില്ലങ്ങളിലായി വിന്യസിക്കപ്പെട്ട കുലങ്ങളുണ്ട്. തിയ്യ സമുദായത്തിെൻറ ആരാധന - ഭരണ ചുമതലയുള്ളവയാണ് (താനം, തറ, പള്ളിയറ, കാവുകള്‍, മുണ്ട്യ, നാല്‍പ്പാടി എന്നിവ) കഴകങ്ങള്‍. ഇവ പ്രാദേശിക വിഭജനങ്ങളാണ്.
നെല്ലിക്കാതുരുത്തി കഴകം (ചെറുതുരുത്തിക്ക് പടിഞ്ഞാറ്), രാമവില്യം കഴകം (തൃക്കരിപ്പൂര്‍), പാലക്കുന്ന് കഴകം (ഉദുമ കോട്ടിക്കളം ഭാഗം), കുറുവന്തട്ടക്കഴകം (രാമന്തളി), അണ്ടല്ലൂര്‍കാവ് പെരുങ്കഴകം (ധർമടം) എന്നിവയാണ് പ്രധാന കഴകങ്ങള്‍. ഇവക്കു പുറമെ കനകത്ത് കഴകം, കുട്ടമംഗലം കഴകം എന്നിങ്ങനെ രണ്ട് ഉപകഴകങ്ങളുമുണ്ട്. വയനാട്ടുകുലവന്‍, കതിവന്നൂര്‍ വീരന്, പൂമാരുതന്‍, മുത്തപ്പന് എന്നിങ്ങനെയാണ് മലബാറിലെ തിയ്യരുടെ പ്രധാന കുലദൈവങ്ങള്‍. പരേതാരാധനയുടെ രൂപങ്ങളാണിവയൊക്കെ. തൊണ്ടച്ചന് എന്ന പരേതാത്മാവിനെ (ശിവരൂപമായി സങ്കല്‍പ്പിച്ച്) ആരാധിക്കുന്നതാണ് രീതി. അതായത് ഭൂപ്രദേശം, തൊഴില്‍, ആരാധന തുടങ്ങി പലവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങളും വിഭാഗങ്ങളും ഇവര്‍ക്കിടയില്‍ കാണാം. തിരുവിതാംകൂറിലെ ഈഴവരും മലബാറിലെ തിയ്യരും ഒരു ജാതി തന്നെയോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. തിരുവിതാംകൂറിലെ ഈഴവര്‍ക്ക് ഹിന്ദുമതത്തെക്കാള് ബുദ്ധമതത്തോടാണ് ബന്ധം എന്ന വാദം പ്രബലമാണ്. ഇ. മാധവന് രചിച്ചതും ദിവാന് സി.പി. രാമസ്വാമി നിരോധിച്ചതുമായ 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം ഇത്തരം നിലപാടുകള്‍ക്ക് ശക്തമായ അടിത്തറ പണിയുന്നുമുണ്ട്. ഈഴവരുടെ ദൈവ സങ്കൽപങ്ങളായ ചിറ്റന്, അരത്തന്‍ എന്നിവര്‍ യഥാക്രമം ബുദ്ധമതത്തിലെ സിദ്ധനും അര്ഹതനുമാണെന്ന് പറയപ്പെടുന്നു. ഇവരുടെ ആരാധനകളില്‍ കടന്നുവരുന്ന പണ്ടാരസമൂഹങ്ങള് ബുദ്ധസന്ന്യാസിമാരാണെന്നും പഠനങ്ങളുണ്ട്. കേരളീയ നവോത്ഥാനം ചെയ്ത നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത ഒരു കാര്യം, ഒന്നിനൊന്ന് വ്യത്യസ്തമായ ഇത്തരം ജാതി ഉപജാതി രൂപങ്ങളെ, വർണ, വംശ, കുല, ഗോത്ര സവിശേഷതകളുള്ള ചെറു സമൂഹങ്ങളെ, ഒരു ജാതിയായി ഏകീകരിപ്പിക്കുകയും ജാതിവിരുദ്ധം പോലുമായ സമുദായ പരിഷ്കരണത്തിെൻറ അതിവിപുലമായ ഭൂമികയിലേക്ക് ആനയിച്ചുകൊണ്ടുവന്നു എന്നതുമാണ്. കേരളീയ നവോത്ഥാനത്തിെൻറ അമരക്കാരനായ ശ്രീനാരായണെൻറ പ്രാധാന്യവും ഇതാണ്.
യൂറോപ്യന്‍ നവോത്ഥാനത്തിെൻറ അടിസ്ഥാനപരമായ മേന്മകളിലൊന്ന് അത് പൗരബോധം മുന്നോട്ട് വെച്ചുവെന്നതാണ്. എന്നാല്‍ ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനം ദൈവം, മതം, ആരാധനാലയം എന്നിവയോട് വിടുതല്‍ പ്രഖ്യാപിക്കാതെ തന്നെ ആധുനിക മൂല്യബോധത്തെ മുന്നോട്ടുവെക്കുകയായിരുന്നു. ഇന്ത്യയുടെ സവിശേഷമായ മതബോധ പരിസരം, ആത്മീയത തുടങ്ങിയവയൊക്കെ യൂറോപ്പിേൻറതില്നിന്ന് തികച്ചും വ്യത്യസ്തമായിരുന്നതുകൊണ്ട് ഇത്തരം ഒരു വിച്ഛേദം അനിവാര്യമോ സാധ്യമോ ആയിരുന്നില്ല. അപ്പോഴും നവോത്ഥാനാനന്തര കാലത്ത് അത് പലവിധ സങ്കീർണതകള്‍ക്കും തിരിച്ചുനടത്തങ്ങള്ക്കും മണ്ണൊരുക്കുകകൂടി ചെയ്തിട്ടുണ്ട് എന്ന് കാണാതിരിക്കാനുമാവില്ല. നവോത്ഥാനത്തെ ഒരു തുടര്പ്രക്രിയയായിക്കണ്ട് അതിനെ നിരന്തരം മുന്നോട്ട് നയിക്കാന്‍ ബാധ്യതപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങള്‍, അവയൊക്കെ കൈയൊഴിഞ്ഞ് 'വോട്ട് അധികാരം മൂലധനം' എന്ന ബൂര്‍ഷ്വാ സമവാക്യങ്ങള്‍ക്കകത്ത് തളക്കപ്പെട്ടതോടെ നവോത്ഥാനത്തെ മുന്നോട്ടു നയിച്ച എസ്.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ക്ക് ജാതിയിലേക്ക് തിരിച്ചു നടക്കാനും പുളിച്ചു നാറിയ ജാതിസംഘടനകളായി ദുര്‍ഗന്ധം പരത്താനും പ്രതിബന്ധങ്ങളില്ലാതായി. ഭക്തിപ്രസ്ഥാനം മുന്നോട്ടുവെച്ച ''ദൈവത്തിന് മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണ്'' എന്ന ആപ്തവാക്യം, ആ ചരിത്ര കാലഘട്ടത്തില്‍ അങ്ങേയറ്റം പുരോഗമനപരവും സകലവിധ അസമത്വങ്ങള്ക്കുമെതിരുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, ഒരു ആധുനിക സമൂഹം രൂപംകൊള്ളുമ്പോള്‍ ദൈവത്തിന് മുന്നിലല്ല, നിയമവ്യവസ്ഥക്ക് മുന്നിലാണ് എല്ലാ മനുഷ്യരും തുല്യരാവേണ്ടത്. പക്ഷേ, ദൈവത്തിെൻറ മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണ് എന്ന ആശയത്തെ ''നിയമവ്യവസ്ഥക്ക് മുന്നില്‍ എല്ലാ മനുഷ്യരും തുല്യരാണ്'' എന്ന് വികസിപ്പിച്ച് അവതരിപ്പിക്കാന്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. അത് അന്നൊരു വലിയ പരിമിതിയായി അനുഭവപ്പെട്ടിട്ടുമുണ്ടാവില്ല. പക്ഷേ, അത് ചരിത്രത്തില്‍ നിർമിച്ചെടുത്തത് തിരുത്താന്‍ വലിയ ബുദ്ധിമുട്ടുള്ള സാമൂഹിക ദുരന്തഗോപുരങ്ങളെത്തന്നെയായിരുന്നു എന്ന്, ഇന്ന് തിരിഞ്ഞുനോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് വളര്‍ന്നു വന്ന മതനവീകരണ - നവോത്ഥാന പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഇന്നത്തെ സംഘപരിവാര - ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറ പണിതത് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ബംഗാള്‍ കേന്ദ്രമാക്കി, സതി നിര്‍ത്തലാക്കുന്നതിന് വേണ്ടിയൊക്കെ നിലകൊണ്ട,1828ല്‍ രാജാറാം മോഹന്‍ റോയി സ്ഥാപിച്ച ബ്രഹ്മസമാജം, 1867ല്‍ മുംബൈ ആസ്ഥാനമായി സ്ഥാപിച്ച പ്രാർഥനാ സമാജം എന്നിവയൊക്കെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായിരുന്നു. ഇതിെൻറ തുടര്‍ച്ചയായി 1875ല്‍ പഞ്ചാബ് കേന്ദ്രമാക്കി സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജമാണ് ഇന്ത്യയെ ഒരു സവർണ ഹിന്ദു സ്റ്റേറ്റാക്കി മാറ്റുന്നതിനുള്ള ആശയങ്ങളുടെ അടിത്തറ പണിതത്. വേദാന്തദര്ശനത്തിലൂന്നി ജാതി പരിഷ്കരണ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോഴും വൈദിക സംസ്കാരത്തിലും മൂല്യങ്ങളിലും അടിയുറച്ച ഒരു ഹിന്ദു സ്റ്റേറ്റാണ് ദയാനന്ദ സരസ്വതി മുന്നോട്ടുവെച്ചത്. ഈ സമാജങ്ങളെയൊക്കെ സ്വാതന്ത്ര്യ സമര-നവോത്ഥാന പ്രസ്ഥാനങ്ങളായാണ് നാം പൊതുവില്‍ പരിഗണിച്ചത്. എന്നാല്‍ പെരിയോര്‍ രാമസ്വാമി നായ്ക്കരുടെ തമിഴ്നാട്ടില്‍ രൂപംകൊണ്ട 'അബ്രാഹ്മണ പ്രസ്ഥാനത്തെ' ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് അത്രക്കങ്ങ് ദഹിച്ചിട്ടുമുണ്ടായിരുന്നില്ല. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇടനെഞ്ചു തകര്‍ത്ത, ഇന്നും ഒരുപാട് മനുഷ്യരെ ഏകപക്ഷീയമായി വെടിവെച്ചുകൊന്ന് ഓടയില്‍ തള്ളുന്ന സവര്ക്കറിസത്തിന് തോക്ക് പണിതുനല്‍കിയത് ഈ ആശയാവലികളാണ്.
ഉള്ളടക്കത്തില്‍ എത്രയേറെ പുരോഗമനപരമായിരിക്കുമ്പോഴും ശ്രീനാരായണ ദര്‍ശനത്തിനകത്ത് തന്നെ ഇത്തരം പുനരുത്ഥാനപരമായ ആശയങ്ങളുടെ ബീജരൂപങ്ങളുണ്ട്. അതുകൊണ്ട് കൂടിയാണ് മന്നത്ത് പത്മനാഭനോടൊപ്പം 'ഹിന്ദുമണ്ഡലം' രൂപവത്കരിക്കാന്‍ എസ്.എന്‍.ഡി.പിക്ക് കാല്‍നൂറ്റാണ്ട് മുമ്പുതന്നെ സാധ്യമായത്. 'നമ്പൂതിരി മുതല്‍ നായാടി വരെ'യുള്ള ഹിന്ദുക്കളുടെ ഐക്യം ഇപ്പോഴും പ്രഖ്യാപിക്കാന്‍ കഴിയുന്നത്. ജാതി വോട്ടു ബാങ്കുകള്‍ കൈവശംവെച്ച്, രാഷ്ട്രീയ മുന്നണികളോട് തരാതരംപോലെ ചാഞ്ഞും ചരിഞ്ഞും വിലപേശി, കേന്ദ്രത്തില്‍ ബി.ജെ.പിക്കൊപ്പവും കേരളത്തില്‍ സി.പി.എമ്മിനൊപ്പവും ഒരേസമയം നിലയുറപ്പിച്ച്, നവോത്ഥാന നായക വേഷത്തില്‍ പകര്‍ന്നാട്ടങ്ങള്‍ നടത്താന്‍ വെള്ളാപ്പള്ളിയെപ്പോലൊരു ജാതിവെറിയന്‍ കഴിയുന്നത്. 'നവോത്ഥാന നായകന്' എന്ന ആസ്ഥാനപദവിയിലിരുന്നുകൊണ്ട് തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കാനും തീണ്ടാരി കല്യാണം നടത്താനുമൊന്നും ഇങ്ങേര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതും നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇത്തരം പരിമിതികള്മൂലമാണ്.
ഇദ്ദേഹമാണ് എസ്.എന്‍.ഡി.പി യൂനിയന്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ ഏറ്റവും ദീര്‍ഘകാലം ഇരിക്കാന്‍ യോഗ്യതപ്പെട്ടയാള്. വെണ്ണയില്‍നിന്ന് നൂല് വലിക്കുംപോലെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പുള്‍പ്പെടെ എല്ലാ അഴിമതിക്കേസുകളില്നിന്നും തടിയൂരുന്നതും അതോടൊപ്പം പിണറായി സ്തുതികള്‍ ചമക്കുന്നതും മൂലധനം കുന്നുകൂട്ടുന്നതുമൊക്കെ ഒരു മാന്ത്രികെൻറ കൈയടക്കത്തോടെ ഇദ്ദേഹത്തിന് സാധിക്കുന്നു. ഇതൊക്കെ ചെയ്യുന്നത് ''നമുക്ക് ജാതിയില്ല'' എന്നു പ്രഖ്യാപിച്ച ഗുരുവിനെ മുന്‍നിര്‍ത്തിയാണെന്നത് മറക്കരുത്. ''ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്'' എന്ന് പ്രഖ്യാപിച്ച സഹോദരനയ്യപ്പന്, സ്വന്തം മകന് മുസ്ലിം പേര് നല്കിയ ടി.കെ. മാധവന്, നിരീശ്വര പ്രചാരകനായിരുന്ന സി. കേശവന് എന്നിവരൊക്കെ തെൻറ പൂര്വസൂരികളായിരുന്നു എന്നദ്ദേഹം അറിഞ്ഞിട്ടുപോലുമുണ്ടാകണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.