അധ്യായം - 17 രാവിലെ ഏഴുമണിക്ക് വന്ന് ഷാദിയ എന്നെ അവളുടെ വീട്ടിലേക്ക് കൂട്ടി. മുറ്റത്തുതന്നെ കുറേ ആടുകളെ കെട്ടിയിരുന്നു. രാവിലെ അതിനെ അഴിച്ചു ഗേറ്റിനു പുറത്തുവിടും. വൈകിട്ടാകുമ്പോൾതന്നെ വന്നു കയറും. വേറെ തീറ്റയായിട്ടൊന്നും കൊടുക്കാറില്ല. വീടിന്റെ പുറത്തു കോമ്പൗണ്ടിന്റെ മൂലക്കാണ് അടുക്കള. വാപ്പ വീട്ടിലുള്ളതുകൊണ്ട് അവൾ എന്നെ നേരെ അടുക്കളയിലേക്കാണ് കൂട്ടിയത്. ഷാദിയക്ക് അടുക്കള കാര്യങ്ങളിലോ വീട്ടുകാര്യങ്ങളിലോ വലിയ താൽപര്യമില്ല. അവളുടെ സഹോദരി ആയിഷയാണ്...
അധ്യായം - 17
രാവിലെ ഏഴുമണിക്ക് വന്ന് ഷാദിയ എന്നെ അവളുടെ വീട്ടിലേക്ക് കൂട്ടി. മുറ്റത്തുതന്നെ കുറേ ആടുകളെ കെട്ടിയിരുന്നു. രാവിലെ അതിനെ അഴിച്ചു ഗേറ്റിനു പുറത്തുവിടും. വൈകിട്ടാകുമ്പോൾതന്നെ വന്നു കയറും. വേറെ തീറ്റയായിട്ടൊന്നും കൊടുക്കാറില്ല. വീടിന്റെ പുറത്തു കോമ്പൗണ്ടിന്റെ മൂലക്കാണ് അടുക്കള. വാപ്പ വീട്ടിലുള്ളതുകൊണ്ട് അവൾ എന്നെ നേരെ അടുക്കളയിലേക്കാണ് കൂട്ടിയത്. ഷാദിയക്ക് അടുക്കള കാര്യങ്ങളിലോ വീട്ടുകാര്യങ്ങളിലോ വലിയ താൽപര്യമില്ല. അവളുടെ സഹോദരി ആയിഷയാണ് ദോശ ചുട്ടുതന്നത്.
ലാഹോഹ് എന്നാണ് ദോശയുടെ പേര്. ഗോതമ്പുപൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്താണ് മാവ് തയാറാക്കേണ്ടത്. ദോശയുടെ പുറത്തു നല്ലെണ്ണ പുരട്ടി, പഞ്ചസാര വിതറിയാണ് കഴിക്കാൻ തന്നത്. കൂടെ കട്ടൻചായയും. അതും കഴിച്ചു ഞങ്ങൾ ഒട്ടകച്ചന്ത കാണാൻ പോയി. കുട്ടി ജനിച്ചാൽ ആടിനെ കശാപ്പുചെയ്യണം. പെൺകുട്ടിയാണെങ്കിൽ ഒന്നും ആൺകുട്ടിയാണെങ്കിൽ രണ്ടും. മുതിർന്ന ആളുകൾ മരിച്ചാൽ ഒട്ടകത്തിനെയാണ് കശാപ്പുചെയ്യുക.
തലയിൽ തട്ടമിട്ടാണ് ഇറങ്ങിയത്. ഷാദിയ പർദ ഇട്ടിരുന്നു. വലിയ മൈതാനത്തിൽ കയറുന്നിടത്തു നിറയെ ആടുകളെ നിരത്തിനിർത്തിയിട്ടുണ്ട്. ഉടമകളും അടുത്തുതന്നെ നിൽപുണ്ട്. എല്ലാവരും ദേഷ്യത്തോടെയാണ് എന്നെ നോക്കിയത്. ഷാദിയ അതൊന്നും ശ്രദ്ധിക്കാതെ നടക്കാൻ പറഞ്ഞു. പർദ ഇടാത്തതാണ് പ്രശ്നം. ഞാൻ മുന്നോട്ടുനടന്നതും ആളുകൾ എന്നെ തലങ്ങും വിലങ്ങും ചീത്തവിളിക്കാൻ ആരംഭിച്ചു. സ്ത്രീകളാണ് നേതൃത്വം നൽകിയത്. ‘‘നിന്നെപ്പോലെ മര്യാദക്ക് ഡ്രസ് ഇട്ടു നടക്കാൻ പറ’’, ‘‘കണ്ടില്ലേ ജീൻസുമിട്ട് ആണുങ്ങളുടെ ഇടയിൽ കറങ്ങാൻ വന്നിരിക്കുന്നു’’ തുടങ്ങിയ ഒരു ലോഡ് തെറിവിളി കൊട്ടയിൽ വാങ്ങിക്കൂട്ടി. ഫോട്ടോ എടുക്കുന്നതിന് വേറെയും കിട്ടി. മനുഷ്യരുടെയോ അവരുടെ മൃഗങ്ങളുടെയോ പടം പ്രത്യേകിച്ച് ഒരു പെണ്ണ് എടുക്കുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
ഞങ്ങൾ ഒട്ടകങ്ങളെ വിൽക്കുന്നിടത്തുപോയി. അവിടെ സ്ത്രീകളില്ലായിരുന്നു. കച്ചവടക്കാർ എനിക്ക് ചുറ്റും കൂടി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. ‘‘നിന്റെ സ്ത്രീധനമാണ് അവർ തിട്ടപ്പെടുത്തുന്നത്. കുടുംബത്തിന് എത്ര ഒട്ടകം കൊടുക്കേണ്ടിവരുമെന്നതാണ് ചർച്ച’’ ഷാദിയ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ തമാശയായിട്ടാണ് കാര്യങ്ങൾ എടുത്തത്. ഒരാൾ നേരെ വന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു -കുടുംബത്തിന് അമ്പത് ഒട്ടകത്തിനെ തരും. കൂടെ പോരണം എന്ന്. അങ്ങേര് കൈയിൽ പിടിച്ചു. എത്ര തന്നാൽ വരും? കളി കാര്യമാകുന്നതുകണ്ട് എനിക്ക് ടെൻഷൻ ആയി. ഷാദിയ അപ്പോഴേക്കും എന്റെ കൈയും വലിച്ച് വേഗം പുറത്തേക്ക് നടന്നു. ചിലയിടങ്ങളിൽ മനുഷ്യനും ചന്തയിലെ ഒരു ചരക്ക് മാത്രമായി മാറുന്നു. സ്നേഹത്തിനോ താൽപര്യത്തിനോ സ്ഥാനമില്ലാത്ത, ഒട്ടകങ്ങളുടെ എണ്ണത്തിൽ വിലയിടപ്പെടുന്ന ഒരു ജീവിതം. അവിടെ സ്ത്രീ എന്നത് വീടിനുള്ളിൽ കെട്ടിയിടാവുന്ന മറ്റൊരു മൃഗം മാത്രമാണ്. കുറേനേരത്തേക്ക് എന്റെ ആ നടുക്കം മാറിയില്ല.
ലാസ് ഗീലിലെ ഗുഹാചിത്രങ്ങൾ
ഞങ്ങൾ ഫിർദൗസിന്റെ വീട്ടിൽ പോയി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സോമാലി വസ്ത്രം ഇടുന്നതാണ് ഉചിതമെന്ന് അവർ രണ്ടാളുംകൂടി തീരുമാനിച്ചു. ഫിർദൗസ് നല്ല ഭംഗിയുള്ള ‘നൈറ്റി ഉടുപ്പ്’ എടുത്തുകൊണ്ടുവന്നു. ചന്തയിൽ പോയപ്പോൾ തലയിൽ ഷാൾ അശ്രദ്ധമായിട്ടാണ് ഞാൻ ഇട്ടത്. ഫിർദൗസ് പിന്നും സ്ലൈഡുമൊക്കെ വെച്ച് അത് വൃത്തിക്ക് ചുറ്റിത്തന്നു. ഞങ്ങൾക്കൊപ്പം അയിഷയും കൂടി. നാലാളുംകൂടി ലാസ് ഗീൽ സന്ദർശിക്കാൻ പുറപ്പെട്ടു. ആദ്യം ടൂറിസ്റ്റ് ഓഫിസിൽ പോയി പെർമിറ്റ് എടുത്തു. അവിടെനിന്ന് ഒരു ഗൈഡിനെയും കൂട്ടിയാണ് യാത്ര തുടർന്നത്.
ഹർഗീസ-ബെർബെറെ ഹൈവേയിൽ അമ്പതു കിലോമീറ്റർ ദൂരത്തിലാണ് ലാസ് ഗീൽ. അവിടെ അയ്യായിരം വർഷം പഴക്കമുള്ള ശിലാചിത്രങ്ങളുണ്ട്. ഷാദിയയും കൂട്ടരും വെറുതെ പിക്നിക്കിനായി ഇറങ്ങിയതാണ്. വഴിയിൽ സൂപ്പർമാർക്കറ്റിൽ നിർത്തി അവർക്കാവശ്യമായ ജ്യൂസും സ്നാക്സും വാങ്ങി വണ്ടിയിൽ കരുതി. പുറത്തു നല്ല ചൂടായിരുന്നു. നല്ല റോഡ് ആയതിനാൽ യാത്ര സുഖകരമായിരുന്നു. അവസാനത്തെ എട്ടു കിലോമീറ്റർ ഓഫ്റോഡ് ആയിരുന്നു. ഷാദിയ ഡ്രൈവിങ്ങിൽ മിടുക്കിയാണ്. നോക്കെത്താദൂരത്തോളം തരിശു പീഠഭൂമി. അവിടെയൊരു കരിങ്കൽ മല. ആ മലയിലെ ഗുഹകളിലാണ് ശിലാചിത്രങ്ങൾ. മറ്റുള്ളവർക്ക് റീൽസ് എടുക്കണം എന്നുള്ളതിനാൽ എന്നോട് ഗൈഡിനൊപ്പം മുന്നേ പോകാൻ പറഞ്ഞു.
ഗൈഡിന്റെ പേര് മൂസ അബ്ദി എന്നായിരുന്നു. അബ്ദിക്കൊപ്പം മല കയറാൻ ആരംഭിച്ചു. വീതിയുള്ള കോൺക്രീറ്റ് പടികൾ പണിതുവെച്ചിട്ടുള്ളതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. 20 മിനിറ്റ് നടന്ന് ആദ്യത്തെ ഗുഹയിൽ എത്തി. ഇതുവരെ കണ്ടതിൽ ഏറ്റവും ഭംഗിയുള്ള ചിത്രങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. ചുവപ്പും വെളുപ്പും കറുപ്പും ചായംകൊണ്ടാണ് വരച്ചിട്ടുള്ളത്. പ്രധാന വിഷയം ഒറോക്ക് എന്നപേരുള്ള കാളയാണ്. ഇന്നത്തെ കാലികളുടെ പൂർവികൻ. ഒന്നര മീറ്റർ പൊക്കമുണ്ടായിരുന്നത്രേ അതിന്. അതിന്റെ കഴുത്തിൽ അലങ്കാരത്തുണി ചുറ്റിയിട്ടുണ്ട്. ആദിമനുഷ്യൻ കാലിയെ പൂജിച്ചിരുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമായിട്ടാണ് ഈ ചിത്രങ്ങൾ കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ മനുഷ്യർ രണ്ടു കൈയും നീട്ടി മൃഗങ്ങളെ ആരാധിക്കുന്നു.
2002 വരെ ഈ വഴിയേ ആരും പോകാറില്ലായിരുന്നു. സാത്താൻ രക്തം ഉപയോഗിച്ച് വരച്ച ചിത്രങ്ങളെന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ചിത്രങ്ങൾ സുരക്ഷിതമായി നിലകൊള്ളുന്നു. ഗുഹക്കുള്ളിലായതിനാൽ മഴയും കാറ്റുമൊന്നും ബാധിച്ചില്ല. ഒരു ഫ്രഞ്ച് ഗവേഷകസംഘമാണ് ചിത്രങ്ങൾ കണ്ടെത്തിയത്. അയ്യായിരം വർഷങ്ങൾക്ക് മുമ്പേ വരച്ച ചിത്രങ്ങൾ എന്നോർത്തപ്പോൾ രോമാഞ്ചം തോന്നി. എല്ലാ ഗുഹകളും കയറി ഇറങ്ങി ചിത്രങ്ങൾ കാണാൻ രണ്ടു മണിക്കൂർ എടുത്തു. ചില ചിത്രങ്ങൾ മാഞ്ഞ് പോയിരുന്നു. സോമാലിലാൻഡിനു അന്താരാഷ്ട്ര അംഗീകാരമില്ലാത്തതുകൊണ്ട് കേടായ ചിത്രങ്ങൾ സംരക്ഷിക്കാൻ നിവൃത്തിയില്ല. ഞങ്ങൾ തിരിച്ച് കാറിനടുത്തെത്തിയപ്പോഴും ഷാദിയയും കൂട്ടുകാരും അവിടെ സൊറ പറഞ്ഞിരിക്കുകയായിരുന്നു. ഞങ്ങൾ തിരികെ പട്ടണത്തിലേക്ക് പോയി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഷാദിയക്ക് വീട്ടിലേക്ക് ചെല്ലാൻ ഫോൺ വന്നു. എന്നെ ഹോട്ടലിൽ വിട്ടശേഷം അവൾ പോയി. ഒറ്റക്ക് കറങ്ങാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ഞാൻ മുറിയിൽതന്നെ കൂടി.
വൈകീട്ട് അപ്രതീക്ഷിതമായി അലിയുടെ മെസേജ് വന്നു. വിസയുടെ കാര്യങ്ങൾ ശരിയാക്കി തരാൻ പറ്റാത്തതിൽ എന്നോട് കുറേ മാപ്പ് പറഞ്ഞു. പകരം സോമാലിയയിലെ കാര്യങ്ങൾ പുള്ളി ചെയ്തുതരാമെന്നും അദ്ദേഹത്തിന്റെ അർധസഹോദരൻ റഹ്മാനെ സഹായത്തിനായി എയർപോർട്ടിൽ വിടാമെന്നും അറിയിച്ചു. റഹ്മാൻ ഹോട്ടൽ ഏർപ്പാടാക്കാനും മൊഗാദിശു ചുറ്റിക്കാണിക്കാനും കൂടെയുണ്ടാകുമെന്ന് അലി വാഗ്ദാനം ചെയ്തു. അലിയെ പൂർണമായും വിശ്വസിക്കാൻ എനിക്ക് തോന്നിയില്ല. പക്ഷേ, ഒരാൾ സഹായത്തിന് ഉണ്ടെങ്കിൽ നല്ലതാണ്. ഒറ്റക്ക് ഒരു സ്ത്രീ കറങ്ങിനടക്കുന്നത് ഇവിടത്തെ ആളുകൾക്ക് അത്രക്ക് സമ്മതമല്ല എന്ന് സോമാലിലാൻഡിലെ അനുഭവത്തിൽനിന്നും എനിക്ക് മനസ്സിലായിരുന്നു. ‘ഉള്ളതാകട്ടെ’ എന്നുകരുതി ഞാൻ സമ്മതം മൂളി.
യാത്രക്കിടെ കണ്ടുമുട്ടിയ ഷാദിയയോടൊപ്പം ലേഖിക
രാത്രിയിൽ സോമാലിയ യാത്രയെ കുറിച്ചോർത്ത് ഒരു സമാധാനവും കിട്ടിയില്ല. അമേരിക്കയിലുള്ള സുഹൃത്ത് നിജിത്തിന് മെസേജ് അയച്ചു. സോമാലിയയിലേക്ക് പോകുന്നുവെന്ന് കേട്ട് അവൻ തലയിൽ കൈവെച്ചു. ‘‘വേറെ ഒരു സ്ഥലവും കിട്ടിയില്ലേ? എത്ര ദുർഘടമായ യാത്രയാണെന്ന് വല്ല ബോധവുമുണ്ടോ? എന്റെ അനിയൻ യുനൈറ്റഡ് നേഷൻസിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. അവൻ പറഞ്ഞുകേട്ടിട്ടുണ്ട്, എന്തെങ്കിലും മീറ്റിങ്ങിന് പോകണമെങ്കിൽ എയർപോർട്ടിൽവെച്ച് മീറ്റിങ് തീർത്ത് മടങ്ങുമെന്ന്. അങ്ങനെയുള്ളിടത്തേക്കാണ് കാഴ്ച കാണാൻ പോകുന്നത്!’’
അവന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ‘‘എന്തായാലും പോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. നിനക്ക് എന്തെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ ചെയ്യ്. ചുമ്മാ എന്റെ സ്ട്രെസ് കൂട്ടാതെ,’’ എന്ന് ഞാൻ അവനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ ഷാമോ എന്ന പെൺകുട്ടി മെസേജ് അയച്ചു. അവൾ യൂനിസെഫിലാണ് ജോലിചെയ്യുന്നത്. മൊഗാദിശുവിലെ അവളുടെ സുഹൃത്ത് അബ്ദി എന്നെ ബന്ധപ്പെടുമെന്ന് അവൾ അറിയിച്ചു. അബ്ദി മൊഗാദിശുവിലെ യൂനിസെഫിലാണ് ജോലിചെയ്യുന്നത്. അത് എനിക്ക് അൽപം ആശ്വാസം നൽകി. ഷാദിയ എന്നെ എയർപോർട്ടിലാക്കി. ഹർഗീസയിൽനിന്നും ആഡിസിൽ പോയി, അവിടന്ന് മൊഗാദിശുവിലേക്ക് തിരിച്ചു. സഹായിക്കാൻ രണ്ടു പേരുണ്ടാകുമെന്നത് എനിക്ക് ആത്മവിശ്വാസം നൽകി.
കൊച്ചിയുടെ അത്രപോലും വലിപ്പമില്ലാത്ത എയർപോർട്ടാണ് മൊഗാദിശുവിലേത്. ആഡിസിലെ സോമാലിയ എംബസി ഉദ്യോഗസ്ഥൻ തന്ന ലെറ്റർ ഞാൻ ഇമിഗ്രേഷൻ ഓഫിസറുടെ കൈയിൽ കൊടുത്തു. അങ്ങേര് ആ ലെറ്റർ വാങ്ങിവായിച്ചു. എന്നിട്ട് ഒരു കൂസലുമില്ലാതെ അത് വൃത്തിക്ക് രണ്ടായി കീറി ചവറ്റുകുട്ടയിൽ ഇട്ടു!
‘‘നിങ്ങൾക്ക് വിസ തരാൻ സാധിക്കില്ല.’’
അക്ഷരാർഥത്തിൽ ഇടിവെട്ടേറ്റതുപോലെ ഞാൻ അവിടെനിന്നു. സോമാലിയ എന്ന ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യത്തിന്റെ പടിവാതിൽക്കൽ, രേഖകളെല്ലാം കീറിയെറിയപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ എന്റെ ശ്വാസം നിലച്ചുപോയി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.