Posted On
date_range Updated On
date_range മില്ല്
മില്ലെന്തിനാണീർച്ച വാളിനാൽ
കൂറ്റൻ മരത്തിലാഞ്ഞു കൊത്തി-
ശ്ശബ്ദപ്പരിക്കേൽപിക്കുന്നത്.
എങ്ങും മുറിഞ്ഞിട്ടില്ലെങ്കിലും
തുള്ളികൾ കൂട്ടക്കരച്ചിലായ്
ചോട്ടിലേക്കാഞ്ഞു പൊഴിഞ്ഞത്
കണ്ടുല്ലസിച്ചട്ടഹസിച്ചത്.
തൂക്കണാംകിളി പോലുയരെ
ഓങ്ങലിൽ നിന്നൊഴിഞ്ഞുമാറി
കാ പടർത്തും തിരക്കിലേയ്ക്കി-
ക്കുലുക്കമാഞ്ഞെറിയുന്നത്.
സ്വവർഗശരീരപ്പകുപ്പി-
ന്നായൂർവൃത്തമെണ്ണിയെണ്ണി
വാൾകയറ്റിപ്പരിചയിക്കും
നിത്യഭീതി വിതച്ചിരിപ്പത്.
ഏതുനേരത്തുമൂറിയെത്തും
ആർത്തി നോട്ടവു മറക്കവാൾ-
പ്പോർവിളിത്താളവുമായി
ചുറ്റുവട്ടം നിറച്ചുനിൽപത്.
‘‘തടി’’ച്ചല്ലോയെന്നതിന്റെയീ
ആത്മഗതപ്പകർച്ചവ്യാധി
ഭയപ്പെടുത്തുന്നെന്നെയും, ഞാൻ
ജീവനിൽക്കൊതിപൂണ്ടിരുളുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.