ജാതിക്കൊല: ചോദ്യംചെയ്യപ്പെടുന്ന ‘പ്രബുദ്ധത’

വിദ്യാർഥി നിതിൻ രാജിന്റെ ദുരൂഹമരണം വിവിധ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജാതി എങ്ങനെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത് എന്നുതന്നെയാണ് അതിൽ പ്രധാനം. ജാതിക്കൊലകൾ എന്തുകൊണ്ട് നടക്കുന്നു. പരമ്പരാഗത ഹിന്ദുത്വവും നവ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം, ഒന്ന് അദൃശ്യസാന്നിധ്യമായും മറ്റൊന്ന് രാഷ്ട്രീയാധികാരമായും ശക്തിപ്പെടുന്നു എന്നതാണ്. അദൃശ്യമായ ജാതിയുടെ (പരമ്പരാഗത ഹിന്ദുത്വം) ഇടപെടൽ പുരോഗമനമുഖമണിഞ്ഞവർക്ക് എളുപ്പത്തിൽ പ്രയോഗിക്കാൻ...

വിദ്യാർഥി നിതിൻ രാജിന്റെ ദുരൂഹമരണം വിവിധ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജാതി എങ്ങനെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത് എന്നുതന്നെയാണ് അതിൽ പ്രധാനം. ജാതിക്കൊലകൾ എന്തുകൊണ്ട് നടക്കുന്നു.

പരമ്പരാഗത ഹിന്ദുത്വവും നവ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം, ഒന്ന് അദൃശ്യസാന്നിധ്യമായും മറ്റൊന്ന് രാഷ്ട്രീയാധികാരമായും ശക്തിപ്പെടുന്നു എന്നതാണ്. അദൃശ്യമായ ജാതിയുടെ (പരമ്പരാഗത ഹിന്ദുത്വം) ഇടപെടൽ പുരോഗമനമുഖമണിഞ്ഞവർക്ക് എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുന്നു. കേരളംപോലെ പ്രബുദ്ധമായ, നവോത്ഥാനപരമായ മുന്നേറ്റം നടന്ന ഒരിടത്ത് അവയെ എതിർക്കുന്നത് ജനാധിപത്യത്തിലൂടെ നേടിയ സാംസ്കാരിക ഇടപെടലിന്റെ ഭാഗമായിട്ടായിരിക്കും. ഈ സാംസ്കാരിക മേൽക്കോയ്മ നിർമിക്കപ്പെട്ടത് നവോത്ഥാന മൂല്യബോധങ്ങളിലൂടെയാണ്. അതിലും സവർണതയുടെ സാന്നിധ്യം ശക്തമാണ്. അവിടെയാണ് ജാതി എതിർക്കപ്പെടാതെതന്നെ തകർക്കപ്പെടും എന്നൊരു മിഥ്യാധാരണ കേരളത്തിലെ മാറിമാറി വരുന്ന സർക്കാറുകളുടെ മൗനസമ്മതത്തോടെ ഉണ്ടാക്കിത്തീർത്തത്. അതൊരു പൊതുബോധമാണ്. അതേസമയം, പരമ്പരാഗത ഹിന്ദുത്വമാവട്ടെ അതിന്റെ സവർണാധികാര ചട്ടക്കൂടിനുള്ളിൽ ജാതിയെ സൂക്ഷ്മവും സ്ഥൂലവുമായി പ്രയോഗവത്കരിക്കുന്നു.

ഈ പ്രയോഗവത്കരണ മണ്ഡലങ്ങളിൽ എത്തിപ്പെടുന്ന ജാതിമനുഷ്യരെ പ്രത്യക്ഷത്തിൽ ജാതിയുടെ പേരിൽ പുറന്തള്ളുന്നതായി പൊതുസമൂഹത്തിന് തോന്നുകയില്ല. നമ്മുടെ നാട്ടിൽനിന്ന് ജാതി അപ്രത്യക്ഷമായെന്ന് പറയുന്നത് ഇത്തരം പൊതുബോധമണ്ഡലങ്ങളെ ചൂണ്ടിക്കാണിച്ചാണ്. അത്തരം ഒരിടത്ത് മേൽജാതി മനുഷ്യർ സവർണരായി ജീവിക്കുമ്പോഴും തങ്ങളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടങ്ങളിലെ തുറന്ന ഇടപെടൽകൊണ്ട് നമ്മൾ ജാതിയെ എന്നോ പുറന്തള്ളിയവരാണ് എന്ന് സ്വയം പ്രഖ്യാപിക്കും. അവർ ജാതിമനുഷ്യർക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും, അവരെ കെട്ടിപ്പിടിക്കും. അങ്ങനെ നമുക്ക് ജാതിയില്ല എന്ന പ്രത്യക്ഷ പ്രച്ഛന്നതകൾ എല്ലായിടങ്ങളിലും പ്രസരിപ്പിക്കും.

നിതിൻ രാജിന്റെ ദൂരൂഹമരണത്തിനെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിന് മുന്നിൽ നടത്തിയ പ്രതിഷേധം

അതേസമയം, അവിടെനിന്നാണ് ഒരു വിഭാഗം (സവർണ താൽപര്യമുള്ളവർ) എം.എൽ.എയുടെയും എം.പിയുടെയും ഡോക്ടറുടെയും അധ്യാപകരുടെയും ഉന്നത ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ ഇരിക്കുന്നവരുടെയും പരമ്പരാഗത ജാതി ബ്രാഹ്മണിക്കൽബോധത്തെ വീണ്ടെടുക്കുന്നത്. അവ ഹിന്ദുത്വത്തെക്കാൾ പ്രഹരശേഷിയുള്ളതാണ്. പരമ്പരാഗത ഹിന്ദുത്വം ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്നതും ഇല്ലായ്മചെയ്യുന്നതും ദലിത് പിന്നാക്കവിഭാഗങ്ങളുടെ ഇടയിൽ ശക്തിപ്പെട്ടുവരുന്ന ധൈഷണിക ജ്ഞാനസമ്പത്തിനെയാണ്. സർവകലാശാലകൾ ജാതിക്കൊലയിടമാക്കുന്നതിന് കാരണം, അതാണ്. അതിന്റെ നിരവധിയായ തെളിവുകൾ ഇന്ത്യയിലുടനീളം നാം കണ്ടതാണ്. അപ്പോഴും അത്തരം ജാതിക്കൊലകളെ പ്രതിരോധിക്കാൻ ആവശ്യമായ ഒരിടമാണ് കേരളം എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു.

ജാതി മാറി വിവാഹംചെയ്ത യുവാക്കളെ കൊലചെയ്തും സിദ്ധാർഥനെപ്പോലെയുള്ള വിദ്യാർഥികളെ മരണത്തിന് വിട്ടുകൊടുത്തും ആ ധാരണയെ കേരളം നേരത്തേയും തിരുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ അത് നിതിൻ രാജിൽ എത്തിനിൽക്കുമ്പോൾ, വേറിട്ട കേരളം എന്ന പൊതുവിചാരത്തെ അത് സ്വയം റദ്ദുചെയ്യുകയാണ്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന ഇത്തരം ജാതിക്കൊലകൾ ഇതിനുമുമ്പ് ചർച്ചയായതാണ്.

 

ഹൈദരാബാദ് സർവകലാശാലയിൽവെച്ച് ആത്മഹത്യചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ നാഷനൽ മെഡിക്കൽ കോളജ് വിദ്യാർഥി പായൽ തഡ്‍വിയുടെയും മാതാപിതാക്കൾ സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ പ്രധാന നിർദേശം ഉണ്ടായത്. അതുപ്രകാരം നിർമിക്കപ്പെട്ട യു.ജി.സി ചട്ടം ജാതിക്കൊലകളെ പ്രതിരോധിക്കേണ്ടതാണ്. യു.ജി.സി, പാർലമെന്റ് സമിതിക്കും സുപ്രീംകോടതിക്കും കൈമാറിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ സർവകലാശാലകളിൽ 118.4 ശതമാനം ജാതിവിവേചനത്തിന്റെ ഇടപെടൽ വർധിച്ചതായി വ്യക്തമാകുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ രാജ്യത്തെ 704 സർവകലാശാലകളിൽനിന്നും 1553 കോളജുകളിൽനിന്നും തുല്യാവസര സെല്ലുകൾ എസ്.സി-എസ്.ടി സെല്ലുകൾ എന്നീ സ്ഥാപനങ്ങൾ വഴിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം 1160 പരാതികളാണ് കിട്ടിയത്.

അത് ഓരോ വർഷവും കൂടിവരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-2020ൽ 173, 2020-2021ൽ 182, 2021-2022ൽ 186, 2022-2023ൽ 241. ഈ കണക്ക് പ്രകാരം ഓരോ വർഷവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ കൂടിവരുന്നതായിട്ട് വ്യക്തമാക്കപ്പെടുന്നുണ്ട്. നമ്മുടെ സർവകലാശാലകൾ എന്തുകൊണ്ട് ജാതി വിവേചനത്തിന്റെ ഇടങ്ങളായി മാറുന്നുവെന്നതിന്റെ കാരണങ്ങളിൽ ഒന്ന്, പരമ്പരാഗത ഹിന്ദുത്വത്തിന്റെ (സവർണതയുടെ) ഭാഗമായവരാണ് അവിടത്തെ അധ്യാപകർ എന്നതാണ്.

ബ്രാഹ്മണിക്കൽ മൂല്യബോധങ്ങളിൽ ജീവിക്കുന്ന അധ്യാപകന് അയാൾ ആർജിച്ചെടുത്ത ജ്ഞാനബോധംകൊണ്ട് അയാൾക്കുള്ളിലെ ജാതിയെ മറികടക്കാൻ കഴിയുന്നില്ല. അറിവിനേക്കാൾ മുകളിലാണ് അയാളിലെ ജാതി. അതാകട്ടെ, മനുസ്മൃതിയുടെ ഘടനയിൽ ബന്ധിക്കപ്പെട്ടുകിടക്കുമ്പോൾ അവർണനായ മനുഷ്യന് വിദ്യനൽകുക എന്നുള്ളത് അയാളുടെ ജാതീയാസ്തിത്വത്തെ സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. തന്റെ മുന്നിലിരിക്കുന്ന ദലിതനായ (വെളുത്ത നിറമില്ലാത്ത/അപരിഷ്കൃതനായ) വിദ്യാർഥിക്ക് അറിവുനേടാനുള്ള അർഹതയില്ല എന്ന ചിന്ത അയാളുടെ ജാതി അയാളെ നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്. എന്നാൽ, ജനാധിപത്യപരമായ ഒരു സ്ഥാപനത്തിൽ അയാൾക്ക് വിദ്യാർഥിയെ നേരിട്ട് പുറന്തള്ളാൻ കഴിയില്ല. പകരം മാനസികമായ പീഡനം, മറ്റു കുട്ടികൾക്കിടയിൽ ജാതിപറഞ്ഞ് തളർത്തുക, സംവരണാനുകൂല്യം ഞങ്ങളുടെ ഔദാര്യമാണ്, യോഗ്യതയില്ലാത്തയിടത്താണ് എത്തിപ്പെട്ടത് തുടങ്ങിയ മാനസിക പീഡനം മുഖാന്തരം ഇത്തരം വിദ്യാർഥികളെ നിരന്തരമായി തളർത്തുക. ഇത് ക്ലാസ് മുറിയിൽ കുട്ടികളിൽ ഉണ്ടാക്കുന്ന അപകർഷബോധം ചെറുതല്ല.

അവിടെനിന്നും അത്തരം വിദ്യാർഥികളിൽ രൂപപ്പെടുന്ന ഏകാന്തതയും ഒറ്റപ്പെടലും ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷകളെ തളർത്തുന്നു. ഇങ്ങനെ തളരുന്ന കുട്ടികളിലേക്ക് വീണ്ടും വീണ്ടും പ്രഹരങ്ങൾ ഏൽപിക്കാൻ, അക്കാദമിക് രീതിയിൽ കഴിവ് തെളിയിച്ചവർക്ക് അർഹതപ്പെട്ട മാർക്ക് നിഷേധിച്ചും അവസരങ്ങൾ ഇല്ലാതാക്കിയും ഒറ്റപ്പെടുത്തുന്നു. ഇതോടുകൂടി പഠിച്ച് വളരാനുള്ള താൽപര്യം അത്തരം വിദ്യാർഥികളിൽനിന്നും പടിയിറങ്ങുന്നു. അങ്ങനെ ഉന്നതപദവികളിലും ഇടങ്ങളിലും എത്തേണ്ട വിദ്യാർഥികൾ കാമ്പസുകളിൽതന്നെ ആത്മഹത്യചെയ്യുന്നു. 2016 ജനുവരിയിൽ ഹൈദരാബാദ് സർവകലാശാല വളപ്പിൽ ആത്മഹത്യചെയ്ത രോഹിത് വെമുല ഇത്തരം ഇൻസ്റ്റിറ്റ്യൂഷനൽ മർഡറിന്റെ മികച്ച ഉദാഹരണമാണ്.

പ്രതിഷേധത്തിനിടയിലും ശക്തിപ്പെടുന്ന കൊല

സമൂഹത്തിലെ സമസ്ത മേഖലകളിലും ജാതി നിലനിൽക്കുമ്പോൾ, അതിനെ ഏതെങ്കിലും പ്രത്യേക ഇടങ്ങളിൽനിന്ന് മാറ്റിനിർത്താൻ കഴിയില്ല. ജയിലിലെ ജാതിവിവേചനം ഇതാണ് കാണിക്കുന്നത്. എന്നാൽ, സർവകലാശാലകളിലെ ജാതിമേൽക്കോയ്മ പ്രശ്നവത്കരിക്കുന്നത് സാമൂഹിക ജ്ഞാനമണ്ഡലങ്ങളെയാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതിയും യു.ജി.സിയും പുതിയ നിയമനിർമാണത്തിന് തയാറായത്. അതുപ്രകാരം കാമ്പസുകളിൽ തുല്യതാസമിതികൾ രൂപവത്കരിക്കുന്നതിന് തുടക്കമായി. അതുപ്രകാരമുള്ള ചട്ടങ്ങളിലെ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു ശിക്ഷാനടപടികൾ വ്യവസ്ഥചെയ്യുന്നുണ്ട്.

ഈ സമിതിയിൽ സ്ഥാപനത്തിന്റെ മേധാവിതന്നെയാണ് അധ്യക്ഷൻ. സമിതികളിൽ പിന്നാക്കവിഭാഗങ്ങൾ, പട്ടികജാതി-വർഗക്കാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രതിനിധികൾ ഉണ്ടായിരിക്കണമെന്ന് നിർദേശിക്കപ്പെടുന്നുണ്ട്. മാത്രമല്ല, വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും കാലതാമസമില്ലാതെ പരാതികൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂർ ഹെൽപ് ലൈനുകളും ഓൺലൈൻ പരാതി സംവിധാനങ്ങളും സജ്ജീകരിക്കണം. പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം സമിതി യോഗം ചേരേണ്ടതാണ്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ 15 പ്രവൃത്തിദിവസത്തിനുള്ളിൽ പൂർത്തീകരിക്കുകയും വേണം. അതിനുശേഷം 7 ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ഈ ചട്ടങ്ങൾ ഒന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

ഇത്തരം നിർദേശങ്ങൾ അടങ്ങിയ ചട്ടങ്ങൾ സുപ്രീംകോടതി മാസങ്ങൾക്കുമുമ്പ് സ്റ്റേചെയ്യുകയുണ്ടായി. അതിന് കാരണമായി പറഞ്ഞത് ജനറൽവിഭാഗത്തിൽപ്പെട്ടവർക്കെതിരെ ഈ ചട്ടങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നാണ്. ഇത്തരമൊരു എതിർപ്പുമായി കോടതിയിൽ എത്തിയതാകട്ടെ മേൽജാതിയിൽപ്പെട്ട സംഘടനാ പ്രതിനിധികളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചട്ടം സ്റ്റേ ചെയ്തത്. പലപ്പോഴും ഇത്തരം നിയമനിർമാണത്തിന്റെ ആവശ്യം കേരളത്തിൽ ഉണ്ടോ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ട്. സ്റ്റേ ചെയ്യപ്പെട്ടെങ്കിലും ഈ ബിൽ ഇന്ത്യയിലെ മുഴുവൻ സർവകലാശാലയിലും നടപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നിതിൻ രാജിന്റെ ആത്മഹത്യ വിരൽചൂണ്ടുന്നത്.

 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയായ നെടുമങ്ങാട് സ്വദേശി നിതിൻ രാജ് ഭീകരമായ ജാതീയ അധിക്ഷേപത്തിന് ഇരയായതായി പുറത്തുവന്ന വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡോക്ടർ റാം, സംഗീത നമ്പ്യാർ എന്നിവരുടെ പേരുകൾ നിതിൻ രാജിന്റെ മരണശേഷം കാമ്പസിലെ മറ്റു കുട്ടികളും ഉന്നയിക്കുന്നുണ്ട്. പ്രധാനമായും ജാതി, നിറം, സാമൂഹികപദവി തുടങ്ങിയ ഇടങ്ങളിലാണ് സവർണാധികാരം പേറിനടക്കുന്ന വകുപ്പ് മേധാവികൾ ഉന്നംവെക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചാൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട മേഖലകളിൽ ബോധപൂർവമായ ഇടപെടൽ നടത്തി പരീക്ഷയിൽനിന്നുപോലും മാറ്റിനിർത്തുന്നു. ക്ലാസ് മുറികൾക്കുള്ളിൽ എന്തുകൊണ്ട് ഉയർന്ന ജാതിക്കാരായ അധ്യാപകർ ഈ രീതിയിൽ പെരുമാറുന്നു? ഇവിടെനിന്നാണ് ജാതി എന്ന അധികാരം അതിനുള്ളിൽ സ്ഥാപനവത്കരിച്ച ജ്ഞാനസമ്പത്തിന്റെ ജനകീയവത്കരണം പ്രശ്നവത്കരിക്കപ്പെടുന്നത്.

സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഡോക്ടമാരായോ എൻജിനീയർമാരായോ ശാസ്ത്രജ്ഞരായോ അടിത്തട്ടിലെ മനുഷ്യർ മാറേണ്ടതില്ല. കാരണം, ശ്രേണീബദ്ധമായ ജാതിഘടനയിൽ ക്ഷത്രിയന് കീഴിലുള്ള മനുഷ്യരെയൊന്നും മനുഷ്യരായി സവർണർ അംഗീകരിക്കുന്നില്ല. നൂറ്റാണ്ടുകളായി പുറന്തള്ളപ്പെട്ട ഇത്തരം വിഭാഗങ്ങളിൽനിന്നും ജ്ഞാനസമ്പാദനത്തിലൂടെ മുഖ്യധാരയിൽ വരാനുള്ള കീഴ്ജാതി മനുഷ്യരുടെ കഴിവിനെ ശാരീരികമായിത്തന്നെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന് സവർണാധികാര ജാതിഭൂതങ്ങൾ വിശ്വസിക്കുന്നു.

അത് മനുസ്മൃതി പ്രകാരം ശരിയാണ്. പാരമ്പര്യ ഹിന്ദുത്വവാദികൾ നേരത്തേതന്നെ ഇത്തരം കാര്യങ്ങൾ മറക്കുള്ളിൽനിന്ന് ചെയ്തെങ്കിൽ, പുതിയ കാലത്ത് അത് തുറന്നു പ്രകടിപ്പിക്കുന്നതിന് പിന്നിലും കാരണങ്ങളുണ്ട്. പാരമ്പര്യ ഹിന്ദുത്വം നവരാഷ്ട്രീയ ഹിന്ദുത്വമായി മാറിയതോടുകൂടി ഭരണകൂട താൽപര്യങ്ങൾകൂടി സവർണാധികാരത്തിന്റെ സംരക്ഷകരായി മാറുന്നു. 2014ൽ മോദി അധികാരത്തിലെത്തിയത് പാരമ്പര്യ ഹിന്ദുത്വത്തിന്റെ മറപിടിച്ചുള്ള ഹിന്ദുത്വ ശ്രമങ്ങളെ തുറന്നരൂപം സ്വീകരിക്കാൻ പ്രേരിപ്പിച്ചു.

സർവകലാശാലകളിലെ വകുപ്പ് മേധാവികളും ഭരണസംവിധാനങ്ങളും ഉയർന്ന ജാതിയിൽപ്പെട്ടവരുടെ നിയന്ത്രണത്തിൽ ആകുമ്പോൾ കീഴ്ജാതി മനുഷ്യർക്ക് കീഴ്പ്പെട്ടുതന്നെ മുന്നോട്ടുപോകേണ്ടിവന്നു. അത്തരം സഹനതകൾ പരിധികൾ വിടുമ്പോഴാണ് വിദ്യാർഥികൾക്ക് ആത്മഹത്യചെയ്യേണ്ടതായി വരുന്നത്. ഹിന്ദുത്വത്തെ സംബന്ധിച്ച് വിജ്ഞാനകേന്ദ്രങ്ങൾ സാംസ്കാരിക ദേശീയവാദത്തിന്റെ പരീക്ഷണശാലകൾകൂടിയാണ്.

കാമ്പസുകളിൽ രണ്ടര പതിറ്റാണ്ടിനിടയിൽ സാന്നിധ്യം ഉറപ്പിച്ച ദലിത് ധൈഷണിക യുവത്വം ജാതിയുടെ ചരിത്രപരമായ ഘടനാവാദങ്ങളെ യുക്തിപൂർവം പൊളിച്ചടുക്കുന്നുണ്ട്. ഇത് പാരമ്പര്യ രാഷ്ട്രീയ ഹിന്ദുത്വത്തിന് സഹിക്കാൻ പറ്റുന്നതല്ല. വരേണ്യ മധ്യവർഗ യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ ചിന്താപദ്ധതികളെ അവർണ യുവത്വങ്ങൾ ജ്ഞാനയുക്തിയിൽതന്നെ ചോദ്യംചെയ്യുന്നുണ്ട്. ഇത്തരം വിദ്യാർഥികളെ പല അധ്യാപകർക്കും ഉൾക്കൊള്ളാൻ കഴിയില്ല. പല കാമ്പസുകളിലും കീഴാള യുവത്വത്തിന്റെ ഇടപെടൽ കേവലം ജാതിക്കെതിരെ മാത്രമല്ല.

പുതിയ കാലത്തിന്റെ ജനാധിപത്യബോധത്തിനും പൗരാവകാശങ്ങൾക്കും അംബേദ്കറിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കാമ്പസുകളിലെ സംവാദങ്ങളിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്. 1990കൾക്കുശേഷം മണ്ഡൽ കമീഷൻ ഉയർത്തിവിട്ട ചിന്തകൾ ഇന്ത്യയിലെ സവർണ യുവത്വങ്ങൾക്കിടയിൽ ഉണ്ടാക്കിയ അസഹിഷ്ണുത ചെറുതല്ല. അത് നവസാമൂഹിക പ്രക്രിയയിൽ അടിത്തട്ട് മനുഷ്യരുടെ ഇടപെടൽ ഉണ്ടാക്കിയ മാറ്റത്തിന്റെകൂടി ഫലമായിരുന്നു. അതിന്റെ തുടർച്ചതന്നെയാണ് നിതിൻ രാജിൽ എത്തിനിൽക്കുന്നത്.

 

ഡോ. റാം,സംഗീത നമ്പ്യാർ

ജാതി കേരളം

ഉയർന്ന രാഷ്ട്രീയപ്രബുദ്ധതയും വിദ്യാഭ്യാസവും നിലനിൽക്കുന്ന കേരളത്തിൽ എന്തുകൊണ്ടാണ് ജാതീയത ഉന്മൂലനരീതിയായി മാറുന്നത്? കേരളത്തിലെ സാമാന്യബോധത്തിൽ ജാതിയോടുള്ള സമീപനം രൂപപ്പെടുത്തുന്നത് രണ്ടു രീതിയിലാണ്. ഒന്ന്, ജനാധിപത്യരീതിയിൽ ഏതൊരു വിഷയത്തെയും സമീപിക്കാനുള്ള വ്യക്തികളുടെ താൽപര്യം. ആ താൽപര്യത്തിൽ ജാതി അന്തർലീനമായി കിടക്കുന്നു എന്നതാണ് സത്യം. രാഷ്ട്രീയപ്രബുദ്ധതയിലൂടെ ശക്തിപ്പെട്ട ബുദ്ധിയിലും ശരീരത്തിലും ജാതി ഒളിഞ്ഞുകിടപ്പുണ്ട്.

ഇത് ഏതൊരു രാഷ്ട്രീയ ശരീരത്തിന്റെയും ഭാഗമായി നിലനിൽക്കുന്നതാണ്. വ്യക്തിപരമായി ചിലർ അതിനെ മറികടക്കുമ്പോഴും ബഹുഭൂരിപക്ഷവും അത്തരം ജീവിതത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഈ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പ്രവർത്തിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ജാതിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ ഭരണകൂട ഇടപെടലിന്റെ ഭാഗമായി രക്ഷപ്പെട്ടുവരുന്നത്. അങ്ങനെ പ്രതികളാക്കപ്പെട്ടവർ ചെയ്ത ജാതീയ അധികാരങ്ങൾ തങ്ങൾക്കുകൂടി വേണ്ടിയാണെന്ന പൊതുബോധം സവർണ അധികാരത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ജാതിയുമായി ബന്ധപ്പെട്ട പല കേസുകളും തള്ളപ്പെടുകയോ ചെറിയ ശിക്ഷയായിത്തീരുകയോ ചെയ്യുന്നത്.

അടുത്തകാലത്തായി ഇത്തരം വിഷയങ്ങളെ പരമാവധി ചർച്ചയാക്കുന്നതിൽ സോഷ്യൽ മീഡിയക്കുള്ള പങ്ക് ചെറുതല്ല. മൂടിവെക്കപ്പെട്ട സത്യങ്ങളെ ഇന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള സൗകര്യങ്ങൾ അടിത്തട്ട് മനുഷ്യർക്കും ലഭ്യമാണ്. നേരത്തേ ജാതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ ഭൂരിപക്ഷവും ഏകപക്ഷീയമായിരുന്നു. അവിടെ തങ്ങൾക്ക് പറയാനുള്ള അവസരം നിഷേധിക്കപ്പെടുകയോ അത്തരം സാന്നിധ്യങ്ങളെ ഉൾക്കൊള്ളാനോ പൊതുബോധം തയാറായിരുന്നില്ല. ഇന്ന് അത് മാറി. ജാതി എങ്ങനെയാണ് സമൂഹത്തിലെ സൂക്ഷ്മയിടങ്ങളിൽ സാന്നിധ്യമുറപ്പിക്കുന്നതെന്ന് സാമൂഹികമായും രാഷ്ട്രീയമായും വ്യാഖ്യാനിക്കാൻ കഴിവുള്ള ദലിത് ധൈഷണിക പ്രതിഭകൾ കേരളത്തിലുണ്ട്.

സണ്ണി എം. കപിക്കാടും ഡോ. ടി.എസ്. ശ്യാംകുമാറും കെ.കെ. ബാബുരാജും ഒക്കെ സ്വീകരിക്കുന്ന നിലപാടുകൾ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത് സവർണബോധക്കാർക്കിടയിൽ ഉണ്ടാക്കുന്ന ഭീതി ചെറുതല്ല. കേരളത്തിലെ സർവകലാശാലകളിൽ ദലിത് ധൈഷണിക യുവത്വം അതിന്റെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ മനുഷ്യർ തങ്ങളുടെ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ അത്ര പെട്ടെന്ന് പാരമ്പര്യ ഹിന്ദുത്വവാദികൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല.

എക്കാലത്തും ഉത്തരേന്ത്യയിലെ ജാതിക്കൊലകളെയും സവർണാധികാരങ്ങളെയും ചോദ്യംചെയ്തവരാണ് മലയാളികൾ. ഇത് തങ്ങൾക്കിടയിൽ ജാതിയില്ല എന്ന പൊതുബോധത്തെ നിർമിച്ചെടുത്തു. എന്നാൽ, ജാതി അദൃശ്യമായി ശക്തിപ്പെട്ടത് സാമൂഹികമായി മാത്രമല്ല, രാഷ്ട്രീയമായി കൂടിയാണ്. തെരഞ്ഞെടുപ്പിൽ സാമുദായികത കൃത്യമായി ഇടപെടാൻ തുടങ്ങി. ഉന്നതസ്ഥാനങ്ങളിൽ ആരെ നിയമിക്കണം എന്നുപോലും പറയാൻ കഴിയുന്ന വിധം സാമുദായികത ശക്തിപ്പെട്ടു. രാഷ്ട്രീയത്തിൽ സവർണതയും അവർണതയും പരിഗണിക്കപ്പെടേണ്ടതാണെന്ന് നേതൃത്വങ്ങൾക്ക് തോന്നി. അതിന്റെ ഭാഗമായി നവോത്ഥാന മൂല്യബോധങ്ങളിൽപോലും പൊളിച്ചെഴുത്തുണ്ടായി. ശബരിമല വിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

 

ഇതിനൊക്കെ ജാതിയുമായി എന്ത് ബന്ധമെന്ന് തോന്നാം. ചില സമുദായങ്ങൾക്ക് ശക്തി നൽകുന്നരീതിയിൽ രാഷ്ട്രീയം ഇടപെടുമ്പോൾ രാഷ്ട്രീയം തോൽക്കുകയും സാമുദായികത വിജയിക്കുകയുമാണ് ചെയ്യുന്നത്. ഹിന്ദുക്കളെ സംബന്ധിച്ച് ജാതിയെ മാറ്റിനിർത്തിക്കൊണ്ട് സാമുദായികതയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇത് സമൂഹത്തിൽ കുറ്റകരമായ പ്രവണത സൃഷ്ടിക്കുമ്പോൾ അതിൽനിന്നും സ്വയം മോചിതമാകാൻ ഒരു സ്ഥാപനത്തിനും കഴിയില്ല. അവിടെ സവർണ ജാതിക്കാർക്കുതന്നെയാണ് മുൻതൂക്കവും അധികാരവും.

ആ അധികാരമേൽക്കോയ്മയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം കാമ്പസുകളിൽ ദലിത് വിദ്യാർഥികൾ അപമാനിക്കപ്പെടുമ്പോൾ, അതിന്റെ യഥാർഥ കാരണങ്ങളിലേക്കാണ് കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങൾ യാത്ര തിരിക്കേണ്ടത്. കാരണം, നിതിൻ രാജിന്റെ ആത്മഹത്യ ആദ്യത്തേതല്ല. അത് തുടർച്ച മാത്രമാണ്. ഇനിയും അത്തരം തുടർച്ചകൾ ഉണ്ടാവാൻ പാടില്ല. നമ്മുടെ കാമ്പസുകളിൽ ജാത്യാചാരങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള പുതിയ രാഷ്ട്രീയം രൂപപ്പെടേണ്ടതുണ്ട്. അത്തരം വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് എല്ലാ രീതിയിലുള്ള വിവേചനങ്ങളെയും ജനാധിപത്യമാർഗത്തിലൂടെ രാഷ്ട്രീയമായിതന്നെ പ്രതിരോധിക്കാൻ കഴിയണം.

Tags:    
News Summary - kannur dental college student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.